കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തും: കൃഷിമന്ത്രി പി. പ്രസാദ്

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തും: കൃഷിമന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം തുടങ്ങി കാര്‍ഷിക ഉല്‍പാദന മേഖലയിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് ആധുനിക സാങ്കേതികവിദ്യയിലൂടെ പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പരമ്പരാഗതമായി കാര്‍ഷിക ഉല്‍പ്പാദനം മെച്ചപ്പെടുത്തല്‍, കര്‍ഷകക്ഷേമം എന്നിവയിലൂടെയാണ് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍, മൂല്യവര്‍ധനവിന്റെയും വിപണന വിദ്യകളുടെയും പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാന വര്‍ധനവ് സാധ്യമാക്കുവാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023നോട് അനുബന്ധിച്ച് വെള്ളായണി കാര്‍ഷിക കോളേജില്‍ ആരംഭിച്ച അഗ്രി-ഹാക്ക് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണം മൂല്യവര്‍ധനവ്, വിപണനം എന്നീ മേഖലകളിലെ നവീന ആശയങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും, പൊതു സംരംഭകരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി വൈഗ 2023 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് രണ്ട് വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വച്ച് സംഘടിപ്പിക്കുകയാണ്. വൈഗയുടെ ആറാമത് പതിപ്പ് കാര്‍ഷിക മേഖലയിലെ സംരംഭകത്വപ്രോത്സാഹനത്തിനായി ഡി.പി.ആര്‍ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തു വൈഗയോടൊപ്പം നടപ്പാക്കുകയാണെന്നും പദ്ധതിയുടെ ആവശ്യകത മനസ്സിലാക്കി തുടര്‍ന്നും രണ്ട് മാസത്തിലൊരിക്കല്‍ ഡി.പി.ആര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ബിസിനസ്സ് മീറ്റ് (ബി ടു ബി), കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്ന ആശയത്തിലുള്ള കാര്‍ഷിക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ വൈഗയുടെ ഭാഗമായി ഒരുക്കുന്നുണ്ടെന്നും കൃഷി വകുപ്പിന്റെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലെത്തിക്കുന്നതുള്‍പ്പെടെ കാര്‍ഷിക മേഖലക്ക് ഗുണകരമായ നിരവധി ആശയങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വൈഗ 2023ലൂടെ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷികമേഖലയിലെ ഏറ്റവും വലിയ അഗ്രിഹാക്കത്തോണ്‍ ആയ വൈഗ അഗ്രിഹാക്ക് 2023 ഫെബ്രുവരി 25, 26, 27 തീയതികളിലായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, കര്‍ഷകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തിയത്. ഒരു മത്സരം എന്നതിലുപരിയായി വിദ്യാര്‍ത്ഥികളുടെയും, പ്രൊഫഷണലുകളുടെയും സാമൂഹ്യ പ്രതിബദ്ധതക്ക് ഉദാത്തമാതൃകയാകുവാനും ഹാക്കത്തോണ്‍ വഴിയൊരുക്കും. കാര്‍ഷിക മേഖലയിലെ 15 പ്രശ്‌നനങ്ങളെ തെരഞ്ഞെടുത്തു മത്സരാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുത്ത പ്രശ്‌നത്തിന് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിക്കുവാനും ഹാക്കത്തോണ്‍ ലക്ഷ്യമിടുന്നു. 36 മണിക്കൂര്‍ നീണ്ട പ്രശ്‌ന പരിഹാര മത്സരത്തിനോടൊപ്പം, മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ പിന്തുണയുമുണ്ടാകും. വ്യത്യസ്ഥ ഘട്ടങ്ങളായി നടക്കുന്ന വിലയിരുത്തലില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുകളോടൊപ്പം അവരുടെ ആശയങ്ങളെ കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.

കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണ അദ്ധ്യക്ഷനായ ഹാക്കത്തോണ്‍ ഉദ്ഘാടന യോഗത്തില്‍ കൃഷി ഡയറക്ടര്‍ അഞ്ജു കെ എസ് ഐ.എ.എസ്. സ്വാഗതവും, കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ബി അശോക് ഐ.എ.എസ്. മുഖ്യപ്രഭാഷണവും നടത്തി. ഹാക്കത്തോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, കാര്‍ഷിക കോളേജ് ഡീന്‍ റോയ് സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി അഡിഷണല്‍ ഡയറക്ടര്‍ ശ്രീരേഖ ആര്‍. നന്ദി രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *