കെ.എം.ഷാജിക്ക് തിരിച്ചടി; 47 ലക്ഷം രൂപ തിരികെ നല്‍കാനാവില്ലെന്ന് കോടതി

കെ.എം.ഷാജിക്ക് തിരിച്ചടി; 47 ലക്ഷം രൂപ തിരികെ നല്‍കാനാവില്ലെന്ന് കോടതി

കോഴിക്കോട്: മുന്‍ എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി. പണം തിരികെ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 47.35 ലക്ഷം രൂപയായിരുന്നു വിജിലന്‍സ് കണ്ടെടുത്തത്. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം ഷാജിയുടെ വാദവും കോടതി തള്ളിക്കളഞ്ഞു.
ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നുമാണ് വിജിലന്‍സ് പണം കണ്ടെടുത്തത്. ഈ പണം വിട്ട് നല്‍കുന്നത് അന്വേഷണത്തെ കാര്യമായി തന്നെ ബാധിക്കുമെന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ വാദിച്ചത്.
പണം നിയമവിധേയമാണെന്ന് തെളിയിക്കാന്‍ നികുതി അടച്ചതിന്റെ രേഖകള്‍ ഷാജിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെ.എം ഷാജി ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. 20,000 രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്ന് കോടതി ആരായുകയും ചെയ്തിരുന്നു. വിധിക്കെതിരെ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിക്കുമെന്ന് കെ.എം ഷാജി വ്യക്തമാക്കി.
അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 2013 ല്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് 47 ലക്ഷത്തിലേറെ രൂപ പിടികൂടിയത്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജിയുടെ ആവശ്യം അംഗീകരിച്ചാല്‍ കോഴക്കേസിനെ അത് ബാധിക്കുമെന്നാണ് കോടതിയില്‍ വിജിലന്‍സ് ഉയര്‍ത്തിയ വാദം.

Share

Leave a Reply

Your email address will not be published. Required fields are marked *