സ്വിഫ്റ്റില്‍ ജീവനക്കാരെ വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതം: കെ.എസ്.ആര്‍.ടി.സി

സ്വിഫ്റ്റില്‍ ജീവനക്കാരെ വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതം: കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: സ്വിഫ്റ്റില്‍ ജീവനക്കാരെ കൊണ്ട് വിശ്രമമില്ലാതെ അധിക ഡ്യൂട്ടി ചെയ്യിക്കുന്നതായുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആര്‍.ടി.സി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റ് രൂപീകരണം തുടങ്ങിയപ്പോള്‍ തന്നെ ആരംഭിച്ച തെറ്റായ പ്രചരണം ഇപ്പോഴും തുടരുന്നതായാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളില്‍ നിന്നും മനസിലാക്കുന്നത്. സ്വിഫ്റ്റിനുവേണ്ടി രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ അടങ്ങിയ ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയമിക്കുന്നത്. അവര്‍ക്ക് ഡ്യൂട്ടി ഓഫ് ഉള്ള ദിവസം അടുത്ത ക്രൂവും ഓഫുള്ള ദിവസം മറ്റു ക്രൂ അംഗങ്ങളെയുമാണ് ഡ്യൂട്ടിക്ക് നിയമിക്കുന്നത്. 542 ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലുള്ള ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റില്‍ ഉള്ളതും. ഇവരുടെ ഡ്യൂട്ടി അടിസ്ഥാനത്തിലാണ് ശമ്പളം നല്‍കുന്നത്. അതിനാല്‍ ആവശ്യത്തിനുള്ള ജീവനക്കാരെ വെച്ചാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സര്‍വീസ് നടത്തുന്നത്.

സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്ക് അകം തന്നെ കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റ് സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രതിദിനം ഒരു ലക്ഷം രൂപയില്‍ അധികം ഗജരാജ സ്ലീപ്പര്‍ ബസുകള്‍ക്ക് വരുമാനം ലഭിക്കുന്നു. കഴിഞ്ഞ ദിവസം വരെ യാത്രക്കാര്‍ക്ക് ഒരു പരാതി പോലും ഇല്ലാതെ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുമ്പോഴും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്ന് കെ.എസ്.ആര്‍.ടി.സിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി 116 ബസുകളും സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റിന് വേണ്ടി സര്‍വീസ് നടത്തുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *