സംസ്ഥാനത്ത് ഗുരുതര സാഹചര്യം, തെരുവുനായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്ത് ഗുരുതര സാഹചര്യം, തെരുവുനായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് മന്ത്രി എം.ബി രാജേഷ്. തെരുവുനായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂ എന്നും മാരകമായ മുറിവുള്ള, ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ആവശ്യത്തിന് വാക്‌സീന്‍ ഉണ്ട്. നിലവില്‍ 20 എ.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍) കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൃഗസംരക്ഷണ വകുപ്പ് മൃഗസ്‌നേഹികളുടെ യോഗം വിളിച്ചു ചേര്‍ക്കും. എ.ബി.സി കേന്ദ്രങ്ങള്‍ക്ക് അവരുടെ പിന്തുണ കൂടി തേടും. 25 കേന്ദ്രങ്ങള്‍ കൂടി ഉടന്‍ പ്രവത്തനസജ്ജമാക്കും. മൊബൈല്‍ എ.ബി.സി കേന്ദ്രങ്ങള്‍ തുടങ്ങും. സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലും എ.ബി.സി കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, നിലവിലെ എ.ബി.സി നിയമം തെരുവുനായ നിയന്ത്രണം അസാധ്യമാക്കുന്നതാണ്. ഈ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം. ഇതിനായി കോടതിയെ സമീപിക്കും. അക്രമകാരിയായ നായകളെ കൊല്ലണം എന്നാവശ്യവും കോടതിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് വധഭീഷണി ഉണ്ടായിരുന്നു. മൃഗസ്നേഹികള്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഈ സന്ദേശം അടക്കം ഉള്‍പ്പെടുത്തി പിപി ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ പോലിസ് കേസെടുത്തു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ തെരുവ് നായ ഭീഷണി ഗുരുതരമാണെന്നുള്ള മന്ത്രിയുടെ തുറന്നു പറച്ചില്‍.

ജൂണ്‍ 11ന് കണ്ണൂരില്‍ 11 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടിയെ തെരുവുനായകള്‍ കൂട്ടം ചേര്‍ന്ന് കടിച്ചുകീറി കൊന്നതിന് തൊട്ടുപിന്നാലെയാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ച് തെരുവുനായകളെ വധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. 2019ല്‍ 5794 തെരുവുനായകളുടെ ആക്രമണവും 2020ല്‍ 3951 കേസുകളും 2021ല്‍ 7927 കേസുകളും 2022ല്‍ 11776 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും 2023 ജൂണ്‍ വരെ 6276 കേസുകളും കണ്ണൂരില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും പഞ്ചായത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *