സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; എ.പി സോണയെ സി.പി.എം പുറത്താക്കി

സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; എ.പി സോണയെ സി.പി.എം പുറത്താക്കി

ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചതിന് ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയംഗം എ.പി സോണയെ പുറത്താക്കി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ടിനെ തുടര്‍ന്നാണ് നടപടി. കമ്മ്യൂണിസ്റ്റുകാരന്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷന്‍ വിലയിരുത്തി. ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നിരുന്നു. അതിലാണ് തീരുമാനമെടുത്തത്.

രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ.പി സോണ വീട്ടില്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്ന് സി.പി.എം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതി നല്‍കിയത്. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമര്‍പ്പിച്ചിരുന്നു. സോണയുടെ സഹപ്രവര്‍ത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമുണ്ടായത്.

പാര്‍ട്ടിയില്‍ ചിലര്‍ സോണയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടപടിയെച്ചൊല്ലി ജില്ലാ സെക്രട്ടേറിയറ്റില്‍ തകര്‍ക്കമുണ്ടായി. ദൃശ്യങ്ങള്‍ ഉണ്ടെന്നതിന് തെളിവുണ്ടോ എന്നു ചോദിച്ച് ചില അംഗങ്ങള്‍ തര്‍ക്കിച്ചു. എന്നാല്‍, ഇക്കാര്യം നേരിട്ട് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി.
ചില നേതാക്കള്‍ സോണയെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ച് പാര്‍ട്ടി നടപടി സ്വീകരിച്ചത്. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ശുപാര്‍ശ ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *