കൗണ്‍സിലിംഗിനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴര വര്‍ഷം തടവും പിഴയും

കൗണ്‍സിലിംഗിനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഏഴര വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിംഗിനെത്തിയ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് തടവും പിഴയും. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് സൈക്കോളജിസ്റ്റായ ഡോ. കെ ഗിരീഷിനെതിരെ ശിക്ഷ വിധിച്ചത്. 13 വയസുള്ള ആണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ ഏഴര വര്‍ഷം തടവും ഒന്നരലക്ഷം രൂപിഴയും കോടതി വിധിച്ചു. മറ്റൊരു ആണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നേരത്തേയും ഇതേ കോടതി ഗിരീഷിനെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം തേടി.

ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയില്‍ തന്റെ വീടായ തണലിനോട് ചേര്‍ന്ന് സ്വകാര്യ സ്ഥാപനമായ (ദേ പ്രാക്‌സിസ് പ്രാക്ടീസ് ടു പെര്‍ഫോം) എന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവില്‍ കൗണ്‍സിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ ഗുരുതരമായി. തുടര്‍ന്ന് പ്രതി മറ്റൊരു ഡോക്ടറെ കാണാന്‍ നിര്‍ദേശിക്കുകയും പീഡന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കുട്ടി ഭയന്ന് ഇക്കാര്യം പുറത്ത് പറഞ്ഞുമില്ല.
തുടര്‍ന്ന് വീട്ടുകാര്‍ മറ്റ് പല മനോരോഗ വിദഗ്ധരെ കാണിച്ചെങ്കിലും മാറ്റമില്ലാത്തതിനാല്‍ 2019 ന് കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വര്‍ഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. പ്രതി ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് കൊടുക്കുമായിരുന്നുവെന്നും കുട്ടി മൊഴി നല്‍കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി. മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട് പോലിസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആദ്യം എടുത്ത കേസില്‍ ജാമ്യത്തില്‍ നില്‍ക്കവെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടര്‍ന്നാണ് കുട്ടിയുടെ അസുഖം മൂര്‍ച്ഛിച്ചതെന്ന് കുട്ടിയെ ചികിത്സിച്ച മറ്റ് ഡോക്ടര്‍മാരും വിസ്താര വേളയില്‍ പറഞ്ഞു. ഫോര്‍ട്ട് എസ്.ഐമാരായ കിരണ്‍ ടി.ആര്‍, എ.അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *