പശ്ചിമ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ട കേസ്; പ്രതി അറസ്റ്റില്‍

പശ്ചിമ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ട കേസ്; പ്രതി അറസ്റ്റില്‍

കോഴിക്കോട്: പശ്ചിമ ബംഗാള്‍ സ്വദേശി സാദേഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. കൊലപാതകം നടന്ന് നാലാം ദിവസമാണ് പ്രതിയെ പോലിസ് പിടികൂടിയത്. തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ അയന്‍കുറിഞ്ചിപ്പാടി, പട്ടൈ സ്ട്രീറ്റ് സ്വദേശി അര്‍ജുന്‍ (19)നെയാണ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസ് ന്റെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസും പിടികൂടിയത്. ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ 11ന് രാത്രിയിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി സാദേഖ് ഷെയ്ഖിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന് അടുക്കിവെച്ച ചെങ്കല്ലുകള്‍ ദേഹത്ത് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് കൊല്ലപ്പെട്ടത് പശ്ചിമ ബംഗാള്‍ വര്‍ദ്ധമാന്‍ സ്വദേശി സാദേഖ് ഷെയ്ഖ് ആണെന്നും ഇയാള്‍ പുഷ്പ ജംഗ്ഷന് സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്നും അവിടെ തന്നെയാണ് താമസമെന്നും മനസ്സിലിയത്. തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കേസന്വേഷണത്തിന് ജില്ലാ പോലിസ് മേധാവി എ.അക്ബര്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എ.ശ്രീനിവാസ് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡിനെയും ടൗണ്‍ പോലീസിനെയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മൃതദേഹം കണ്ട വീട്ടിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മരണപ്പെട്ടയാളുടെ കൂടെ ജോലി ചെയ്തിരുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇയാള്‍ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നു്മനസ്സിലായത്. ജോലി കഴിഞ്ഞ് രാത്രി സമയങ്ങളില്‍ ടൗണില്‍ നടക്കാനിറങ്ങാറുണ്ടെന്നും രാത്രി പതിനൊന്ന് മണിയോടെ തിരികെയെത്താറുണ്ടെന്നും മനസ്സിലായത്. കൂടുതല്‍ സി.സി.ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധനയില്‍ നിന്ന് അന്നേദിവസം

രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദേഖ് ഒരു മൂലയില്‍ നിന്നുകൊണ്ട് മദ്യപിക്കുന്നത് വ്യക്തമായിരുന്നു. തുടര്‍ന്ന് സാദേഖും ഒരു വെളുത്ത ടീ ഷര്‍ട്ട് ധരിച്ച ആളും ഒരുമിച്ച് ബാറില്‍ നിന്നും പുറത്തിറങ്ങി കൊലപാതകസ്ഥലത്തേക്ക് നടന്നുപോയി. അല്‍പ സമയം കഴിഞ്ഞ് വെളുത്ത ടീഷര്‍ട്ടുകാരന്‍ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതാണ് കാണപ്പെട്ടത്. ഈ വെളുത്ത ടീഷര്‍ട്ടുകാരന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കേസില്‍ തുടരന്വേഷണം നടത്തിയത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ് ഏകോപിപ്പിച്ച് അന്വേഷണം നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികള്‍ക്കിടയില്‍ പരിശോധന നടത്തി. നൂറോളം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തപ്പോള്‍ അതിഥി തൊഴിലാളികളെ വെരിഫൈ ചെയ്യുകയെന്ന ഏറെ ശ്രമകരമായ ജോലിയാണ് ചെയ്തുവന്നത്. ഒടുവില്‍ പ്രതിയെ കണ്ടെത്തുകയിയിരുന്നു.

കൊലപാതകം നടത്തിയശേഷം തമിഴ്‌നാട്ടിലെ കടലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിക്കായി സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച് അന്വേഷണ സംഘം കടലൂര്‍ ഭാഗങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍് ചെന്നൈ റെഡ് ഹില്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ 15 വയസ് പ്രായമുള്ള നാഗരാജ് എന്ന കുട്ടിയ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിങ്ങി കേരളത്തിലെത്തിയതാണെന്ന് മനസ്സിലായത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. പഴയ കൊലപാതക കേസ് നടത്തുന്നതിത് പണം കണ്ടെത്തുന്നതിനായാണ് രണ്ടാമതൊരു കൊലപാതകത്തില്‍ കലാശിച്ചത്. ബാറില്‍ നിന്നും പ്രതി അര്‍ജുന്‍ പരിചയപ്പെട്ട സാദേഖ് ഷെയ്ഖില്‍ നിന്നും പണം കവരാന്‍ പിറകെ കൂടുകയായിരുന്നു. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദേഖിന്റെ കൈയ്യിലുണ്ടായിരുന്നു. ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദേഖിനെ കൊണ്ടുപോയ അര്‍ജുന്‍ ഇയാളെ കഴുത്തിന് പിടിച്ച് തള്ളി താഴെ വീഴ്ത്തിയ ശേഷം അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊന്നത്.സാദേഖിന്റെ പഴ്‌സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാര്‍, സി.കെ.സുജിത്ത്, ടൗണ്‍ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്.ഐ മുഹമ്മദ് സബീര്‍, സീനിയര്‍ സി.പി.ഓ മാരായ സജേഷ് കുമാര്‍, ബിനില്‍കുമാര്‍, ഉദയകുമാര്‍, ബിജു , സി.പി.ഒമാരായ ജിതേന്ദ്രന്‍, അനൂജ് , രാഗേഷ്, സുബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *