ആരോഗ്യ മേഖലയ്ക്ക് നേട്ടം കൈവരിക്കാന്‍ സ്വകാര്യ മേഖലയ്ക്കും വലിയ പങ്ക് വഹിക്കാനുണ്ട്: മുഖ്യമന്ത്രി പിണറായി വിജയന്‍

ആരോഗ്യ മേഖലയ്ക്ക് നേട്ടം കൈവരിക്കാന്‍ സ്വകാര്യ മേഖലയ്ക്കും വലിയ പങ്ക് വഹിക്കാനുണ്ട്: മുഖ്യമന്ത്രി പിണറായി വിജയന്‍

കെ.എം.സി.ടി ഹോസ്പിറ്റല്‍ പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മാത്രമല്ല ആരോഗ്യ മേഖലക്ക് നേട്ടം കൈവരിക്കാന്‍ കഴിയുക, സ്വകാര്യ മേഖലയ്ക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എം. സി.ടി ഹോസ്പിറ്റല്‍ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് മഹാമാരി ഉള്‍പ്പടെയുള്ള മഹാരോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് പൊതു-സ്വകാര്യ- സഹകരണ വ്യത്യാസമില്ലാതെ ഒന്നിച്ച് പ്രവര്‍ത്തിച്ചതിനാലാണ്. ഇതാകട്ടെ സംസ്ഥാനത്ത ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ മെച്ചപ്പെടാന്‍ കാരണമായി. ചില പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തിരുത്തി മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റോഡപകടങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആദ്യ മണിക്കൂറില്‍ ജീവന്‍ രക്ഷിക്കാന്‍ ട്രോമോ കെയര്‍ പദ്ധതി വ്യാപിപ്പിക്കുകയാണ് , ഇതിന്റെ രൂപരേഖ തയ്യാറായതായി മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ജീവിത നിലവാരം മെച്ചപ്പെട്ടെങ്കിലും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉണ്ടാകുന്ന അനീമിയ വലിയ ആശങ്കക്കിടയാക്കുന്നുണ്ട്. ഇത് ആഹാരം കിട്ടാത്ത പ്രയാസമല്ല. ഭക്ഷണക്രമം പാലിക്കാത്തതെന്നാണ് വിദഗ്ദര്‍ നല്‍കുന്ന ഉപദേശം. വയോജനങ്ങളുടെ എണ്ണം കൂടി വരുന്നു , ഇതോടൊപ്പം ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും. മാരകമായ കാന്‍സറിനെ നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണത്തിനായി സ്വകാര്യ മേഖലയും മുന്നിട്ടിറങ്ങണം. മെച്ചപ്പെട്ട ചികിത്സ തേടി കൂടുതല്‍ ടൂറിസ്റ്റുകള്‍ കേരളത്തില്‍ എത്തും, ഇത് ഹെല്‍ത്ത് ടൂറിസം മേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ച പ്രാപിക്കാനാകും. ഐക്യരാഷ്ട്ര സംഘടന നിര്‍ദേശിച്ച ആരോഗ്യ രംഗത്തെ സുസ്ഥിര വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇത് വഴി മാത്രമെ രോഗാതുരമായ അവസ്ഥയ്ക്ക് കുറവ് കണ്ടെത്താനാകൂ. വെറും ലാഭേച്ഛ മാത്രം നോക്കാതെ സാമൂഹ്യ പ്രതിബന്ധത നിലനിര്‍ത്താന്‍ കെ.എം.സി.ടിക്ക് കഴിയുന്നതിനാലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലും മെഡിസെപ്പ് പദ്ധതിയിലും സര്‍ക്കാരുമായി കൈകോര്‍ക്കുന്നത്. കെ.എം.സി.ടി സ്വകാര്യ മേഖലയിലാണെങ്കിലും കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും എത്തിയതോടെ നാടിന് മുതല്‍ കൂട്ടായി മാറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു .

കെ.എം.സി.ടി ക്യാമ്പസില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ കെ.എം.സി.ടി ഹോസ്പിറ്റല്‍ പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. കെ.എം.സി.ടി ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ.കെ മൊയ്തു അധ്യക്ഷത വഹിച്ചു. എ.വി അബ്ദു റഹിമാന്‍ ഹാജി മെമ്മോറിയല്‍ പി.ജി ഡോക്ടേര്‍സ് ഹോസ്റ്റല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ , കോളജ് ഓഫ് എന്ഡജിനീയറിങ് ഫോര്‍ എമര്‍ജിങ് ടെക്‌നോളജിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. റിഹാബിലിറ്റേഷന്‍ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും, ആയുര്‍ വേദ കോളജ് പുതിയ ബ്ലോക്കിന്റെയും ഇ-മറിയം മെമ്മോറിയല്‍ ഹോസ്റ്റലിന്റെയും ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയും മഠത്തില്‍ ആയിഷ മെമ്മോറിയല്‍ ഹോസ്റ്റല്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവയുടെ ഉദ്ഘാടനം കര്‍ണ്ണാടക ഗവ. അഷ്വറന്‍സ് ചെയര്‍മാന്‍ ബി.എം ഫാറൂഖും റിസര്‍ച്ച് സെന്ററും ഇന്‍കുബേഷന്‍ സെന്റര്‍ ഉദ്ഘാടനം എ.ഐ.സി.ടി.ഇ ഉപദേശകന്‍ ഡോ. രമേഷ് ഉണ്ണികൃഷ്ണനും നിര്‍വ്വഹിച്ചു.

എം.എല്‍.എ മാരായ ലിന്റോ ജോസഫ് , പി.ടി.എ റഹീം, ഇ.കെ വിജയന്‍ , യു.എ ലത്തീഫ്, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ടി.സിദ്ദിഖ്, കെ.എം സച്ചിന്‍ ദേവ് , മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ടി ബാബു, കൗണ്‍സിലര്‍ എം.വി രജനി, പി.മോഹനന്‍ മാസ്റ്റര്‍, കെ.കെ ബാലന്‍, ഒ.അബ്ദു റഹിമാന്‍ , റാഫി പി.ദേവസി, വി.അനില്‍ കുമാര്‍ , സുബൈര്‍ കമാല്‍, അഡ്വ.കെ.പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം.സി.ടി ഗ്രൂപ്പ് മാനേജിങ് ട്രസ്റ്റി ഡോ.കെ.എം നവാസ് സ്വാഗതവും ട്രസ്റ്റിയും ഡയരക്ടറുമായ ഡോ. ആയിഷ നസ്‌റിന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *