മണിച്ചന്റെ ജയില്‍ മോചനം: സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്, മൂന്നാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം

മണിച്ചന്റെ ജയില്‍ മോചനം: സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്, മൂന്നാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണം

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ മോചനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്. സുപ്രീം കോടതിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ മൂന്നാഴ്ച്ചക്കകം മറുപടി നല്‍കണം. മോചനത്തിന് 30 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉത്തരവില്‍ ഇളവ് തേടി ഭാര്യ ഉഷ നല്‍കിയ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഗവര്‍ണര്‍ മോചിപ്പിക്കാന്‍ ഉത്തരവ് നല്‍കിയിട്ടും പിഴ കെട്ടിവയ്ക്കണമെന്ന നിബന്ധന അതിശയകരമെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു. മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്. മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി മെയ് മാസം 20ന് നിര്‍ദേശിച്ചിരുന്നു.

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചന്‍. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. 31 പേര്‍ മരിച്ചു , ആറ് പേര്‍ക്ക് കാഴ്ച പോയി, 150 പേര്‍ ചികിത്സ തേടി. മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ വിഷ സ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ല്‍ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കി. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി നേരത്തെ മോചിപ്പിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *