പോളിങ് ബൂത്തിലേക്ക് ഹിമാചല്‍ പ്രദേശ്; വോട്ടെടുപ്പ് തുടങ്ങി

പോളിങ് ബൂത്തിലേക്ക് ഹിമാചല്‍ പ്രദേശ്; വോട്ടെടുപ്പ് തുടങ്ങി

ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. 68 മണ്ഡലങ്ങളിലാണ് വോട്ടിങ് നടക്കുന്നത്. ആകെ 55.74 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.57% പോളിങ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടര്‍മാരില്‍ 2,854,945 പേര്‍ പുരുഷന്മാരും 2,737,845 പേര്‍ സ്ത്രീകളുമാണ്.

മോദി പ്രഭാവത്തില്‍ തുടര്‍ ഭരണം നേടാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ, എന്നാല്‍ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തില്‍ തിരിച്ചെത്താമെന്ന് കോണ്‍ഗ്രസ് കരുതുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 44 സീറ്റുകള്‍ നേടിയാണ് അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സീറ്റില്‍ സി.പി.എമ്മും രണ്ട് സീറ്റില്‍ സ്വതന്ത്രരും വിജയിച്ച് കയറി. ഇത്തവണ ത്രികോണ പോരിന് കളമൊരുക്കിയ ആംആദ്മി പാര്‍ട്ടിക്ക് കിട്ടുന്ന വോട്ട് ഇത്തവണ മറ്റ് പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാകും. ആകെയുള്ള 412 സ്ഥാനാര്‍ത്ഥികളില്‍ 24 പേര്‍ മാത്രമാണ് വനിതകള്‍. ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളിലും ബി.എസ്.പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 67 കമ്പനി കേന്ദ്രസേനയെയും 15 കമ്പനി സി.ആര്‍.പി.എഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *