മൂല്യവര്‍ദ്ധനവിലൂടെ കാര്‍ഷിക മേഖലയ്ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താം: സ്പീക്കര്‍ എ. എന്‍ ഷംസീര്‍

മൂല്യവര്‍ദ്ധനവിലൂടെ കാര്‍ഷിക മേഖലയ്ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താം: സ്പീക്കര്‍ എ. എന്‍ ഷംസീര്‍

തിരുവനന്തപുരം: കൃഷിസംസ്‌കാരത്തിന്റെ ഭാഗമാണ്, അവഗണിക്കുവാന്‍ കഴിയാത്തവിധം എല്ലാ സംസ്‌കാരങ്ങളിലും ഇഴുകിച്ചേര്‍ന്ന മേഖലയാണ് കൃഷി. കര്‍ഷകരുടെ വരുമാനവര്‍ദ്ധനവിന് മൂല്യവര്‍ദ്ധനവ് ഏറ്റവും മികച്ച ആശയമാണെന്നും അതുവഴി മെച്ചപ്പെട്ട വിപണി കണ്ടെത്താമെന്നും നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കൃഷിവകുപ്പ് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച വൈഗ-2023 സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജനപങ്കാളിത്തം കൊണ്ടും നവീന ആശയങ്ങള്‍ കൊണ്ടും വൈഗ ആറാമത്തെ എഡിഷന്‍ വിജയമായി എന്നും, വൈഗ സമാപിക്കുകയല്ല വൈഗയുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷിക മൂല്യവര്‍ദ്ധന മേഖലയിലെ അനവധി ഇടപെടലുകളിലൂടെ തുടര്‍നടപടികളുമായി സജീവമാകുമെന്നും അധ്യക്ഷപ്രസംഗത്തില്‍കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.

കേരള്‍അഗ്രോ ബ്രാന്‍ഡില്‍ 65 കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ എത്തിച്ചുവെന്നും, തുടര്‍ന്ന് കാര്‍ഷികോല്‍പാദന സംഘടനകള്‍ ഉല്‍പ്പാദിപ്പിക്കുന്നഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 128 കരാറുകളിലായി 39.76 കോടി രൂപയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ ബി2ബി മീറ്റിലൂടെ ബിസിനസ് ചെയ്യാന്‍ കഴിഞ്ഞുവെന്നും തുടര്‍ന്നു ബി2ബി മീറ്റുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികമായ പരിഹാരം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച അഗ്രിഹാക്കത്തോണിലെ തെരഞ്ഞെടുത്ത ആശയങ്ങളെ കാര്‍ഷിക മേഖലയ്ക്ക് ഉതകുന്ന തരത്തില്‍ വിവിധ പദ്ധതികളില്‍ സമ്മേളിപ്പിക്കാനുള്ള ശ്രമം കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വൈഗയുടെ പ്രധാന ആകര്‍ഷണമായ ഡി.പി.ആര്‍ ക്ലിനിക്കിന്റെ ഭാഗമായി 50 ഡി.പി.ആറുകള്‍ തയ്യാറാക്കിയെന്നും മന്ത്രി സൂചിപ്പിച്ചു. സമാപനസമ്മേളനവേദിയില്‍ പുതുസംരംഭകര്‍ക്ക് ഡി.പി.ആറുകള്‍ കൈമാറി.

കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കാര്‍ഷികമൂല്യവര്‍ദ്ധന മേഖലയിലെ നവീന ആശയങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ടും കര്‍ഷകസമൂഹത്തിന് പ്രതീക്ഷയും പുത്തന്‍ ഉണര്‍വും നല്‍കികൊണ്ടും വൈഗ കാര്‍ഷിക പ്രദര്‍ശനനഗരി കഴിഞ്ഞ ആറ് ദിവസം തലസ്ഥാന നഗരിയെ കാര്‍ഷികകേരളത്തിന്റെ പരിച്ഛേദമാക്കി മാറ്റിയെന്നും മന്ത്രിപറഞ്ഞു.
കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധിത ശൃംഖലയുടെ വികസനം എന്ന ആശയം ആഗോളസാമ്പത്തിക സാഹചര്യത്തില്‍ സുപ്രധാനമായ ഒന്നാണെന്ന് അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജല്‍ഫിനസി അലൗ പറഞ്ഞു. വൈഗ പുത്തന്‍ ആശയങ്ങള്‍ കാര്‍ഷികമേഖലയ്ക്ക് സമ്മാനിച്ചുവെന്ന് റെവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. മന്ത്രിമാരായ അഡ്വ. ജി.ആര്‍ അനില്‍, ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവര്‍കോവില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാര്‍, കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും വൈഗയില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുമുള്ള സമ്മാനദാനം മന്ത്രിമാര്‍ നിര്‍വ്വഹിച്ചു. കാര്‍ഷികോല്‍പാദനകമ്മീഷണര്‍ ബി.അശോക് ഐ.എ.എസ് സ്വാഗതവും കൃഷി അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *