ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ കത്തോലിക്കര്‍ അല്ലാതാകും മാര്‍പാപ്പ

ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ കത്തോലിക്കര്‍ അല്ലാതാകും മാര്‍പാപ്പ

ഏകീകൃത കുര്‍ബാന ക്രമത്തോട് മുഖം തിരിയുന്ന വൈദികരെ സസ്പെന്‍ഡ് ചെയ്യാനും എതിര്‍ക്കുന്ന ഇടവകള്‍ മരവിപ്പിക്കാനുമാണ് വത്തിക്കാന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ മരവിപ്പിച്ച ഇടവകകള്‍ക്ക് കത്തോലിക്ക സഭയില്‍ അംഗത്വം ഉണ്ടാവില്ലന്നും മാര്‍പാപ്പ വ്യക്തമാക്കിയതോടെ ഈ ഇടവകകളില്‍ നിന്ന് മറ്റിടവകകളിലേക്കും രൂപതകളിലേക്കും വിശ്വാസികള്‍ക്ക് വിവാഹത്തിനോ മാമ്മോദിസക്കോ മൃതസംസ്‌കാരത്തിനോ കുറി നല്‍കാനാവില്ല. ഇതോടെ ഇടവക വിശ്വാസികള്‍ കത്തോലിക്കര്‍ അല്ലാതാകും. ഇത് വലിയ പ്രതിസന്ധിക്ക് ഇടയാക്കും.ഡിസംബര്‍ 25 ന് പൂര്‍ണ ഏകീകൃത കുര്‍ബാന എന്നതിനെ ഇടവകകളിലെ വിശ്വാസ സമൂഹത്തെ മുന്‍ നിര്‍ത്തി എതിര്‍ക്കാനാണ് ആലോചന നടക്കുന്നത്.അതായത് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ വൈദികര്‍ തയാറാണെങ്കിലും ഇടവക ജനം സമ്മതിക്കുന്നില്ലങ്കില്‍ എന്ത് ചെയ്യുമെന്ന ചോദ്യം വത്തിക്കാന് മുന്‍പില്‍ ഉന്നയിക്കാനാണ് വിമതരുടെ തീരുമാനം. എന്നാല്‍ ഇക്കാര്യം വത്തിക്കാന്‍ മുന്‍കൂട്ടികണ്ടാണ് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിട്ടുള്ളത്. അതിനാല്‍ ക്രിസ്മസ് മുതല്‍ ഏകീകൃത കുര്‍ബാന എറണാകുളം-അങ്കമാലിയിലും നിലവില്‍ വരും എന്ന കാര്യം ഉറപ്പാണ്.

ഡിസംബര്‍ 10 ന് എറണാകുളം- അങ്കമാലി അതിരൂപതയിലെ 200 വൈദികര്‍ ചേര്‍ന്ന് നടത്തുന്ന ജനാഭിമുഖ കുര്‍ബാനയെ വത്തിക്കാന്‍ ഇതുവരെ അനുകൂലിച്ചോ എതിര്‍ത്തോ പരാമര്‍ശിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. അതായത് സമൂഹ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ച് ആ കുര്‍ബാന ക്രമത്തോട് ഒന്നിച്ച് വിട പറയാന്‍ അതിരൂപതക്ക് അവസരം വത്തിക്കാന്‍ നിഷേധിച്ചിട്ടില്ല. ഇതിന് ശേഷം ഡിസംബര്‍ 25 വരെ സാങ്കേതികമായി ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാമെങ്കിലും എറെപ്പേരും അതിന് മുതിരില്ലന്നാണ് സൂചനകള്‍.

സ്വതന്ത്ര പരമാധികാര സഭയായി മാറിയിട്ടും നിയന്ത്രണങ്ങള്‍ വത്തിക്കാന്റെ കൈയ്യിലാണെന്നതിന് തെളിവാണ് സിറോ-മലബാര്‍ സഭയുടെ സിനഡ് മരവിപ്പിച്ച നടപടി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ രാജി സംബന്ധിച്ച നടപടിക്രമങ്ങള്‍ കുറച്ച് കൂടി കുറ്റമറ്റ രീതിയിലാക്കാമായിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച സീറോ മലബാര്‍ സഭയുടെ ശൈത്യകാല സിനഡ് സമ്മേളനത്തില്‍ രാജി തീരുമാനം പ്രഖ്യാപിച്ച് മാന്യമായ വിടവാങ്ങലിന് ആലഞ്ചേരിക്ക് വത്തിക്കാന്‍ അവസരം നിഷേധിച്ചു എന്നതില്‍ സംശയമില്ല. എന്നാല്‍ അതിന് വത്തിക്കാന്‍ അവസരം ഒരുക്കിയില്ല. 2023ല്‍ തന്നെ സിറോ-മലബാര്‍ സഭയിലെ പ്രശ്നങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്ന നിലപാടിലാണ് വത്തിക്കാന്‍. അതിന്റെ ഭാഗമായാണ് നടപടികള്‍.

ഇതിനൊപ്പം ഭൂമി കച്ചവട വിവാദത്തില്‍ ഇപ്പോഴും പ്രതിസന്ധി തുടരുന്ന കോട്ടപ്പടിയിലെ ഭൂമി വില്‍പ്പന നടത്തി അതിരൂപതയുടെ നഷ്ടം നികത്താന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് ഉടന്‍ നടപടി എടുക്കേണ്ടിവരും. ഇതോടെ സിറോ മലബാര്‍ സഭയിലെ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് വത്തിക്കാന്‍. വിരമിച്ച മെത്രാനെ അഡ്മിനിസ്ട്രേറ്റര്‍ ആക്കുന്നതിലൂടെ വത്തിക്കാന്‍ നല്‍കുന്ന സന്ദേശം ഇതാണ്.

 

 

 

ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍
കത്തോലിക്കര്‍ അല്ലാതാകും മാര്‍പാപ്പ

 

Share

Leave a Reply

Your email address will not be published. Required fields are marked *