പെരുന്നാളോര്‍മ്മകള്‍

പെരുന്നാളോര്‍മ്മകള്‍

 

ഹസ്സന്‍ തിക്കോടി

ആധുനിക സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അതിന്റെ പാരമ്യതയിലെത്തിയിട്ടും കേരളത്തില്‍ പെരുന്നാളാഘോഷിക്കാന്‍ ”ചന്ദ്രക്കല” നഗ്‌ന നേത്രങ്ങള്‍ കൊണ്ടുതന്നെ കാണണമെന്ന പൗരോഹിത്യ വാശിയെ ഇല്ലായ്മചെയ്യാന്‍ മുസ്ലിം സമുദായത്തിനായിട്ടില്ലെന്ന ദുഃഖകരമായ അവസ്ഥ ഇന്നും തുടരുന്നു. ടെലെസ്‌കോപ്പും അത്യാധുനിക വാനനിരീക്ഷണ ഉപകരണങ്ങളും ഗോളശാസ്ത്ര ഗണനങ്ങളും നമ്മുടെ മുമ്പില്‍ എത്ര വളര്‍ന്നു വലുതായാലും കേരളത്തിലെ വിവിധ മുസ്ലിം സംഘടനകള്‍ക്കിടയിലുള്ള പൊരുത്തമില്ലായ്മ സാമൂഹ്യമായ ഐക്യത്തിന് വിഘാദം സൃഷ്ടിക്കുന്നു.

 

ലോകമുസ്ലിംകള്‍ ഈദ്-ഉല്‍ഫിതര്‍ ആഘാഷിക്കുകയാണ്. ഒരുമാസക്കാലത്തെ തീവ്ര വ്രതത്തിന് അന്ത്യം കുറിക്കുന്ന ദിവസം. ചെറിയ പെരുന്നാള്‍ എന്നാണ് കുട്ടിക്കാലത്ത് ഉമ്മ പറഞ്ഞുതന്നിരുന്നത്. എന്തുകൊണ്ട് മുസ്ലിംകളിലെ രണ്ട് പെരുന്നാള്‍ ആഘോഷങ്ങളെ ചെറിയ പെരുന്നാളും വലിയ പെരുന്നാളും എന്ന് വിളിക്കപ്പെടുന്നെന്ന് കുട്ടിക്കാലം മുതലേ ഞാന്‍ ചിന്തിച്ചിരുന്നു. ഇന്നത്തെ തലമുറയിലെ കുട്ടികളോടും പഴമക്കാര്‍ അതുതന്നെയാണ് പറയുന്നത്.

മാനത്തെവിടെയോ ചന്ദ്രക്കല ദര്‍ശിക്കുന്നതോടെ പെരുന്നാളിന്റെ ഒരുക്കങ്ങളിലേക്ക്, ആഹ്ലാദത്തിമിര്‍പ്പുകളിലേക്ക് മുസ്ലിം സമൂഹം ഒന്നടങ്കം കടന്നുവരുന്നു. ജൈവികമായ താളബോധത്തിന്റെ സ്വരസാധകത്തേക്കാളുപരി മതബോധത്തിലൂന്നിയ അനുഷ്ടാനങ്ങളുടെ ഭാഗമായാണ് ”ഈദ്” ആഘാഷിക്കപ്പെടുന്നത്. പുത്തനുടുപ്പിന്റെയും അത്തറിന്റെയും സമ്മിശ്രഗന്ധത്തില്‍ ഈദാശംസകള്‍ ഉരുവിടുന്നു. ”ഈദ് മുബാറക്”

മൈലാഞ്ചിയും പുത്തനുടുപ്പും:

കുട്ടിക്കാലത്ത് പുതിയ ”കുപ്പായ”മിടാനും, കരയുള്ള തുണിയുടുക്കാനും തലയില്‍ ഉറുമാല്‍ കെട്ടിക്കൊണ്ടു കാലത്തുതന്നെ പള്ളിയില്‍ പോവാനും തിടുക്കമായിരുന്നു. അന്നൊക്കെ രാവേറുംവരെ തയ്യല്‍ക്കാരന്‍ രാഘവന്റെ കടയില്‍ തിരക്കായിരിക്കും. മാസം കാണുന്നതോടെ അയാള്‍ പിറുപിറുക്കും ”മാസം ഇന്ന് കാണേണ്ടായിരുന്നു….ഇത്തവണ നോമ്പ് ഇരുപത്തൊമ്പതല്ലേ കിട്ടുള്ളൂ….” രാഘവന്‍ കാപ്പാട്ടെ കടപ്പുറത്തേക്ക് കണ്ണുംനട്ടിരുന്നുകൊണ്ടു ആരോടെന്നില്ലാതെ നേരം പുലരുവോളം പറയും. അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകള്‍ വളരെ കുറവായിരുന്നു. രണ്ട് ബസ്സ് കയറി കോഴിക്കോട്ടെ മിഠായിത്തെരുവില്‍ പോയാലേ നല്ല ഉടുപ്പുകള്‍ കിട്ടൂ. അതുകൊണ്ടുതന്നെ രാഘവേട്ടനെ ആശ്രയിക്കുന്നവരുടെ എണ്ണം ഞങ്ങളുടെ ഗ്രാമത്തില്‍ കൂടിവന്നു.

കൈകാലുകളില്‍ മൈലാഞ്ചി ഇടലാണ് പെരുന്നാള്‍ രാവില്‍ കുട്ടികള്‍ക്ക് ഏറെ ഹരം. കൊയിലാണ്ടിയിലെ കടപ്പുറത്തുനിന്നും മണല്‍വാരി വലിയ തറവാടിന്റെ വിശാലമായ മുറ്റത്ത് കളമൊരുക്കാന്‍ എല്ലാവരും പരസ്പരം സഹായിക്കും. ചന്ദ്രക്കല ദൃശ്യമായ അറിയിപ്പ് കിട്ടുന്നതോടെ കുട്ടികള്‍ ദഫ്ഫുമുട്ടി നാടാകെ പാഞ്ഞു നടക്കും. കാന്തവിളക്കിന്റെ വെളിച്ചത്തില്‍ അവര്‍ മൈലാഞ്ചിപാട്ടുപാടി വളയണിഞ്ഞ കൈകളില്‍ പരസ്പരം മൈലാഞ്ചികൊണ്ട് ചിത്രങ്ങള്‍ വരക്കും. മനോഹരമായ മൈലാഞ്ചി ഡിസൈനുകള്‍ കൊണ്ട് കുട്ടികള്‍ മാത്രമല്ല സ്ത്രീകളും പ്രായംകൂടിയ വലിയ ഉമ്മമാര്‍വരെ കൈകാലുകള്‍ അലങ്കരിക്കുന്നു. അങ്ങനെ അതൊരു മൈലാഞ്ചി രാവായിത്തീരും.

ആഹ്ലാദത്തിമിര്‍പ്പുകള്‍:

പള്ളിയിലെ രണ്ട് ”റകഅത്ത്” നിസ്‌കാരം കഴിഞ്ഞാല്‍ വലിയവര്‍ തമ്മില്‍ കെട്ടിപ്പിടിച്ച് ”ഈദ് മുബാറക്” എന്നുരുവിട്ടുകൊണ്ടു ആശ്ലേഷിക്കല്‍ തുടരും. വലിയത്തെപള്ളിയില്‍ തലപ്പാവണിഞ്ഞ തങ്ങള്‍ കുട്ടികളാണധികവും. വെളുത്തമുണ്ടും വെള്ളകുപ്പായവും പിറകില്‍ ചെറിയ വാലുള്ള വെളുത്ത തലപ്പാവുമായിരിക്കും അവരുടെ പാരമ്പര്യ വേഷം. വലിയ തങ്ങന്മാര്‍ കുട്ടികളെ വല്ലാതെ ഉമ്മ വെച്ചുകൊണ്ടായിരിക്കും ആശ്ലേഷിക്കുക. മടുപ്പിക്കുന്ന ആ ഇത്തിരിനേരം കഴിഞ്ഞാല്‍ പാഞ്ഞെത്തുക ഉമ്മയുടെ അടുത്തേക്കാണ്. പുലര്‍ച്ചെക്കെഴുന്നേറ്റ് ഉമ്മ ഒരുക്കിവെച്ച ചക്കരപ്പായാസം കഴിക്കാനുള്ള തിടുക്കത്തോടെയുള്ള ഓട്ടത്തിന് വേഗത ഏറെയായിരുന്നു.

അപ്പോഴും ഉമ്മ പുതിയ ഉടുപ്പൊന്നും ഇട്ടിട്ടുണ്ടാവില്ല. അറബിയുടെ നാട്ടില്‍ നിന്നും ബാപ്പ ഒന്നും കൊടുത്തയച്ചിരുന്നില്ലെന്ന യാഥാര്‍ത്യം കുട്ടിയായ എനിക്ക് പിടിത്തം കിട്ടിയിരുന്നില്ല. ദരിദ്രജീവിതത്തിന്റെ പൊന്‍പുലരി സ്വപ്‌നങ്ങളെ കറുപ്പണിയിച്ചകഥ പക്ഷെ, ഉമ്മ ആരോടും പങ്കുവെച്ചിരുന്നില്ല. ഞാനും ബാപ്പയുടെ പിന്‍ഗാമിയായി കുവൈറ്റില്‍ എത്തിയതോടെ എന്നെ കാത്തിരിക്കുകയും സ്വപ്‌നം കാണുകയും ചെയ്ത ഉമ്മാക്ക് നല്ലൊരുടുപ്പെത്തിക്കാനോ, പെരുന്നാളിന് പുതുവസ്ത്രമണിഞ്ഞത് കണ്ടാസ്വദിക്കാനോ വിധി അനുവദിച്ചിരുന്നില്ല.

അയല്‍വീടുകളിലെ അടുക്കളയില്‍നിന്നും ശേഖരിച്ച ”കൈമ” അരികൊണ്ട് ബിരിയാണിയുണ്ടാക്കി പെരുന്നാളിനെ തൃപ്തിപ്പെടുത്തുക ഉമ്മയുടെ സ്വകാര്യ വേദനയായിമാറിയതൊന്നും കുട്ടിക്കാലത്തെ ചപലതകളില്‍ ഞാനറിഞ്ഞില്ല. കിട്ടാത്ത പെരുന്നാള്‍പ്പൈസ ഭാവനയുടെ പൊന്‍ചരടില്‍ ബന്ധിച്ച് സ്വന്തമാക്കിയ എത്രയെത്ര കുട്ടിക്കാലം കടന്നുപോയിട്ടുണ്ട്.

കളിപ്പാട്ടങ്ങളില്ലാത്ത പെരുന്നാള്‍:

ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന ഇബ്രാഹിം കാരണവര്‍ അവരുടെ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങളുമായി തലേദിവസം വന്നുചേരുന്നതോടെ തറവാടിന്റെ മറ്റേ അറ്റത്തു ഒച്ചയും ബഹളവും കൂടിവരും. അവരോടൊപ്പം കൂട്ടുകൂടാനുള്ള ആഗ്രഹം കാരണവരുടെ കണ്ണുരുട്ടിയുള്ള ഒറ്റ നോട്ടത്തില്‍ കത്തിയെരിയുമായിരുന്നു. പിന്നെ ഉമ്മയുടെ ദയനീയമായ ശാസനയും. ”മോന് കളിപ്പാട്ടമൊക്കെ ഉപ്പ വരുമ്പോള്‍ കൊണ്ടുവരും” വശ്യമായ കൈകള്‍കൊണ്ട് തലയില്‍ തലോടി ഉമ്മ എന്നെ അവരില്‍നിന്നും അകറ്റി അകത്തേക്ക് കൊണ്ടുപോയി ഉമ്മയുടെ മടിയിലിരുത്തി ഇരുകവിളുകളിലും തുരുതുരാ ഉമ്മ വെക്കും. അപ്പോള്‍ ഉമ്മയുടെ കണ്ണില്‍നിന്നും ധാരധാരയായി കണ്ണുനീര്‍ പൊഴിയുമായിരുന്നു.

പ്രായഭേദമില്ലാതെ കളിച്ചുതിമിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ എനിക്കൊരിടം കിട്ടാത്ത വിഷമം ഉമ്മക്കുണ്ടായിരിക്കാം. ഓര്‍മ്മയുടെ നാട്ടിടവഴിയില്‍ ഇപ്പോഴുമകലാതെ നില്‍ക്കുന്ന ബാപ്പയുടെ തറവാട് വീട്. ജിന്നുകള്‍ താമസിച്ചിരുന്ന ആ തറവാടിന്റെ മോന്തായത്തില്‍ ഒരിക്കലെങ്കിലും ഊളിയിട്ടെത്താന്‍ ഞാനാഗ്രഹിച്ചിരുന്നു. കെട്ടുകഥകളെയും ആരാന്‍ പറഞ്ഞ മിത്തുകളുടേയും കെട്ടഴിക്കാന്‍. ഇന്ന് സ്വന്തം പേരക്കുട്ടികളോട് പഴമയുടെ എന്റെ കുട്ടിക്കാലം പങ്കുവെക്കുമ്പോള്‍ അവര്‍ ചോദിക്കുന്നു: ”വാട്ടീസ് ജിന്ന്?…ഈസ് ഇറ്റ് എ റിയല്‍ ഗോസ്റ്റ്”. ഉത്തരം മുട്ടിക്കുന്ന അവരുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ഞാനറിയാതെ മൗനിയാവുന്നു. അവരുടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ ലോകത്തില്‍ മുട്ടുമടക്കാതെ നിവിര്‍ത്തിയല്ലല്ലോ.

കുവൈറ്റിലെ ആദ്യ പെരുന്നാള്‍:

കുവൈറ്റിലെ ആദ്യപെരുന്നാള്‍ മറ്റൊരോര്‍മ്മയാണ്. ഫഹാഹീലിലെ തെക്കേ മൈതാനിയില്‍ പഴമയുടെ ഭേരി പേറുന്ന അറബിയുടെ ഒരു കൊച്ചു വാടക വീട്ടിലായിരുന്നു അന്ന് താമസം. പഴയകാലത്ത് അറബികള്‍ താമസിച്ചിരുന്ന ”ഹട്ട്” മണ്‍കട്ടകള്‍കൊണ്ടുണ്ടാക്കിയതായിരുന്നു. എല്ലാ വീടുകള്‍ക്കും ഒരു തുറന്ന കോട്ടയാടുണ്ടായിരിക്കും. ചൂടുകാലത്തെ രാത്രികളില്‍ മാനം നോക്കി കിടക്കാനായിരുന്നു അത്തരം വീടുകള്‍ നിര്‍മിച്ചതെന്ന് അറബിള്‍ പറയും. എന്റെ എളേപ്പയും എളേമ്മയും അവിടെയാണ് താമസിച്ചിരുന്നത്. അവരോടൊപ്പം കഴിയവേ നാട്ടില്‍ നിന്നെത്തിയ എന്റെ ആദ്യ പെരുന്നാളിന് രാവിലെ എളേപ്പ എന്നെയുംകൂട്ടി എളേപ്പ ജോലിചെയ്യുന്ന മിനിസ്ട്രിയിലെ ബോസ്സായ അറബിയുടെ വീട്ടിലേക്കു കൊണ്ടുപോയി. അറബികളെ നേരില്‍കണ്ട് ഈദ് മുബാറക് പറയുക അവരുടെ ആചാരത്തിന്റെ ഭാഗമായിരുന്നു. തലേ ദിവസം വാങ്ങി വെച്ച ”അല്‍-സബാ” ബേക്കറിയിലെ രണ്ടുകിലോ ഈദ് കേക്ക് ഗിഫ്റ്റായി കൊണ്ടുപോയിരുന്നു.

ദിവാനിയും ദിനാറുകളും:

അറബികളുടെ വീടിന്റെ മുന്‍വശത്തെ പ്രത്യേകമായി കെട്ടിയുണ്ടാക്കിയ ”ദിവാനി” കളിലാണ് അവര്‍ ഇരിക്കുക. സ്ത്രീകള്‍ അകത്തെ മുറിയിലെ മറ്റൊരു ദിവാനിയിലും. ആണും പെണ്ണും പരസ്പരം കാണില്ലായിരുന്നു.ചുറ്റുമിരിക്കുന്ന അറബികളെ ഓരോരുത്തരെയും അടുത്തുചെന്നു കെട്ടിപ്പിടിച്ചുമ്മവെക്കണം, അവര്‍ എണീറ്റ് നിന്ന് വന്നവരെ അഭിവാദ്യം ചെയ്യും, ”ഈദ് മുബാറക്” ആശംസകള്‍ നേരുമ്പോള്‍ത്തന്നെ നമ്മുടെ സുഖവിവരങ്ങള്‍ തിരക്കും. നിമിഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആശ്ലേഷങ്ങളും അഭിവാദ്യങ്ങളും കഴിയുമ്പോഴേക്കും നേരം ഏറെവൈകും. വരുന്നവരോടെല്ലാം ഇതാവര്‍ത്തിക്കും. എന്തൊരു സൗമ്യമായ ആചാരം. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പരമമായ പെരുമാറ്റങ്ങള്‍. ഇസ്തിക്കാന്‍ ചായയും ഗഹ്വവും ഈത്തപ്പഴവും ധാരാളം ഇടവിടാതെ കഴിച്ചുകൊണ്ടിരിക്കണം. സമയം ഏറെ കഴിഞ്ഞപ്പോള്‍ എളേപ്പ എന്നെയുംകൂട്ടി യാത്ര പറഞ്ഞു. അപ്പോള്‍ അറബികള്‍ ഓരോരുത്തരായി എന്നെ അടുത്തേക്ക് വിളിച്ചു. അവരുടെ നീണ്ട ”ളോഹ”യുടെ വലിയ കീശയില്‍ കൈയ്യിട്ടു ”ദിനാറുകള്‍”വാരിയെടുത്ത് സമ്മാനമായി തന്നു.

എളേപ്പ കൂസലില്ലാതെ എന്നെയുംകൂട്ടി അകത്തെ ദിവാനിയിലേക്കു കൊണ്ടുപോയി. അവിടെ പ്രായംകൂടിയ ഒരു ഉമ്മുമ്മ അടക്കം കുറെ ചെറുപ്പക്കാരിപ്പെണ്ണുങ്ങള്‍ ഇരിക്കുന്നുണ്ടായിരുന്നു. കൈകൊടുക്കലും ചുംബിക്കലും ഇല്ല. ഈദ് മുബാറക് ആശംസകള്‍ നേര്‍ന്നു. ഇത്തിരിനേരം വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. എളേപ്പ നന്നായി അറബി പറയുമായിരുന്നു. ഞാന്‍ അന്തംവിട്ടുനില്‍ക്കേ വയസ്സായ ഉമ്മാമ എന്നെ ”വാ മോനെ അസ്സാ” എന്ന് മലയാളത്തില്‍ വിളിച്ചു. ഞാന്‍ ചുറ്റും നോക്കി. ഇവിടെ ആരാ മലയാളം പറയുന്നതെന്നറിയാന്‍.

അവിടെ മലയാളിയായി ഞാനും എളേപ്പയും മാത്രം. അവര്‍ വീണ്ടും ….”ഞ്ചി ഇവിടെ വാ…’. തനി കോഴിക്കോടന്‍ മലയാളം….എളേപ്പ ആംഗ്യത്തില്‍ എന്നോടടുത്തുചെല്ലാന്‍ പറഞ്ഞു. അവര്‍ സ്‌നേഹത്തോടെ എന്നെ അടുത്തിരുത്തികൊണ്ടു പറഞ്ഞു. ”മോന്‍ പേടിക്കണ്ട…ഞാന്‍ കോഴിക്കോട്ടുകാരിയാ…എന്നെ ഇവിടത്തെ വലിയ അറബി പത്തറുപതു കൊല്ലം മുമ്പ് കെട്ടികൊണ്ടുവന്നതാ….പിന്നെ ഞാന്‍ നാട്ടിലക്ക് പോയിട്ടില്ല….ഇവരൊക്കെ എന്റെ മക്കളും പേരക്കുട്ടികളുമാ…..പെരുത്ത് സന്തോഷം….” അവര്‍ ബുര്‍ക്കയുടെ കീശയില്‍നിന്നും ഒരുപിടി ദിനാര്‍ എന്റെ കൈയില്‍ തന്നു. അവര്‍ എന്റെ നെറ്റിയില്‍ ചുംബിച്ചു. പിന്നെ അവര്‍ക്കു ചുറ്റുമിരുന്നു പേരക്കിടാങ്ങളും എന്നെ അടുത്തേക്ക് വിളിച്ചുകൊണ്ട് അവരുടെ വിഹിതവും തന്നു. ദിനാറുകളുടെ വലിയകെട്ട് എന്റെ പാന്‌സിന്റെ കീശയില്‍ ഒരു കുന്നുപോലെ ഉയര്‍ന്നു.

ഉന്മാദിനിയായ നാട്ടുപെണ്ണുങ്ങളെപോലെയായിരുന്നു അവര്‍. വന്യമായ സൗന്ദര്യത്തോടെ, മാന്യമായ ഉടയാടകളോടെ അവര്‍ പെരുന്നാളിനെ ആഘോഷിക്കുകയാണ്. എണ്ണമയമുള്ള ദിനാറുകളുടെ ലോകത്ത് ജീവിതത്തിന്റെ ഒഴുക്കിനെതിരെ തുഴയെറിയാന്‍ അഹങ്കാരലേശമേശാതെ അവര്‍ പ്രാപ്തരായിരിക്കുന്നു. പ്രണവ സോപാനമണ്ഡപത്തില്‍ നൃത്തംവയ്ക്കുന്ന ഋതുകന്യകമാരെപോലെ.

Share

Leave a Reply

Your email address will not be published. Required fields are marked *