എൻ രാജേഷ് സ്മാരക പുരസ്‌കാരം തോമസ് ജേക്കബിന്

എൻ രാജേഷ് സ്മാരക പുരസ്‌കാരം തോമസ് ജേക്കബിന്

കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന നേതാവുമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. രാജേഷിന്റെ സ്മരണാർഥം മാധ്യമം ജേർണലിസ്റ്റ്‌സ് യൂനിയൻ ഏർപ്പെടുത്തിയ മൂന്നാമത് എൻ. രാജേഷ് സ്മാരക പുരസ്‌കാരത്തിന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അർഹനായി. മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം.
മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്‌മാൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, ദി ഫോർത്ത് ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം, 2023 ഒക്ടോബർ 05ന് രാവിലെ 10.30ന് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് സമ്മാനിക്കുമെന്ന് എം.ജെ.യു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദ ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ, എൻ. രാജേഷ് സ്മാരക പ്രഭാഷണം നിർവഹിക്കും. മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്‌മാൻ, ദി ഫോർത്ത് ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ, ഔട്ട്‌ലുക്ക് സീനിയർ എഡിറ്റർ കെ.കെ. ഷാഹിന എന്നിവർ സംസാരിക്കും. പുരസ്‌കാര സമിതി കൺവീനർ കെ. സുൽഹഫ്, കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡന്റ് എം. ഫിറോസ്ഖാൻ, മാധ്യമം ജേർണലിസ്റ്റ്‌സ് യൂനിയൻ സെക്രട്ടറി ടി. നിഷാദ്, ഭാരവാഹികളായ കെ.എ. സൈഫുദ്ദീൻ, ഹാഷിം എളമരം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

തോമസ് ജേക്കബ്

മലയാളത്തിലെ മുതിർന്ന പത്രപ്രവർത്തകരിലൊരാളാണ് തോമസ് ജേക്കബ്. മലയാള പത്രപ്രവർത്തനത്തിൽ പ്രഫഷനലിസം യാഥാർഥ്യമാക്കിയ എഡിറ്റോറിയൽ തലവൻ എന്നതാണ് അദ്ദേഹത്തിന്റെ ഖ്യാതി. 1940 ൽ പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ ജനിച്ച തോമസ് ജേക്കബ്, 20ാം വയസിലാണ് മലയാള മനോരമ പത്രാധിപ സമിതി അംഗമായത്. 24-ാം വയസിൽ പത്രത്തിന്റെ ന്യൂസ് എഡിറ്ററായി സ്ഥാനക്കയറ്റം ലഭിച്ചു എന്നതുതന്നെ തോമസ് ജേക്കബിന്റെ പ്രതിഭ വ്യക്തമാക്കുന്നു. രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററായി അന്ന് അദ്ദേഹം. 56 വർഷത്തെ തിളക്കമാർന്ന ഔദ്യോഗിക സേവനത്തിനുശേഷം, 2017ൽ എഡിറ്റോറിയൽ ഡയറക്ടറായി വിരമിച്ചു. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിന്റെ സ്വദേശാഭിമാനി -കേസരി പുരസ്‌കാരത്തിന് അർഹനായി. കെ. ബാലകൃഷ്ണൻ, സി.എച്ച്. മുഹമ്മദ് കോയ, കെ. വിജയരാഘവൻ, എൻ.വി. പൈലി, കെ.വി. ദാനിയേൽ, തോപ്പിൽ ഭാസി, ഡോ.കെ.ബി.മേനോൻ എന്നിവരുടെ പേരിലുള്ള പുരസ്‌കാരങ്ങളും ജർമ്മനിയിൽനിന്ന് വാർത്താ അവാർഡും ലഭിച്ചു. കഥക്കൂട്ട്, കഥാവശേഷർ, ചന്ദ്രക്കലാധരൻ എന്നീ പുസ്തകങ്ങളും രചിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *