ബോധപൂര്‍വം അപമാനിക്കുന്നു, ഇനി മത്സരരംഗത്തേക്കില്ല; വേണോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ: കെ. മുരളീധരന്‍

ബോധപൂര്‍വം അപമാനിക്കുന്നു, ഇനി മത്സരരംഗത്തേക്കില്ല; വേണോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ: കെ. മുരളീധരന്‍

ന്യൂഡല്‍ഹി: നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് താക്കീത് ലഭിച്ചതില്‍ പ്രതിഷേധിച്ച് കെ. മുരളീധരന്‍ എം.പി. ബോധപൂര്‍വം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നല്‍കിയത്. അതിനാല്‍ ഇനി താന്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ല. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് എം.പിമാരെ പിണക്കിയതിന്റെ ഭവിഷത്ത് നല്ലതായിരിക്കില്ല എന്നും പറയുന്ന കാര്യങ്ങള്‍ നേതൃത്വം നല്ല അര്‍ത്ഥത്തിലല്ല എടുക്കുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം.കെ രാഘവന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തെ കെ.മുരളീധരന്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കെ.സുധാകരന്റെ മുരളീധരനുള്ള കത്ത്. നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തില്‍ കെ.പി.സി.സി, എം.കെ രാഘവന് താക്കീതും നല്‍കിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ് താക്കീത് ചെയ്തത്. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നായിരുന്നു കെ.പി.സി.സി നിര്‍ദേശം.

ഒരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ രണ്ട് എം.പിമാര്‍ക്ക് ഷോകോസ് നോട്ടീസ് കൊടുക്കുമ്പോള്‍ അത് പാര്‍ട്ടിക്ക് ഗുണകരമാണോ ദോഷമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കട്ടെ. ഞാന്‍ അതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ല. പറയുന്ന കാര്യങ്ങള്‍ നല്ല അര്‍ത്ഥത്തിലല്ല എടുക്കുന്നത്. അപ്പോള്‍ കാര്യങ്ങള്‍ അതിന്റെ വഴിക്ക് പോട്ടെ. ഞാന്‍ ആയിട്ട് ഒന്നിനും തടസം നില്‍ക്കുന്നില്ല. പാര്‍ട്ടി എന്റെ സേവനങ്ങളെ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍, ഒരു വിലങ്ങു തടിയായി നില്‍ക്കേണ്ട ആവശ്യം ഇല്ലല്ലോ. വായ്മൂടിക്കെട്ടിയാല്‍ പിന്നെ അത് കെട്ടുന്നവര്‍ അതിന്റെ ഗുണദോഷഫലങ്ങള്‍ അനുഭവിക്കട്ടെ. എ.ഐ.സി.സി എന്നോട് വിശദീകരണം ചോദിച്ചാല്‍, അദ്ധ്യക്ഷനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും’ മുരളീധരന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *