കോവിഡിന് ശേഷം വരാനിരിക്കുന്നത് ടൂറിസത്തിന്റെയും പ്രവാസി നിക്ഷേപത്തിന്റെയും നാളുകൾ-ഇ.എം.നജീബ്

കേരളത്തിന്റെ ടൂറിസം രംഗത്തെ തലയെടുപ്പുള്ള പ്രസ്ഥാനമാണ് എയർ ട്രാവൽ എ്ന്റർപ്രൈസസ് ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായിവ്യത്യസ്ത മേഖലകളിൽകർമശേഷി തെളിയിച്ച വ്യവസായിയും ടൂറിസം സംരംഭകനും സാമൂഹ്യ സാംസ്‌കാരികബിസിനസ് ജീവകാരുണ്യ രംഗത്തെ
പ്രമുഖവ്യക്തിത്വവുമായ ഇ.എം.നജീബുമായി പീപ്പിൾസ്‌റിവ്യുതിരുവനന്തപുരം ലേഖകൻ കടക്കാവൂർ പ്രേമചന്ദ്രൻ നായർ നടത്തിയ അഭിമുഖം

ഇ.എം.നജീബ്

 

താങ്കൾ ട്രാവൽ ഏജൻസി രംഗത്ത് വന്നിട്ട് എത്ര കാലമായി ?

ട്രാവൽ ഏജൻസി ബിസിനസ്സിൽ ഞാൻ വരുന്നത് 1976-ലാണ്. 35 വർഷം ഈ രംഗത്ത് പിന്നിട്ട് കഴിഞ്ഞു. പിന്നീട് ട്രാവൽ ഏജൻസി സ്ഥാപനമായ എയർ ട്രാവൽ എന്റർപ്രൈസസ് കൂടാതെ ടൂറിസം കമ്പനിയായ ഗ്രേറ്റ് ഇന്ത്യാ ടൂർ കമ്പനി, എവിയേഷൻ സപ്പോർട്ട് സർവീസ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 15 ഓളം സ്ഥാപനങ്ങൾ കൂടി പ്രവർത്തനമാരംഭിച്ചു. ഇതിൽ തന്നെ കൺസ്ട്രക്ഷൻ രംഗത്തുള്ള ഗ്രേറ്റ് ഇന്ത്യാ എസ്റ്റേറ്റ്‌സ്, കൺസൽട്ടൻസി രംഗത്തെ ജിറ്റ്പാക്, ഹോസ്പിറ്റാലിറ്റി രംഗത്തുള്ള ഗ്രീൻ ഗ്രേറ്റ് വേ ലിഷർ ലിമിറ്റഡ്, ക്യാപ്റ്റൻ ഹോട്ടൽസ് എന്നീ സ്ഥാപനങ്ങളും മറ്റുമൊക്കെ ഉൾപ്പെടുന്നു.

വളരെ കാലമായി ട്രാവൽ & ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണല്ലോ അങ്ങ്, ഈ രംഗത്തേക്ക് വരാനുണ്ടായ പ്രചോദനം (സാഹചര്യം) എന്താണ്?

എഴുപതുകളുടെ മധ്യത്തിൽ ഗൾഫിലേക്കുള്ള മലയാളികളായ ഉദ്യോഗാർത്ഥികളുടെ പ്രയാണം ഉയർന്ന തോതിലായി ‘ഗൾഫ് സും’ എന്ന് വിശേഷിപ്പിക്കപ്പെട്ട ആ അവസ്ഥയിൽ വിമാന യാത്രക്കാർക്കാവശ്യമായ നിരവധി സേവനങ്ങൾ വേണ്ടിവന്നു. ബിരുദവും ജേർണലിസത്തിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസവും കഴിഞ്ഞിരുന്ന എനിക്ക് സ്വന്തം നാട്ടിൽ തന്നെ ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹമുണ്ടായി. അങ്ങനെയാണ് എയർ ട്രാവൽ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് തുടക്കംകുറിച്ചത്. അയാട്ട അംഗീകാരവും ദേശീയ അംഗീകാരങ്ങളും നേടി അയാട്ടയുടെ മുൻനിര ട്രാവൽ ഏജൻസിയായി അംഗീകരിക്കപ്പെടുകയായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി 18 ഓളം കേന്ദ്രങ്ങളിൽ എയർ ട്രാവൽ എന്റർപ്രൈസസ് ലിമിറ്റഡിന് ഓഫീസുകളുണ്ട്.

ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് കേരളടൂറിസത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ നടപടികൾ എന്തൊക്കെയാണ് ?

അതിനായി ധാരാളം മുൻകരുതലുകൾ ചെയ്യാനുണ്ട്. ടൂറിസം മേഖല ഉണരണമെങ്കിൽ ഒന്നാമതായി ഫ്‌ളൈറ്റ് സർവ്വീസ് സുഖമമാക്കണം. എല്ലാം നോർമൽ ആവണം. എല്ലാം ശരിയാകാൻ ഒരു കൊല്ലംകൂടി കാത്തിരിക്കേണ്ടിവരും. സർക്കാർ ജി.എസ്.ടിയിൽ ഒരു വർഷത്തെ ഇളവ് പ്രഖ്യാപിക്കണം. മൊറട്ടോറിയം ഒന്നര കൊല്ലത്തേക്ക് കൂടി നീട്ടണം, പിന്നെ ഒരു കൊല്ലത്തേക്ക് ഇലക്ട്രിസിറ്റിയുടെ ഫിക്‌സഡ് ചാർജ് ഒഴിവാക്കണം. ഇങ്ങനെ തുടർ ആവശ്യങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇതു വരെ അനുഭാവപൂർണ്ണമായ തീരുമാനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. സ്വീകാര്യമായ നടപടികൾ ഗവർൺമെന്റ് കൈക്കൊള്ളും എന്ന പ്രതീക്ഷയിലാണ്. എങ്കിൽ മാത്രമേ ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്താൻ കഴിയൂ. 15 ലക്ഷത്തോളം ആൾക്കാർ ഈ മേഖലയിൽ പ്രത്യക്ഷമായും പരോക്ഷമായും ജോലി നോക്കുന്നുണ്ട്. ഇപ്പോൾ അവർക്ക് ശമ്പളം കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ്. അവർക്ക് ദൈനംദിന കാര്യങ്ങൾക്ക്‌പോലും ബുദ്ധിമുട്ട് നേരിടുകയാണ്. ടൂറിസം മന്ത്രി, ടൂറിസം സെക്രട്ടറി, മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ടൂറിസം ഡയറക്ടർ തുടങ്ങിയവരുടെ ശ്രദ്ധയിൽപ്പെടുത്തി അവർ അനൂകൂലമായ നിലപാടെടുക്കും എന്ന പ്രതീക്ഷയിലാണ്.

ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങൾ സാധാരണ നിലയിലേക്കെത്തികൊണ്ടിരിക്കുകയാണിപ്പോൾ. ഇത് നമ്മുടെ ടൂറിസം മേഖലയിലുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?

ശരിയാണ് ദുബായ് അടക്കം മറ്റുള്ള രാജ്യങ്ങൾ ഇപ്പോൾ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. അവർക്ക് ഹോളിഡെ എടുക്കാൻ ഉള്ള സാഹചര്യം ഉണ്ടായാൽ തീർച്ചയായും ഇന്ത്യയിലേക്ക് ആൾക്കാർ വരും. ഏറ്റവും സുരക്ഷിതമായി വരാൻ പറ്റിയ സംസ്ഥാനം കേരളമാണ്. ഈ മേഖലയിൽ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യുകയും രോഗവ്യാപനം കുറയുകയും ചെയ്താൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് ആൾക്കാർ വരും. കേരളം ഒരു സുരക്ഷിത സ്ഥലമെന്ന ബോദ്ധ്യം വന്ന സ്ഥിതിക്ക് കേരളത്തിലേക്ക് കൂടുതൽ ആൾക്കാർ വരാൻ സാധ്യതയുണ്ട്. മറ്റു രാജ്യങ്ങളിലെ സാഹചര്യം മെച്ചപ്പെട്ടാൽ അത് ഗുണകരമായിരിക്കും.

കോവിഡിനു ശേഷമുള്ള കാലം കേരള ടൂറിസത്തിന് എങ്ങനെ അനുകൂലമാക്കി മാറ്റിയെടുക്കാൻ കഴിയും?

അതായത് പ്രളയം വന്നപ്പോൾ നമ്മൾ അതിനെ അതിജീവിച്ചു. നിപ വൈറസ് വന്നപ്പോൾ അതിനെയും പക്ഷെ ഇപ്പോൾ കോവിഡ് എന്നു പറയുന്നത് കേരളത്തിലെ മാത്രം ഒരു പ്രതിസന്ധിയല്ല. ലോകം മുഴുവൻ സാധാരണ അവസ്ഥയിൽ ആയാൽ മാത്രമേ കേരളവും സാധാരണ നിയിലാവൂ. അതുവരെയുള്ള സമയം കേരളത്തിനകത്തുള്ള മലയാളികൾക്ക് കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം.
അതായത് സാമ്പത്തിക സാഹചര്യം അത് മെച്ചപ്പെടണം എങ്കിൽ മാത്രമേ അനുകൂമായി വരൂ. പക്ഷെ നമുക്ക് കേരള ടൂറിസത്തിന് ഒരു എഡ്ജ് ഉണ്ട്. പിന്നെ മറ്റുള്ളവരെക്കാൾ മുൻപന്തിയിലാണ് കേരള ടൂറിസം. നമുക്ക് ഇതിൽ നിന്നും തിരിച്ചു വരാൻ കഴിയും. ഇപ്പോൾ തന്നെ ഒരു പാട് നെറ്റ് വർക്കിംഗ് നടന്നു കൊണ്ടിരിക്കുന്നു. അപ്പോൾ ഈ പ്രതിസന്ധി മാറുമ്പോൾ ഈ മേഖലയിൽ ശക്തമായി തിരിച്ചു വരാനുള്ള സ്ഥിതിയിലേക്ക് എത്തിച്ചേരും. അതിന് യാതൊരു സംശയവുമില്ല.

ഗൾഫ് അടക്കമുള്ള രാജ്യങ്ങളിൽ ഇനി മലയാളികൾക്ക് ലഭിക്കാൻ സാധ്യതയുള്ള മേഖലകൾ ഏതക്കെയാണ്? വിശദീകരിക്കാമോ?

വ്യാവസായിക അന്തരീക്ഷവും പിന്നെ ധനകാര്യ പ്രതിസന്ധിയും ശരിയായാൽ മാത്രമേ മുന്നോട്ടുള്ള സാധ്യത ഉണ്ടാകൂ. ഇപ്പോൾ ഗൾഫ് മേഖലയിലും മറ്റുള്ള രാജ്യങ്ങളിലുമായി നിരവധി മലയാളികൾ മരിച്ചു പോയി. മിക്കവാറും ആൾക്കാർക്കെല്ലാം കിട്ടേണ്ടതായ തുകയും ആനുകൂല്യങ്ങളും ലഭിക്കാത്തതും യാത്രാ ക്ലിയറൻസ് കിട്ടാത്ത തടസ്സവും പ്രയാസങ്ങളും ഒക്കെയുണ്ട്. അപ്പോൾ കേരളത്തിലേക്ക് ഇത്രയും പേർ വന്ന് കഴിഞ്ഞാൽ ജോലി കിട്ടാനുള്ള സാഹചര്യം ഉടനുണ്ടാകില്ല. അവരുടെ മുൻപരിചയം നോക്കിയാലും, പിന്നെ എന്തെങ്കിലും സ്വന്തമായി ചെയ്യുകയും വേണം. ബാക്കിയുള്ളവർക്ക് മറ്റുള്ള രാജ്യങ്ങളിലേക്ക് ജോലിക്ക് ആളുകളെ വേണ്ടിവരും. ഗൾഫ് മേഖലയിലായാലും അവർക്ക് മുന്നോട്ടുപോകാൻ കഴിയില്ല. ഇവിടെ തന്നെ മറ്റു സംസഥാനങ്ങളിലെ അതിഥിതൊഴിലാളികൾ പോയപ്പോൾ കൺസ്ട്രഷനും മറ്റും മുടങ്ങി. അപ്പോൾ ഈ പ്രയാസം ഗൾഫ് മേഖലയിലും അനുഭവപ്പെടുന്നുണ്ട്. നമ്മുടെ ഇന്ത്യൻ തൊഴിലാളികളെ കിട്ടിയില്ലെങ്കിൽ ഇത്തരം പ്രതിസന്ധി അവർക്കും ഉണ്ടാകും. നമുക്ക് തിരിച്ചു പോകാനും അവിടെ വർക്ക് ചെയ്യാനും ഉള്ള സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഭാരതത്തിൽ വിശിഷ്യാ കേരളത്തിൽ ഉണ്ടാകാൻ പോകുന്ന നിക്ഷേപ സാധ്യതകൾ എന്തൊക്കെയാണ് ?

നിക്ഷേപസാധ്യതകൾ എന്ന് പറയുന്നത് അതിനുള്ള ഒരു സാഹചര്യം നമുക്കിവിടെയുണ്ട്. കേരളത്തിന് വേണ്ടി നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുക, ഗുജറാത്താണെങ്കിലും തമിഴ്‌നാടാണെങ്കിലും, പിന്നെ മഹാരാഷ്ട്ര, പഞ്ചാബിലും, ഒക്കെ നിക്ഷേപത്തിന് ഇന്ത്യയിൽ നല്ല കാലാവസ്ഥയാണുള്ളത്. ഇന്ത്യയിൽ നിക്ഷേപം നടത്തി കഴിഞ്ഞാൽ അതിനനുസരിച്ചുള്ള സാമ്പത്തിക വരുമാനം വ്യവസായികൾക്ക് ലഭിക്കും. പിന്നെ പെട്രാളിയം ഉൽപന്നങ്ങൾ, ട്രാൻസ്‌പോർട്ട് ഇങ്ങനെയുള്ള വരുമാനങ്ങളാണ് ഗവൺമെന്റിന് കിട്ടുന്നത്. അപ്പോൾ നിക്ഷേപകർരുടെ മനോഭാവം മാറണ്ടതുണ്ട്. നിക്ഷേപകർക്ക് ആദരവും അംഗീകാരവും നൽകണം.
എല്ലാ പേരും പൊതുവെ ശത്രുവെന്ന് പറയുന്നത് വ്യവസായികളെയാണ്. അവർക്കെന്തു സംഭവിച്ചാലും വ്യവസായികളെയാണ് കുറ്റം പറയുന്നത്. വ്യവസായി ഇല്ലെങ്കിൽ നിങ്ങളില്ല. അവരുടെ ടാക്‌സ് മണിയാണ് നിങ്ങൾക്കുവേണ്ടി ചിലവഴിക്കുന്നത്. ആ യാഥാർത്ഥ്യം മനസ്സിലാക്കണം. തൊഴിലാളികൾക്കും മറ്റു മേഖലയിലുള്ളവർക്കും ലഭിക്കുന്നത്. സംരക്ഷണം അവർക്കും നൽകണം. അല്ലാതെ അവരെ അടിച്ചാക്ഷേപിച്ച് കേസ്സിൽ കുടുക്കി ഓടിക്കുന്ന സമീപനം നന്നല്ല. അങ്ങനെ അനുഭവങ്ങൾ ഉണ്ടാകുന്നതുകൊണ്ടാണ് വ്യവസായികൾ കേരളത്തിലേക്ക് മുതൽ മുടക്കാൻ വരാത്തത്. എന്നാൽ ഒരുപാട് പേർ മുതൽ മുടക്കിയിട്ടുമുണ്ട്. വ്യവസായികളോടുള്ള സമീപനം, മനോഭാവം, നല്ലരീതിയിലാണെങ്കിൽ നമുക്ക് കേരളത്തിന് വളരെയെറെ പ്രയോജനകരമാകും.

പ്രവാസി നിക്ഷേപം കേരളത്തിൽ വർദ്ധിക്കുമോ? പ്രവാസികൾക്ക് നിക്ഷേപിക്കാൻ പറ്റിയ മേഖലകൾ എതൊക്കെയാണ്?

പ്രവാസിനിക്ഷേപമാണല്ലോ കേരളത്തിലുള്ളത് മുഴുവൻ. പ്രവാസികളുടെ യാത്രക്ക് വേണ്ടി എയർപോർട്ടുകൾ നമുക്കുണ്ട്. കൊച്ചിൻ എയർപോർട്ട്, കണ്ണൂർ, കാലിക്കറ്റ് എയർപോർട്ട് എല്ലാം തന്നെ പ്രവാസികളുടെ നിക്ഷേപംകൊണ്ടാണ് യാഥാർത്ഥ്യമായത്. കൂടാതെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി ഓരോ മേഖലയിലും പ്രവാസിനിക്ഷേപം കേരളത്തിന് പ്രയോജനം ചെയ്യുന്നുണ്ട്. സമ്പദ്‌വ്യവസ്ഥക്കും വലിയ മാറ്റംവരുന്നുണ്ട്. കേരളത്തിലെ പ്രവാസികളുടെ നിക്ഷേപത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ മുമ്പോട്ട് പോകണം. അവർക്ക് കേരളത്തോട് സ്‌നേഹവും കാരുണ്യവുംഉണ്ട്, കേരളത്തിന് പുറത്തുള്ളവർ ഇവിടെ നിക്ഷേപം നടത്തുമ്പോൾ അവർ നേട്ടം മാത്രം നോക്കുന്നു. അതിനാൽ പ്രവാസി നിക്ഷേപം കേരളത്തിന് വലിയ രീതിയിൽ പ്രയോജനകരമാണ്. എന്ന് നിസ്സംശയം പറയാൻ സാധിക്കും.

സാധാരണ യാത്രക്കാർക്ക് വേണ്ടി എന്തൊക്കെ സൗകര്യങ്ങളാണ് വ്യോമയാനരംഗത്ത് ചെയ്ത്‌കൊടുക്കുന്നത് ?

യാത്രക്കാർക്ക് പ്രധാനമായും വേണ്ടത് വിശ്വസ്തമായ സേവനവും ബുദ്ധിമുട്ടില്ലാത്ത യാത്രാക്രമീകരണങ്ങളുമാണ്. സാധാരണക്കാർക്ക് വേണ്ടി നല്ല എയർപോർട്ടുകൾ, യാത്രാനുബദ്ധ സേവനങ്ങൾ എന്നിവയൊക്കെ എയർട്രാവൽസ് എന്റർപ്രൈസസ് നൽകി വരുന്നുണ്ട്. ലോകത്തെവിടെയും എയർടിക്കറ്റുകൾ, ഹോട്ടൽബുക്കിംഗ്, ട്രാൻസ്‌പോർട്ട്, ഹോളിഡേ ബു്ക്കിംഗ്, ലിഷർ പ്രൊഡക്ടുകൾ, എല്ലാം നൽകി വരുന്നുണ്ട്.

യാത്രക്കാരോട് താങ്കൾക്ക് നൽകാനുള്ള സന്ദേശം ?

യാത്രകളെപ്പോഴും അനുഭവങ്ങൾ നൽകുന്ന ഒരു പഠന കോഴ്‌സ് പോലെ പ്രധാനങ്ങളാണ്. യാത്രകൾ ആസ്വദിക്കുകയും, അതേ സമയം യാത്രക്കാരിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങളും പെരുമാറ്റ മാനദണ്ഡങ്ങളും പാലിക്കുകയും വേണം. സുരക്ഷക്ക് തീർത്തും മുൻതൂക്കം നൽകേണ്ട വിമാനയാത്രകളിൽ അതിനനുസൃതമായി അച്ചടക്ക മനോഭാവത്തോടെ പ്രവർത്തിക്കണം.

താങ്കൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മറ്റ് മേഖലകൾ ഏതൊക്കെയാണ്?

എയർ ട്രാവൽസ് കൂടാതെ ടൂറിസം കൺസൽട്ടൻസി, ടൂറിസം ട്രാൻസ്‌പോർട്ട്, ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്‌സ് കേരള ട്രാവൽമാർട്ട് സൊസൈറ്റിയുടെ മാനേജിംങ് കമ്മിറ്റിയംഗം, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് പ്രസിഡന്റ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള ചാപ്റ്റർ കൗൺസിലിൽ അംഗം തുടങ്ങി പല നിലകളിലും പ്രവർത്തിച്ചു വരുന്നു.

എയർ ട്രാവൽ എന്റർപ്രൈസസ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയരക്ടർ ഇ.എം.നജീബുമായി പീപ്പിൾസ്‌റിവ്യു തിരുവനന്തപുരം ലേഖകൻ കടക്കാവൂർ പ്രേമചന്ദ്രൻ നായർ നടത്തിയ അഭിമുഖം. 

 

Share

Leave a Reply

Your email address will not be published. Required fields are marked *