‘വാഴക്കുല’ യില്‍ ചങ്ങമ്പുഴയെ വെട്ടി വൈലോപ്പിള്ളി; ചിന്താ ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം പുനഃപരിശോധിക്കാന്‍ വി.സിക്ക് നിവേദനം

‘വാഴക്കുല’ യില്‍ ചങ്ങമ്പുഴയെ വെട്ടി വൈലോപ്പിള്ളി; ചിന്താ ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം പുനഃപരിശോധിക്കാന്‍ വി.സിക്ക് നിവേദനം

തിരുവനന്തപുരം: യുവജനകമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. വാഴക്കുല എന്ന കവിതാ സമാഹാരം രചിച്ചത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയത് വിവാദമായ സാഹചര്യത്തിലാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കിയത്.

ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതാസമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് പറയുന്ന ചിന്തയുടെ പ്രബന്ധത്തില്‍ വൈലോപ്പിള്ളിയുടെ പേരുപോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ‘വൈലോപ്പള്ളി’ എന്നാണ് പ്രബന്ധത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ഗുരുതര പിശകുസംഭവിച്ചെങ്കിലും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച അധ്യാപകനോ മൂല്യനിര്‍ണയം നടത്തിയവരോ ഇക്കാര്യം കണ്ടെത്തിയിരുന്നില്ല.

ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021ലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. ‘വാഴക്കുല ബൈ വൈലോപ്പള്ളി’ എന്നാണ് ചിന്ത പരാമര്‍ശിച്ചിരിക്കുന്നത്.
അതേസമയം വിവാദത്തില്‍ ചിന്താ ജെറോം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, പ്രബന്ധത്തിന്റെ കാതലായ വിഷയങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ചില കവിതകളില്‍നിന്ന് ഭാഗമെടുത്ത് ഉദാഹരിച്ചതില്‍ സാങ്കേതികമായ പിഴവുവന്നത് മാത്രമാണ് പ്രശ്‌നമെന്നുമാണ് ചിന്തയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *