അദാനിയുടെ പേര് കേള്‍ക്കുമ്പോള്‍ പരിഭ്രാന്തനാകുന്നതെന്തിനാണ്?:  മോദിക്കെതിരെ തുറന്നടിച്ച് പ്രിയങ്ക

അദാനിയുടെ പേര് കേള്‍ക്കുമ്പോള്‍ പരിഭ്രാന്തനാകുന്നതെന്തിനാണ്?:  മോദിക്കെതിരെ തുറന്നടിച്ച് പ്രിയങ്ക

ന്യൂഡല്‍ഹി: അഹങ്കാരിയും ഭീരുവുമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അധികാരത്തിന് പിന്നില്‍ ഒളിച്ചിരിക്കുകയാണെന്നും ചോദ്യങ്ങളെ ഭയക്കുന്നുവെന്നും പ്രിയങ്ക തുറന്നടിച്ചു. രാഹുലിനെ അയോഗ്യനാക്കിയതിനെതിരേ ബി.ജെ.പിക്കും മോദിക്കുമെതിരേ രൂക്ഷ വിമര്‍ശനമാണ് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സങ്കല്‍പ് സത്യാഗ്രഹത്തില്‍ സംസാരിക്കവേ പ്രിയങ്ക ഉന്നയിച്ചത്. അദാനിക്കെതിരേ പാര്‍ലമെന്റില്‍ ചില ചോദ്യങ്ങളുന്നയിക്കുകയാണ് രാഹുല്‍ ചെയ്തത്.അതിന് ഉത്തരം നല്‍കാന്‍ കഴിയാത്ത പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയക്കുന്നുവെന്നും അധികാരമുപയോഗിച്ച് അടിച്ചമര്‍ത്തുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.

‘നരേന്ദ്ര മോദിയെ  വിമര്‍ശിച്ചതിന്റെ പേരില്‍ എനിക്കെതിരെയും കേസെടുക്കാം, ജയിലിലേക്ക് അയക്കാം. പക്ഷേ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു ഭീരുവാണ് എന്നതാണ് സത്യം’. അഹങ്കാരിയായ ഭരണധികാരിയെ ജനം വച്ചുപൊറുപ്പിക്കില്ല, അതാണ് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം. ബിജെപിയും മോദിയും ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. അദാനിക്ക് നിങ്ങള്‍ രാജ്യത്തിന്റെ മുഴുവന്‍ സമ്പത്തും നല്‍കുന്നത് എന്തിനാണ്?, അദാനിയുടെ പേര് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പരിഭ്രാന്തരാകുന്നത് എന്തിനാണെന്നും പ്രിയങ്ക ചോദിക്കുന്നു.

പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ചോദിച്ചത്, അതിന് ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രി അധികാരമുപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നയാളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും എട്ടുകൊല്ലം അയോഗ്യനാക്കുന്നത് രാജ്യത്തിനും ജനാധിപത്യത്തിനും ഭൂഷണമല്ല.

രാഹുല്‍ രാജ്യത്തെയും, പിന്നാക്ക വിഭാഗത്തെയും അപമാനിച്ചുവെന്ന പ്രചാരണമാണ് ബിജെപി നടത്തിയത്. ഹാര്‍വാര്‍ഡില്‍ നിന്നും കേംബ്രിഡ്ജില്‍ നിന്നും ബിരുദമെടുത്ത രാഹുലിനെ പപ്പുവെന്ന് വിളിച്ച് അപമാനിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ഒരു രക്തസാക്ഷിയുടെ മകനെയാണ് അവര്‍ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതെന്ന് ഓര്‍മ്മിക്കണം. രക്തസാക്ഷിയായ പിതാവിനെ പലതവണ പാര്‍ലമെന്റില്‍ അപമാനിച്ചു. അവര്‍ക്കെതിരെയൊന്നും മാനനഷ്ടത്തിന് കേസെടുത്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *