128ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 12 മുതല്‍ 19 വരെ

128ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 12 മുതല്‍ 19 വരെ

കോഴിക്കോട്: ലോകപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 128ാമത് മഹായോഗം ഫെബ്രുവരി 12 മുതല്‍ 19 വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുകയാണ്. പന്തലിന്റെ കാല്‍നാട്ട് കര്‍മം ജനുവരി അഞ്ചിന്‌ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത നിര്‍വഹിച്ചു.
12ന് ഞായര്‍ 2.30ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ജോസഫ്മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ്പ് ദിലോരാജ് ആര്‍. കനഗസാബെ (ശ്രീലങ്ക), കാനന്‍ മാര്‍ക്ക് ഡി. ചാപ്മാന്‍ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേല്‍ തട്ടില്‍, ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, സഖറിയാസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത, ബിഷപ്പ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സംയുക്തമായാണ് ഈ വര്‍ഷവും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റവ. ഷിബി വര്‍ഗീസ്, റവ. ഡോ. മോത്തി വര്‍ക്കി എന്നിവര്‍ ബൈബിള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടത്തും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. സായാഹ്നയോഗങ്ങള്‍ വൈകീട്ട് അഞ്ചിന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 6.30ന് സമാപിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30ന് ലഹരി വിമോചന കൂട്ടായ്മയും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 2.30ന് യുവവേദി യോഗങ്ങളും പന്തലില്‍വച്ച് നടത്തും. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, അന്ന ശോശ തോമസ് (ഐ.ആര്‍.എസ്), ഡോ. ശശി തരൂര്‍ എം.പി എന്നിവര്‍ പ്രസംഗിക്കും. ബുധന്‍ മുതല്‍ ശനി വരെ വൈകീട്ട് ഏഴ് മുതല്‍ 8.30 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ചത്തെ സയാഹ്നയോഗം സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്ചത്തെ സായാഹ്നയോഗം സേവികാ സംഘത്തിന്റെയും പ്രത്യേകയോഗങ്ങളാണ്. ശനിയാഴ്ചത്തെ സായാഹ്നയോഗം സുവിശേഷ പ്രസംഗസംഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിട്ടുണ്ട്. പൂര്‍ണസമയം സുവിശേഷവേലയ്ക്ക് സമര്‍പ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 17 വെള്ളിയാഴ്ചയും 12 വയസിന് മുകളിലുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 18 ശനിയാഴ്ചയും രാവിലെ 7.30ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ നടക്കും. അഭിവന്ദ്യ തിരുമേനിമാര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യോഗങ്ങളില്‍ ക്രമപരിപാലനത്തിനായി വൈദികരും ആത്മായ വോളന്റിയര്‍മാരും നേതൃത്വം നല്‍കും. ഉദ്ഘാടനയോഗത്തിലും വെള്ളി, ശനി, ഞായര്‍ രാവിലത്തെ യോഗങ്ങളിലും സ്‌തോത്രകാഴ്ച ശേഖരിക്കും. മറ്റുയോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് പന്തലില്‍ ക്രമീകരിച്ചിരിക്കുന്ന പെട്ടികളില്‍ സ്‌തോത്രകാഴ്ച അര്‍പ്പിക്കാവുന്നതാണ്. യോഗത്തില്‍ സംബന്ധിച്ച് സ്‌തോത്രകാഴ്ച അര്‍പ്പിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് പേമെന്റ് ഗേറ്റ്‌വേ സംവിധാനത്തിലൂടെ ആ സമയംതന്നെ ഓണ്‍ലൈനായി സ്‌തോത്ര കാഴ്ച അര്‍പ്പിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ നിര്‍ലോഭം സഹകരിക്കുന്നുണ്ട്. കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വീസ് ഏര്‍പ്പെടുത്തും. പോലിസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ട്. വിലയിരുത്തലിനായി സര്‍ക്കാര്‍തല ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മാരാമണ്ണില്‍ നടന്നു കഴിഞ്ഞു. പ്രകൃതി മലിനീകരണം സംഭവിക്കാത്ത വിധത്തില്‍ ഹരിത നിയമാവലി അനുസരിച്ച് കണ്‍വന്‍ഷന്‍ നടത്താന്‍ സംഘാടകസമിതി ശ്രമിക്കും.

മാര്‍ത്തോമ്മാസഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗസംഘമാണ് കണ്‍വന്‍ഷന്‍ ക്രമീകരിക്കുന്നത്. 1888ല്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷനായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയും സംഘം പ്രസിഡന്റ് ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയുമാണ് കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ. ജിജി മാത്യൂസ് ജനറല്‍ കണ്‍വീനറായുള്ള 24 സബ് കമ്മിറ്റികള്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുകയാണ്. സഭയുടെയും ഭദ്രാസനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഓഫിസുകളും സ്റ്റാളുകളും കണ്‍വന്‍ഷന്‍ നഗറില്‍ പ്രവര്‍ത്തിക്കും.
യേശുവിന്റെ സന്ദേശം ജാതിക്കും മതത്തിനും അതീതമായി ആത്മീയമായി ഘോഷിക്കുന്ന സമ്മേളനമാണ് മാരാമണ്‍ കണ്‍വന്‍ഷനെന്നും
ഒരു തരത്തിലുള്ള വിഭാഗീയ ചിന്തകളും സ്പര്‍ശിക്കാതെ ക്രിസ്തുവിന്റെ ദര്‍ശനങ്ങളാണ് കണ്‍വന്‍ഷനിലൂടെ നല്‍കുന്നതെന്നും പമ്പാനദിയെ സംരക്ഷിച്ച് പരിസ്ഥിതിക്ക് ദോഷം ചെയ്യാതെ എക്കോഫ്രണ്ട്‌ലിയായി പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ പന്തലിലാണ് കണ്‍വന്‍ഷന്‍ നടത്തുന്നതെന്നും വര്‍ത്തമാനകാല ലോകത്ത് മാനവരൊന്നെന്ന ക്രിസ്തീയദര്‍ശനത്തിന് വലിയ പ്രസക്തിയാണുള്ളതെന്നും മാരാമണ്‍ കണ്‍വന്‍ഷന്‍ നിര്‍വഹിക്കുന്ന ചരിത്രദൗത്യം സമൂഹം ഏറ്റെടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ലേഖക സെക്രട്ടറി പ്രൊഫ. ഡോ. അജിത് വര്‍ഗീസ് ജോര്‍ജ്‌,  പ്രസ്സ് & മീഡിയ കമ്മിറ്റി കണ്‍വീനര്‍ പി.കെ കുരുവിള, മാനേജിങ് കമ്മിറ്റിയംഗങ്ങളായ ജിബു തോമസ് ജോണ്‍, തോമസ് ജോര്‍ജ്, പ്രഫ.ഡോ. എബ്രഹാം പി. മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *