ഹെല്‍ത്ത് കാര്‍ഡ് ഒന്ന് മുതല്‍ സംസ്ഥാനത്ത് നിര്‍ബന്ധം; വില കുറച്ച് ടൈഫോയ്ഡ് വാക്‌സിനുകള്‍ വിതരണത്തിനെത്തിച്ച് ആരോഗ്യവകുപ്പ്

ഹെല്‍ത്ത് കാര്‍ഡ് ഒന്ന് മുതല്‍ സംസ്ഥാനത്ത് നിര്‍ബന്ധം; വില കുറച്ച് ടൈഫോയ്ഡ് വാക്‌സിനുകള്‍ വിതരണത്തിനെത്തിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് തൊഴിലാളികള്‍ എടുക്കേണ്ട ടൈഫോയ്ഡ് വാക്‌സിനാകട്ടെ താങ്ങാനാവുന്നതിലും അധികം വിലയുമാണ് സ്വകാര്യ മേഖല ഈടാക്കിയിരുന്നത്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതോടെ 96 രൂപയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

കാരുണ്യ ഫാര്‍മസികള്‍ വഴി വില്‍ക്കുന്ന വാക്സീന്റെ വില 96 രൂപ മാത്രമാണ്. ഇരുപതിനായിരം ഡോസ് വാക്സീനാണ് എത്തിച്ചിരിക്കുന്നത്. 20,800 ഡോസ് വാക്സീനാണ് ലഭ്യമാക്കിയത്. 13,900 ഡോസ് തിരുവനന്തപുരം, എറണാകുളം റീജിയണുകളില്‍ വില്പനയ്ക്കെത്തിച്ചു. 6900 ഡോസ് കോഴിക്കോട് മേഖലയിലും ലഭ്യമാക്കി. ഇത് തീരുന്ന മുറയ്ക്ക് കൂടുതല്‍ മരുന്നെത്തിക്കുമെന്ന് കെ.എം.സി.എല്‍ അറിയിച്ചു.

ഇരുന്നൂറു രൂപയില്‍ താഴെ വിലയുളള വാക്സീന്‍ വിപണിയില്‍ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്സീന്‍ മാത്രം സ്വകാര്യമേഖലയില്‍ വില്‍പന നടത്തിയ മരുന്നുകടക്കാരുടെ കൊളള വാര്‍ത്തയായതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. അഞ്ച് ജീവനക്കാരുളള ഹോട്ടലിന് ചെലവ് പതിനായിരം കടന്നതോടെ വാക്സീന്‍ എടുക്കില്ലെന്ന നിലപാടിലേയ്ക്കും ഹോട്ടലുടമകള്‍ എത്തിയിരുന്നു. വാക്സീന്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമായതോടെ ഏപ്രില്‍ ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും.

ടൈഫോയ്ഡ് വാക്സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെ.എം.എസ്.സി.എല്‍ വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിലകൂടിയ വാക്സിന്‍ മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിന്‍ ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *