ദിലീപിന് തിരിച്ചടി; സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ദിലീപിന് തിരിച്ചടി; സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷി വിസ്താരവുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂഷനോട് കോടതി നിര്‍ദേശം നല്‍കി. സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയ കോടതി സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്നും പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാമെന്നും ഇതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.
മഞ്ജുവിനെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്ജു വാരിയര്‍ ഉള്‍പ്പടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ചാണ് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്. ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുളളവയും നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജുവാര്യരെയും മറ്റ് മൂന്ന് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് മാര്‍ച്ച് 24 ലേക്ക് മാറ്റി.

വിചാരണയ്ക്ക് സമയം നീട്ടുന്നതില്‍ അടുത്തമാസം 24ന് തീരുമാനമെടുക്കും. സാക്ഷിവിസ്താരത്തിന് 30 പ്രവൃത്തിദിനം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സാക്ഷിവിസ്താരത്തിന്റെ പുരോഗതി വിലയിരുത്തിയാകും തീരുമാനമെന്നും കോടതി. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷന്‍ വിചാരണ കോടതിയിലെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *