ഒന്നൊന്നര ട്വിസ്റ്റ്: കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ; ‘മരിച്ച’ നൗഷാദിനെ ജീവനോടെ കണ്ടെത്തി

ഒന്നൊന്നര ട്വിസ്റ്റ്: കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ; ‘മരിച്ച’ നൗഷാദിനെ ജീവനോടെ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ വമ്പന്‍ ട്വിസ്റ്റ്. നൗഷാദിന്റെ ഭാര്യ അഫ്സാന ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കവെയാണ് നൗഷാദിനെ പോലിസ് ജീവനോടെ കണ്ടെത്തുന്നത്. ഇടുക്കി തൊമ്മന്‍ കുഞ്ഞില്‍ നിന്ന് കണ്ടെത്തിയ നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ചു.

വീട്ടുവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നായിരുന്നു അഫ്‌സാനയുടെ മൊഴി. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്‌സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കല്‍, പോലിസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അഫ്‌സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പോലിസില്‍ പരാതി നല്‍കുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുന്‍പ് ഭാര്യ അഫ്‌സാനയുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്‌സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പോലിസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്‌സാന പോലിസിനോട് പറഞ്ഞു. മൊഴിയുടെ അസ്ഥാനത്തില്‍ പോലിസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.
മടങ്ങിയെത്തിയെങ്കിലും ഭാര്യയുടെ കൂടെ താമസിക്കാന്‍ താല്‍പര്യമില്ല എന്ന് നൗഷാദ് മാധ്യമങ്ങളോടും പോലിസിനോടും പ്രതികരിച്ചു. ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഭാര്യക്ക് മാനസികപ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നതായും നൗഷാദ് പറഞ്ഞു. ഒന്നര വര്‍ഷമായി തൊമ്മന്‍കുത്തിലുണ്ടായിരുന്നു. അവിടെ 10 ഏക്കര്‍ സ്ഥലമുള്ള ഉടമയ്ക്ക് കീഴില്‍ പണിക്കാരനായി ജീവിക്കുകയായിരുന്നു. ഭാര്യയുടെ മര്‍ദ്ദനം ഭയന്ന് ഇറങ്ങി പോന്നതാണാണെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു. മടങ്ങിപോകാന്‍ ആഗ്രഹിക്കുന്നില്ല. ഭാര്യ എന്തുകൊണ്ടാണ് കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞതെന്ന് അറിയില്ല. ഭാര്യയും ഭാര്യ വിളിച്ചുകൊണ്ടുവരുന്നവരും തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *