അന്തിമാനുമതി ലഭിച്ചാല്‍ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ചൊവ്വാഴ്ച കമ്മീഷന്‍ ചെയ്യും

അന്തിമാനുമതി ലഭിച്ചാല്‍ കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ചൊവ്വാഴ്ച കമ്മീഷന്‍ ചെയ്യും

കൊച്ചി: ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് അന്തിമാനുമതി ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷന്‍ ചെയ്യും. ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിന്‍ റൂട്ടിലാകും ആദ്യ സര്‍വീസ്. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒന്‍പത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയില്‍ നിന്ന് ബോള്‍ഗാട്ടി, വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സര്‍വീസ്. വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രയല്‍ റണ്ണുകള്‍ കൊച്ചി കായലില്‍ നടത്തിയിരുന്നു.

ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 38 ടെര്‍മിനലുകളുമായി 76 കിലോ മീറ്റര്‍ ദൂരത്തില്‍ കൊച്ചിയെ വാട്ടര്‍ മെട്രോ ബന്ധിപ്പിക്കും. വാട്ടര്‍ മെട്രോ പ്രവര്‍ത്തന സജ്ജമായിട്ട് ഒരു വര്‍ഷത്തോളമായി. പാരിസ്ഥിതിക അനുമതി വൈകുന്നതാണ് ഉദ്ഘാടനം നീളുന്നതിന് പിന്നിലെ കാരണം. പ്രധാനമന്ത്രി നേരിട്ടെത്തുന്ന സാഹചര്യത്തില്‍ ഈ കടമ്പ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ജര്‍മന്‍ വികസന ബാങ്കില്‍ നിന്ന് വായ്പയെടുത്തുള്ള പദ്ധതിക്ക് ചെലവ് 747 കോടി രൂപയാണ്. ജല മെട്രോയില്‍ സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.

 

Share

Leave a Reply

Your email address will not be published. Required fields are marked *