വേണ്ടത് 50 കോടി; വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണമെന്ന് കെ.എസ്.ആര്‍.ടി.സി

വേണ്ടത് 50 കോടി; വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണമെന്ന് കെ.എസ്.ആര്‍.ടി.സി

കൊച്ചി: വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ സാവകാശം വേണമെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍. 978 പേര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാനുണ്ട്. ഇതില്‍ 23 പേര്‍ക്ക് ആനുകൂല്യം നല്‍കി. ബാക്കിയുള്ളവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണമെന്നാണ് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.
2022 ജനുവരിക്ക് ശേഷം വിരമിച്ചവരുടെ ആനുകൂല്യങ്ങള്‍ക്കായി 50 കോടി രൂപ വേണം. സര്‍ക്കാറിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറില്‍ നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം.

എല്ലാ മാസവും അഞ്ചിനകം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത പരാമര്‍ശം നടത്തിയിരുന്നു. വരുന്ന ബുധനാഴ്ചക്കകം ശമ്പളം നല്‍കിയില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് സതീഷ് നൈനാന്‍ പരാമര്‍ശിച്ചിരുന്നു. ശമ്പളം കോടതി പറഞ്ഞ ദിവസത്തിനുള്ളില്‍ വിതരണം ചെയ്യാമെന്ന് കെ.എസ്.ആര്‍.ടി.സി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ജീവനക്കാര്‍ക്ക് വരുമാനത്തിനനുസരിച്ചേ ശമ്പളം നല്‍കാനാകൂവെന്ന് അധിക സത്യവാങ്മൂലത്തിലൂടെ കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ അറിയിച്ചു.

മുഴുവന്‍ ശമ്പളവും ഒരുമിച്ചു നല്‍കാനുള്ള സാഹചര്യം നിലവില്‍ കെ.എസ്.ആര്‍.ടി.സിക്കില്ല. പ്രതിദിനം എട്ട് കോടി രൂപയുടെ വരുമാനവര്‍ധനവ് ഭാവിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആദ്യ ആഴ്ച്ചയില്‍ തന്നെ ശമ്പളം നല്‍കാനാകുമെന്നും കെ.എസ്.ആര്‍.ടി.സി സത്യവാങ്മൂലത്തില്‍ പറയുന്നു. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്‌മെന്റ് നടപടികളെ യൂണിയനുകള്‍ പ്രതികാരബുദ്ധിയോടെ എതിര്‍ക്കുകയാണെന്നും സര്‍ക്കാര്‍ സഹായവും വരുമാനവര്‍ധനവും അടിസ്ഥാനപ്പെടുത്തി മാത്രമേ ശമ്പളം നല്‍കാനാകൂവെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *