14 വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തിച്ച് ആര്‍.ആര്‍.ആര്‍

14 വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തിച്ച് ആര്‍.ആര്‍.ആര്‍

ന്യൂഡല്‍ഹി: 80ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ ചരിത്രമെഴുതി രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. എ.ആര്‍.റഹ്‌മാന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമാണ് ചിത്രം നേടിയിരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. നീണ്ട 14 വര്‍ഷത്തിന് ശേഷമാണ് പുരസ്‌കാരം ഇന്ത്യയിലെത്തിയിരിക്കുന്നത്. രാജമൗലി ചിത്രത്തില്‍ എം.എം കീരവാണിയും മകന്‍ കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്‌കാരം. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യന്‍ ചിത്രമായ ആര്‍.ആര്‍.ആര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ, ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്.

രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ തീര്‍ത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം. ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങള്‍ ഒരുക്കിയ, തല മുതിര്‍ന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. 61ആം വയസ്സിലും മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു. എആര്‍ റഹ്‌മാന് ശേഷം ഗോള്‍ഡണ്‍ ഗ്ലോബ് വീണ്ടും രാജ്യത്തെത്തുമ്പോള്‍ ഇന്ത്യന്‍ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.
മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാന്‍ഡില്‍ നിന്നും തെലുങ്ക് സിനിമയയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ എസ്.എസ് രാജമൗലിയും അമ്മാവന്‍ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയ ബാഹുബലി പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്മതി സാമ്രാജ്യത്തില്‍ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീരഗാഥ മൗലി തീര്‍ത്തപ്പോള്‍ ഹൈലൈറ്റ് ആയി ഹൈ പവര്‍ നാട്ടു നാട്ടു പാട്ട്.

ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരങ്ങളിലേക്കും ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ‘ബാഹുബലി 2’ന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍.ആര്‍.ആര്‍. 550 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം 1,150 കോടിയാണ് ബോക്സോഫീസില്‍ നിന്നും നേടിയത്. തിയേറ്റര്‍ റിലീസിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ തുടര്‍ച്ചയായ 14-ാം വാരവും ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നു ചിത്രം. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *