മണിപ്പൂർ കലാപം; ബലാത്സം​ഗം ചെയ്യപ്പെട്ടുവെന്ന പരാതിയുമായി ഒരു യുവതികൂടി

മണിപ്പൂർ കലാപം; ബലാത്സം​ഗം ചെയ്യപ്പെട്ടുവെന്ന പരാതിയുമായി ഒരു യുവതികൂടി

ഇംഫാല്‍: മണിപ്പുരില്‍ നടന്ന കലാപത്തിനിടെ ഒരു യുവതികൂടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഒരു യുവതികൂടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചുരാചന്ദ്പുര്‍ ജില്ലക്കാരിയായ 37-കാരിയാണ് പരാതിക്കാരി. അക്രമികള്‍ വീട് കത്തിച്ചതോടെ രണ്ട് മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഗ്രാമംവിട്ട് ഓടിപ്പോകുന്നതിനിടെ ഒരുസംഘം ആളുകള്‍ പിടികൂടി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

തന്റേയും കുടുംബത്തിന്റേയും അഭിമാനവും അന്തസ്സും പരിരക്ഷിക്കാനും സമുദായികഭ്രഷ്ട് ഒഴിവാക്കാനും വേണ്ടിയാണ് അതിക്രമം മറച്ചുവെച്ചതെന്ന് യുവതി പറയുന്നു. യുവതിയുടെ മൊഴിയിൽ ബുധനാഴ്ച ബിഷ്ണുപുര്‍ പോലീസ് സ്റ്റേഷനില്‍ സീറോ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തു. (അതിക്രമം നടന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷന്റെ പരിധിയിലല്ലാതെ ഏതൊരു പോലീസ് സ്‌റ്റേഷനിലും രജിസ്റ്റര്‍ ചെയ്യുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് സീറോ എഫ്‌ഐഇആര്‍. ഈ എഫ്‌ഐആര്‍ പിന്നീട് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറും. ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനാകും തുടരന്വേഷണം നടത്തുന്നത്.)

മേയ് മൂന്നിന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചുരാചന്ദ്പുരില്‍ സംഘര്‍ഷമുണ്ടായ ദിവസമായിരുന്നു അത്. മറ്റ് പല സ്ത്രീകളും തങ്ങളുടെ ദുരിതാനുഭവങ്ങൾ തുറന്നുപറയുന്നതിന്റെ റിപ്പോർട്ടുകൾ കണാനിടയായതാണ് പോലീസിനെ സമീപിക്കാൻ ധൈര്യം നൽകിയതെന്നും യുവതി പറഞ്ഞു.

സംഭവദിവസം വൈകിട്ട് ആറരയോടെ അതിജീവിതയും കുടുംബവും താമസിച്ചിരുന്ന വീടും അയല്‍പക്കത്തെ മറ്റുവീടുകളും ആക്രമികള്‍ തീകൊളുത്തി. രണ്ട് ആണ്‍മക്കള്‍ക്കും ഭര്‍തൃസഹോദരിയ്ക്കും അവരുടെ മകള്‍ക്കുമൊപ്പം രക്ഷപ്പെടാനായിരുന്നു അവരുടെ ശ്രമം.

“എന്റെ മരുമകളെ ഞാന്‍ ചുമലിലെടുത്തു, മക്കളുടെ കൈകള്‍ പിടിച്ച് ഞാന്‍ അവിടെ നിന്ന് സര്‍വശക്തിയുമെടുത്ത് ഓടി, എന്റെ സഹോദരന്റെ ഭാര്യ കുഞ്ഞിനെയുമെടുത്ത് എന്റെ പിന്നാലെ ഓടിവരുന്നുണ്ടായിരുന്നു. പെട്ടെന്ന് കാല്‍തെറ്റി ഞാന്‍ വീണു. പിന്നാലെ വന്ന സഹോദരപത്‌നി എന്റെ പുറത്തുനിന്ന് വീണ മരുമകളെ എടുത്ത് എന്റെ മക്കളുടെ കൈകള്‍ പിടിച്ച് മുന്നോട്ടോടി. എങ്ങനെയോ ഞാനെണീറ്റു, പക്ഷെ അപ്പോഴേക്കും അടുത്തെത്തിയ അഞ്ചാറ് അക്രമികള്‍ എന്നെ പിടികൂടി. അവരെന്റെ നേര്‍ക്ക് അസഭ്യം പറയാനാരംഭിച്ചു, ദേഹോപദ്രവം തുടങ്ങി, എതിര്‍ക്കാന്‍ പരമാവധി ശ്രമിച്ചു, പക്ഷെ ഒടുവില്‍ അവര്‍ എന്നെ ബലാല്‍സംഗം ചെയ്തു”, യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

മേയ് മൂന്ന് മുതല്‍ ജൂലായ് 30 വരെയുള്ള മുന്നുമാസക്കാലയളവില്‍ ഏകദേശം 6,500 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് മണിപ്പുര്‍ പോലീസ് സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു. തീവെപ്പ്, കൊള്ള, പാര്‍പ്പിടം നശിപ്പിക്കല്‍ എന്നിവയിലാണ് ഭൂരിഭാഗം കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മണിപ്പുരില്‍ വസ്തുവകകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *