ഇതര സംസ്ഥാന ബസുകളിലും പരസ്യമില്ലേ; പരസ്യം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി

ഇതര സംസ്ഥാന ബസുകളിലും പരസ്യമില്ലേ; പരസ്യം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ഗതാഗതമന്ത്രി ആന്റണി രാജു. നമ്മള്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സര്‍ക്കാര്‍ ബസുകളില്‍ പരസ്യം നല്‍കുന്നുണ്ടെന്നും ബസ്സുകളില്‍ പരസ്യം പതിക്കാന്‍ അനുവദിക്കുന്നതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് 1.80 കോടി രൂപ ലഭിക്കുന്നുണ്ട്. എന്നാല്‍, പരസ്യം പതിക്കരുതെന്ന ഹൈക്കോടി ഉത്തരവ് കോര്‍പ്പറേഷന് വന്‍ ബാധ്യത ഉണ്ടാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് നടപ്പിലാക്കുന്നതില്‍ സാവകാശം നല്‍കേണ്ടതില്ല എന്ന് ഗതാഗത മന്ത്രി പറഞ്ഞു. ബസുടമകളുടെ വേട്ടയാടല്‍ പരാതിയില്‍ വസ്തുതയില്ല. ഇരുചക്രവാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താനും പരിശോധന കര്‍ശനമാക്കുമെന്നും നിയമലംഘനം അനുവദിക്കില്ല, എന്നാല്‍ നിയമപരമായ യാത്ര നടത്തുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും നിലവില്‍ പതിച്ചിട്ടുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നുമായിരുന്നു ഉത്തരവ്. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരസ്യങ്ങള്‍ പാടില്ല. പരസ്യങ്ങള്‍ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *