വന്ദേഭാരത്‌ കേരളത്തിലേക്ക്; വേഗത 160 കിലോമീറ്റര്‍ വരെയാക്കാന്‍ റെയില്‍വേ

വന്ദേഭാരത്‌ കേരളത്തിലേക്ക്; വേഗത 160 കിലോമീറ്റര്‍ വരെയാക്കാന്‍ റെയില്‍വേ

ചെന്നൈ: വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലേക്ക്. ഇതിനു മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ റൂട്ടുകളില്‍ വേഗം ഉയര്‍ത്താന്‍ നിര്‍ദേശം നല്‍കി ദക്ഷിണ റെയില്‍വേ. വേഗം വര്‍ദ്ധിക്കുന്നതിന് മുന്നോടിയായുള്ള പഠനം റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടം 2025ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. കേരളത്തിലടക്കം പ്രധാന റൂട്ടുകളില്‍ 160 കിലോമീറ്റര്‍ വരെയായി വേഗത ഉയര്‍ത്താനാണ് ദക്ഷിണ റെയില്‍വേ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആദ്യഘട്ടത്തിലെ വേഗവര്‍ധന നടപ്പായാല്‍ സ്റ്റോപ്പുകളുടെ എണ്ണം കുറവായ ട്രെയിനുകള്‍ക്ക് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എറണാകുളം വരെ രണ്ടര മണിക്കൂറിനുള്ളില്‍ എത്താനാകും. കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ജനശതാബ്ദി എക്സ്പ്രസ് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തുന്നത്. ഈ ട്രെയിനിന് വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. മറ്റു ട്രെയിനുകള്‍ പിടിച്ചിട്ടാണ് ജനശതാബ്ദി കടത്തിവിടുന്നത്.

ആലപ്പുഴ വഴിയും കോട്ടയം വഴിയും തിരുവനന്തപുരം-മംഗളൂരു സെക്ഷനിലെ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 130-160 കിലോമീറ്റര്‍ വരെയായി ഉയര്‍ത്താനുള്ള സാധ്യതാ പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഷൊര്‍ണൂര്‍ -മംഗളൂരു സെക്ഷന് കീഴിലുള്ള 306.57 കിലോമീറ്റര്‍ ദൂരം 2025 മാര്‍ച്ചിനു മുന്‍പ് മണിക്കൂറില്‍ 110 കിലോമീറ്ററില്‍നിന്ന് 130 കിലോമീറ്ററായി ഉയര്‍ത്തും.

തിരുവനന്തപുരം-കായംകുളം റൂട്ടില്‍ മണിക്കൂറില്‍ 110 കിലോമീറ്ററായി ഉയര്‍ത്തും. കായംകുളം – തുറവൂര്‍ റൂട്ടില്‍ 110 കിലോമീറ്ററും. തുറവൂര്‍-എറണാകുളം റൂട്ടില്‍ 110 കിലോമീറ്ററായി ഉയര്‍ത്താനാണ് റെയില്‍വേ ശ്രമിക്കുന്നത്. ട്രാക്ക് പുതുക്കല്‍, വളവുകള്‍ നിവര്‍ത്തല്‍, സിഗ്നല്‍ സംവിധാനങ്ങളുടെ നവീകരണം അടക്കമുള്ള നടപടികള്‍ ദക്ഷിണ റെയില്‍വേ വേഗത്തിലാക്കിയിട്ടുണ്ട്. നവീകരണം പൂര്‍ത്തിയാക്കിയാല്‍ തിരുവനന്തപുരം -എറണാകുളം യാത്ര രണ്ടര മണിക്കൂറായി ചുരുങ്ങും.

Share

Leave a Reply

Your email address will not be published. Required fields are marked *