അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

കൊച്ചി: അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ക്് ജീവപര്യന്തം ശിക്ഷ വിധിച്ച് എന്‍.ഐ.എ കോടതി. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ആറ് പേര്‍ പ്രതികളെന്ന് കോടതി കണ്ടെത്തിയിരുന്നു. ആറ് പേരില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തമാണ് കോടതി വിധിച്ചത്. മുഖ്യപ്രതികളായ സജില്‍, എം.കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീന്‍ കുഞ്ഞും അയൂബും 3 വര്‍ഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസിലെ എല്ലാം പ്രതികളും ചേര്‍ന്ന് ടി.ജെ ജോസഫിന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് വിധി പറഞ്ഞത്.

രണ്ടാംഘട്ട വിസ്താരം പൂര്‍ത്തിയാക്കിയ കൊച്ചിയിലെ എന്‍.ഐ.എ കോടതി അഞ്ചുപേരെ ഇന്നലെ വെറുതെ വിട്ടിരുന്നു. പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടി മാറ്റുന്നതിന് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ടി.ജെ ജോസഫിന്റെ കൈ പിടിച്ച് കൊടുത്ത സജില്‍, എല്ലാത്തിന്റെയും സൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ നാസര്‍, ആസൂത്രണത്തില്‍ പങ്കുളള നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ച കോടതി മൂന്ന് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൃത്യത്തിന് ശേഷം പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതിനാണ് മറ്റു മൂന്നു പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയ്യൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി.ജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍.

Share

Leave a Reply

Your email address will not be published. Required fields are marked *