വൈക്കം മുഹമ്മദ് ബഷീര്‍ – കഥകളുടെ സുല്‍ത്താന്‍

വൈക്കം മുഹമ്മദ് ബഷീര്‍ – കഥകളുടെ സുല്‍ത്താന്‍

കഥകളുടെ സുല്‍ത്താന്‍ മലയാളികളെ വിട്ടുപിരിഞ്ഞിട്ട് 28 വര്‍ഷമായി. 1994 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹം വിടവാങ്ങിയത്.

വൈക്കം മുഹമ്മദ് ബഷീര്‍ ഈ പേര് മാത്രം മതി ഏതൊരു മലയാളിയുടെയും ഗൃഹാതുരത ഉണര്‍ത്താന്‍. മലയാള സാഹിത്യത്തില്‍ ഭാഷാശൈലിയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കഥാകൃത്ത്. കഥകളുടെ സുല്‍ത്താന്‍ മലയാളികളെ വിട്ടുപിരിഞ്ഞിട്ട് 28 വര്‍ഷമായി. 1994 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹം വിടവാങ്ങിയത്. കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: 5 ജൂലൈ 1994 ബേപ്പൂര്‍, കോഴിക്കോട്). 1982-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീര്‍.

നാടന്‍ ഭാഷശൈലി എഴുത്തുകളില്‍ കൊണ്ടു വന്ന വ്യക്തിയാണ് ബഷീര്‍. മലയാളത്തില്‍ വേറൊരു എഴുത്തുകാരനും തന്റെ സൃഷ്ടികളില്‍ ഇത്രയേറെ നാടന്‍ ഭാഷകള്‍ പ്രയോഗിച്ചിട്ടുണ്ടാവില്ല. തന്റെ ജീവിതത്തില്‍ അനുഭവിച്ച തീക്ഷണമായ ജീവിത അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളിലുമുള്ളത്. അത് നര്‍മത്തില്‍ പൊതിഞ്ഞ് പറയുന്നത് തന്നെയാണ് അദ്ദേഹത്തെ കൃതികളെ പുനര്‍വായനക്ക് വിധേയമാക്കുന്നത്. ഇമ്മിണി ബല്യ ഒന്ന്, ച്ചിരിപ്പിടിയോളം, ബഡുക്കൂസ്, ലൊഡുക്കൂസ് ഇതിന്റെയെല്ലാം അര്‍ത്ഥം ശബ്ദതാരാവലിയില്‍ നോക്കിയാല്‍ ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍, ഇത്തരം അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കൊണ്ട് വായനക്കാരന് ആസ്വാദനത്തിന്റെ പുതിയ ഒരു ലോകം ബഷീര്‍ നല്‍കി.

ജീവിതത്തിലെ വഴിത്തിരിവ്

സ്വതന്ത്ര്യസമരത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ മഹാത്മഗാന്ധിയെ കാണാന്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിതിരിവായത്. കാല്‍നടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമരരംഗത്തേക്ക് എടുത്തുചാടി.

ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത്‌സിങ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവന’ത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീട് കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമൊക്കെ സഞ്ചാരിച്ചു. ഏകദേശം ഒന്‍പത് വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും പഠിക്കുകയും മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളിലുണ്ട്.

പത്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍, ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

ബഷീറിന്റെ കൈപ്പട

മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ ബഷീറിനേക്കാള്‍ എഴുതിയവരാണ്. എന്നാല്‍, അവര്‍ക്കാര്‍ക്കും ഉണ്ടാക്കാന്‍ കഴിയാത്ത ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ ബഷീറിനെ കഴിഞ്ഞിട്ടുണ്ട്. ബഷീറിയനിസം അല്ലെങ്കില്‍ ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. വളരെ കുറച്ചു മാത്രമെഴുതിയിട്ടും സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍ സാഹിത്യം വഴങ്ങും. . ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവര്‍ത്തിയായി. ജയില്‍പ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ, വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്ലിം സമുദായത്തില്‍ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരേയും വിമര്‍ശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍

ഏറെ വൈകിയാണ് ബഷീര്‍ വിവാഹിതനായത്, 1958 ഡിസംബര്‍ 18ന് . ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങന മക്കളുണ്ട്.

ഫാബി ബഷീര്‍

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീര്‍ എന്ന ഫാത്തിമ ബീവി. അരീക്കോട് കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പില്‍ തൊണ്ടിയില്‍ ഖദീജയുടെയും ഏഴു മക്കളില്‍ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്. പത്താംതരത്തില്‍ പഠിക്കുമ്പോള്‍, 1957 ഡിസംബര്‍ 18നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78ആം ജന്മദിനത്തില്‍ അവര്‍ നിര്യാതയായി

ഫാത്തിമയുടെ ‘ഫാ’യും ബീവിയുടെ ‘ബി’യും ചേര്‍ത്താണ് ഫാബിയായത്.

ബഷീറുമായുള്ള 36 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന്റെ ഓര്‍മകള്‍ ഉള്‍ക്കൊള്ളുന്ന ‘ബഷീറിന്റെ എടിയേ’ എന്ന പേരില്‍ ഡി സി ബുക്സ് ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.

ബഷീറിന്റെ കൃതികള്‍

പ്രേമലേഖനം (നോവല്‍) (1943)
ബാല്യകാലസഖി (നോവല്‍) (1944)
ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് (1951)
ആനവാരിയും പൊന്‍കുരിശും (നോവല്‍) (1953)
പാത്തുമ്മയുടെ ആട് (നോവല്‍) (1959)
മതിലുകള്‍ (നോവല്‍; 1989-ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മതിലുകള്‍ എന്ന പേരില്‍ സിനിമയാക്കി) (1965)
ഭൂമിയുടെ അവകാശികള്‍ (ചെറുകഥകള്‍) (1977)
ശബ്ദങ്ങള്‍ (നോവല്‍) (1947)
അനുരാഗത്തിന്റെ ദിനങ്ങള്‍ (ഡയറി; ”കാമുകന്റെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
സ്ഥലത്തെ പ്രധാന ദിവ്യന്‍ (നോവല്‍) (1953)
വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകള്‍)(1954)
ഭാര്‍ഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; ”നീലവെളിച്ചം” (1964) എന്ന ചെറുകഥയില്‍ നിന്നും)
കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
ജന്മദിനം (ചെറുകഥകള്‍) (1945)
ഓര്‍മ്മക്കുറിപ്പ് (ചെറുകഥകള്‍) (1946)
അനര്‍ഘനിമിഷം (ലേഖനങ്ങള്‍) (1945)
വിഡ്ഢികളുടെ സ്വര്‍ഗ്ഗം (ചെറുകഥകള്‍) (1948)
മരണത്തിന്റെ നിഴല്‍ (നോവല്‍) (1951)
മുച്ചീട്ടുകളിക്കാരന്റെ മകള്‍ (നോവല്‍) (1951)
പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകള്‍) (1952)
ജീവിതനിഴല്‍പാടുകള്‍ (നോവല്‍) (1954)
വിശപ്പ് (ചെറുഥകള്‍) (1954)
ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകള്‍) (1967)
താരാ സ്‌പെഷ്യല്‍സ് (നോവല്‍) (1968)
മാന്ത്രികപ്പൂച്ച (നോവല്‍) (1968)
നേരും നുണയും (1969)
ഓര്‍മ്മയുടെ അറകള്‍ (ഓര്‍മ്മക്കുറിപ്പുകള്‍) (1973)
ആനപ്പൂട (ചെറുകഥകള്‍) (1975)
ചിരിക്കുന്ന മരപ്പാവ (ചെറുകഥകള്‍) (1975)
എം.പി. പോള്‍ (ഓര്‍മ്മക്കുറിപ്പുകള്‍) (1991)
ശിങ്കിടിമുങ്കന്‍ (ചെറുകഥകള്‍) (1991)
ചെവിയോര്‍ക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയില്‍ കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ്. ബിരുദം നല്‍കിയപ്പോള്‍ നടത്തിയ പ്രഭാഷണം) (1992)
യാ ഇലാഹി! (ചെറുകഥകള്‍; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997),
സര്‍പ്പയജ്ഞം (ബാലസാഹിത്യം)
ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകള്‍ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കൃതികളുടെ പരിഭാഷകള്‍

അതീവ ലളിതവും എന്നാല്‍ ശൈലികള്‍ നിറഞ്ഞതുമായ ആ രചനകള്‍ മലയാള വായനക്കാര്‍ക്ക് പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് എന്നീ നോവലുകള്‍ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തര്‍ജ്ജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികള്‍ സ്‌കോട്ട്ലാന്‍ഡിലെ എഡിന്‍ബറോ സര്‍വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഡോ. റൊണാള്‍ഡ് ആഷര്‍ എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ നോവലുകളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു.

ചലച്ചിത്രങ്ങള്‍

  • ഭാര്‍ഗ്ഗവീനിലയം

ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഭാര്‍ഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിര്‍മിച്ചത്. മധു ആയിരുന്നു നായക വേഷത്തില്‍.

  • മതിലുകള്‍

ബഷീറിന്റെ മതിലുകള്‍ എന്ന നോവല്‍ സിനിമയായിട്ടുണ്ട്. ആ ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയി അഭിനയിച്ചത് പ്രശസ്ത നടന്‍ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. അടൂര്‍ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. സ്ത്രീ കഥാപാത്രങ്ങള്‍ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാള ചലച്ചിത്രമാണ് മതിലുകള്‍ ഇതില്‍ കെ.പി.എ.സി ലളിതയുടെ ശബ്ദം മാത്രമാണുള്ളത്.

  • ബാല്യകാലസഖി

സിനിമയായിത്തീര്‍ന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം പി. ഭാസ്‌കരന്‍. നിര്‍മാണം: കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഈ സിനിമ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വന്നു. ഇഷ തല്‍വാര്‍ നായികയുമായി.

ബഹുമതികള്‍

ഇന്ത്യാ ഗവണ്‍മന്റിന്റെ പത്മശ്രീ (1982)
കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ‘ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്’ ബിരുദം (1987)
സംസ്‌കാരദീപം അവാര്‍ഡ് (1987)
പ്രേംനസീര്‍ അവാര്‍ഡ് (1992)
ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1992).
മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993).
വള്ളത്തോള്‍ പുരസ്‌കാരം(1993).

ജീവിതരേഖ

1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലും.

  • 1942 അറസ്റ്റും ജയില്‍വാസവും; ആദ്യകൃതി ‘പ്രേമലേഖനം’
  • 1944 ‘ബാല്യകാലസഖി’
  • 1947 ‘ശബ്ദങ്ങള്‍’
  • 1951 ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’
  • 1953 ‘ആനവാരിയും പൊന്‍കുരിശും’
  • 1954 ‘ജീവിതനിഴല്‍പാടുകള്‍’, ‘വിശപ്പ്’
  • 1958 വിവാഹം
  • 1959 ‘പാത്തുമ്മയുടെ ആട്’
  • 1965 ‘മതിലുകള്‍’
  • 1968 ‘താരാസ്‌പെഷല്‍സ്’
  • 1970 കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
  • 1975 ‘ചിരിക്കുന്ന മരപ്പാവ’
  • 1981 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
  • 1982 പത്മശ്രീ
  • 1987 ഡി.ലിറ്റ് ബിരുദം
  • 1994 ജൂലൈ 5-ന് ബഷീര്‍ അന്തരിച്ചു.
Share

Leave a Reply

Your email address will not be published. Required fields are marked *