പകര്‍ച്ചപ്പനിയില്‍ മുങ്ങി കേരളം; കൂട്ടിന് ഡെങ്കിയും എലിപ്പനിയും മലേറിയയും

പകര്‍ച്ചപ്പനിയില്‍ മുങ്ങി കേരളം; കൂട്ടിന് ഡെങ്കിയും എലിപ്പനിയും മലേറിയയും

  • പ്രതിദിനബാധിതര്‍ 13,000ത്തിലേക്ക് കടന്നു

തിരുവനന്തപുരം: പകര്‍ച്ചപ്പനിയില്‍ മുങ്ങിയിരിക്കുകയാണ് കേരളം. പ്രതിദിനം പനി ബാധിക്കുന്നവരുടെ എണ്ണം 13,000ത്തിലേക്ക് കടന്നു. പകര്‍ച്ചപ്പനിക്ക് പുറമേ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും മലേറിയയും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് സ്ഥിരീകരിച്ച 110 ഡെങ്കിപ്പനിയില്‍ 43 എണ്ണവും എറണാകുളം ആണ്. 218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണം. എട്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളമാണ് നിലവിലെ കേസുകള്‍. മലയോര മേഖലയിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ പനി ബാധിച്ചത് 12,984 പേര്‍ക്കാണ്. മലപ്പുറത്ത് ഗുരുതര സ്ഥിതിയാണ് നിലവിലുളളത്. ഇന്നലെ മാത്രം 2171 പേര്‍ക്കാണ് പനി ബാധിച്ചത്. ഈ വര്‍ഷം മെയ് മുതല്‍ ഇന്നലെ വരെ ജില്ലയില്‍ സ്ഥിരീകരിച്ച 53 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 213 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ മലയോര മേഖലയായ വണ്ടൂര്‍, മേലാറ്റൂര്‍ എന്നീ ഹെല്‍ത്ത് ബ്ലോക്കുകളിലാണ്. വണ്ടൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 78 കേസുകളും മേലാറ്റൂര്‍ ഹെല്‍ത്ത് ബ്ലോക്കില്‍ 54 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.പനി ബാധിച്ചു ഇതുവരെ മരിച്ചവരില്‍ 50ന് താഴെ ഉള്ളവരും കുട്ടികളും ഉള്ളതാണ് ആശങ്ക കൂട്ടുന്നത്.

ഇന്നലെ കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ച പതിമൂന്നുകാരന്റെ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വൈറല്‍ പനിബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ മാസം ഇതുവരെ ഇരുപതിനായിരത്തോളം പേര്‍ക്ക് വൈറല്‍ പനി ബാധിച്ചു. സ്വകാര്യ ക്ലിനിക്കില്‍ ചികില്‍സ തേടുന്നവരുടെ കണക്കുകള്‍ ഇതിന് പുറമേയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *