പുതുതലമുറ കൃഷിയിൽ വരാത്തത്,  സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടൻ ജയസൂര്യ

പുതുതലമുറ കൃഷിയിൽ വരാത്തത്, സർക്കാരിനെ രൂക്ഷമായി വിമർശിച്ച് നടൻ ജയസൂര്യ

കൊച്ചി: കൃഷിക്കാർ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങൾ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ. സഹപ്രവർത്തകനും കർഷകനുമായ നടൻ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടി കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയിൽ ഇരുത്തി സർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു ജയസൂര്യയുടെ പരാമർശം. കളമശ്ശേരിയിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി നായകനാണെങ്കിലും അറിയുന്നത് വൈകിയായിരിക്കും. സിനിമ പരാജയപ്പെട്ടാൽ ഏറ്റവും അവസാനം അറിയുക നായകനായിരിക്കും എന്ന് പറഞ്ഞു കൊണ്ടാണ് ജയസൂര്യ കാര്യങ്ങൾ പറഞ്ഞത്. ഓണത്തിന് പട്ടിണികിടക്കുന്ന മാതാപിതാക്കളെ കണ്ടാൽ എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരികയെന്നും സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു.
ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമാണ് സംസ്ഥാനത്ത് ആദ്യം വേണ്ടത് .താൻ ഒരു സ്ഥലത്ത് പോയപ്പോൾ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാൽ അത് കേരളത്തിൽ വിൽക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി എന്നും ജയസൂര്യ പറഞ്ഞു. ഗുണനിലവാര പരിശോധന ഇല്ലാത്തതുകൊണ്ട് തേർഡ് ക്വാളിറ്റി അരിയും വിഷം അടങ്ങിയ പച്ചക്കറികൾ കഴിക്കേണ്ട ഗതികേടിലാണ് നമ്മൾ ഇപ്പോൾ ഉള്ളത് എന്നും അദ്ദേഹം ആരോപിച്ചു. നല്ല രീതിയിൽ കാര്യങ്ങളൊക്കെ നടന്ന്, ഒരു കൃഷിക്കാരൻ ആണെന്ന അഭിമാനത്തോടെ പറയാൻ പറ്റുന്ന രീതിയിൽ അച്ഛനും അമ്മയും ഉണ്ട് എന്നത് ഉദാഹരണമായി കാണിക്കാൻ ഉണ്ടെങ്കിൽ മാത്രമേ പുതിയ തലമുറ അതിലേക്ക് എത്തുകയുള്ളൂ. സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണം ജയസൂര്യ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *