കലോത്സവം കോഴിക്കോട്ടെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയെന്ന് മന്ത്രിമാര്‍

കലോത്സവം കോഴിക്കോട്ടെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയെന്ന് മന്ത്രിമാര്‍

കോഴിക്കോട്: കേരള സ്‌കൂള്‍ കലോത്സവം കോഴിക്കോട്ടെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലാമത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി അഭൂതപൂര്‍വ്വമായതിരക്കാണ് ഓരോ വേദിയിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, വിവിധ വകുപ്പുകള്‍, പൊതുജനങ്ങള്‍, എന്നിവരുടെ മികച്ച സഹകരണത്തോടെയാണ് ഈ മേള സംഘടിപ്പിച്ചിട്ടുള്ളതെന്നും കോഴിക്കോടിന്റെ മുഴുവന്‍ സ്‌നേഹവും, ആതിഥ്യവും മേളയില്‍ പ്രകടമാണെന്നും മന്ത്രിമാര്‍ പറഞ്ഞു. കലോത്സവം സമയത്ത് ആരംഭിക്കാനും അവസാനിപ്പിക്കാനും സാധിക്കുന്നതായുംഇവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. എല്ലാ വേദികളിലും ആവശ്യത്തിനുള്ള കുടിവെള്ളവും വൈദ്യസഹായവുംഭക്ഷണ പന്തല്‍ ഉള്‍പ്പെടെയുള്ള വേദികളെ ബന്ധിപ്പിച്ചുകൊണ്ടുളള വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ ആദ്യ ദിനം 2309 കുട്ടികളും രണ്ടാം ദിനം 2590 കുട്ടികളും മൂന്നാം ദിനം 2849 കുട്ടികളുമാണ് പങ്കെടുത്തത്. നാലാം ദിനത്തില്‍ 2161 കുട്ടികളും സമാപന ദിവസത്തില്‍ 499 കുട്ടികളും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

ഇതുവരെ 301 ലോവര്‍ അപ്പീലുകളാണ് ലഭിച്ചത്. ഡി.ഡി.ഇ മുഖേന 222, ഹൈക്കോടതി മുഖേന ഏഴ്, ജില്ലാ കോടതി മുഖേന 23, മുന്‍സിഫ് കോടതികള്‍ മുഖേന 48, ലോകായുക്ത മുഖേന ഒരു അപ്പീല്‍ എന്നിങ്ങനെയാണ് ലഭിച്ചത്. ഹയര്‍ അപ്പീലില്‍ലഭിച്ച 93 അപേക്ഷകളില്‍ 63 എണ്ണത്തിന്റെ ഹിയറിംഗ് പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു. കലോത്സവത്തിന് എത്തുന്നവര്‍ക്കായി വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്നത്. മൂന്നുനേരങ്ങളിലായി ആദ്യദിനം 30,000 ആളുകള്‍ക്കും രണ്ടാം ദിനം 40,000 ആളുകള്‍ക്കും മൂന്നാം ദിനമായ ഇന്ന് 30,000 ആളുകള്‍ക്കും ഭക്ഷണം നല്‍കിയിട്ടുണ്ട്. കലോത്സവത്തോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ മൂന്നു മുതല്‍ ആറുവരെ നടക്കുന്ന സാംസ്‌കാരിക സായാഹ്നം പ്രമുഖ സാഹിത്യകാരന്‍ എം.മുകുന്ദനാണ് ഉദ്ഘാടനം ചെയ്തത്. സാംസ്‌കാരിക സായാഹ്നത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സുനില്‍ പി.ഇളയിടം, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുന്നതായും കലാപരിപാടികള്‍ അരങ്ങേറുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *