ഒന്ന് അനുവദിച്ചാല്‍ പിന്നാലെ വേറെയെത്തും; വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ഒന്ന് അനുവദിച്ചാല്‍ പിന്നാലെ വേറെയെത്തും; വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് കേരളത്തില്‍ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യന്‍ റെയില്‍വേ ആണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. മലപ്പുറം തിരൂര്‍ സ്വദേശിയായ പി.ടി ഷീജിഷ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകരായ ശ്രീറാം പറക്കാട്, എം.എസ് വിഷ്ണു ശങ്കര്‍ എന്നിവരാണ് ഹാജരായത്. ഒരു ഹര്‍ജി അനുവദിച്ചാല്‍ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹര്‍ജിയും കോടതിയിലെത്തും. അതിനാല്‍ ഇപ്പോള്‍ പോകുന്ന പോലെ ട്രെയിന്‍ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടാണെന്നും തിരൂര്‍ സ്വദേശി കൂടിയായ പി.ടി. ഷീജിഷ് ഹര്‍ജിയില്‍ പറയുന്നു. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഷീജിഷ് സുപ്രീം കോടതിയെ സമീപിച്ചത്.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറമെന്നും ജില്ലയിലെ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പിന് അവകാശമുണ്ടെന്നുമായിരുന്നു വാദം. തിരൂരിനെ ഒഴിവാക്കിയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *