ഗുരു സ്മൃതിയിൽ നടൻ വിനീത് വികാരാധീനനായി

ഗുരു സ്മൃതിയിൽ നടൻ വിനീത് വികാരാധീനനായി

തലശ്ശേരി: കലയുടെ ലോകത്തേക്ക് തന്നെ കൈപിടിച്ചുയർത്തിയ ഗുരുനാഥന്റെ ഒന്നാം വാർഷിക സ്മൃതി സംഗമത്തിൽ പങ്കെടുക്കാനെത്തിയ പ്രിയശിഷ്യനും തെന്നിന്ത്യൻ ചലച്ചിത്ര താരവും, നർത്തകനുമായ വിനീത് ഗതകാല സ്മരണകളിൽ വികാരഭരിതനായി. സ്‌കൂൾ പഠനകാലത്ത് യുവജനോത്സവ വേദികളിൽ കൊയ്‌തെടുത്ത വിജയങ്ങൾക്ക് പിറകിൽ ഗുരുവായ ഹാസ്യ കലാ സാമ്രാട്ട് പെരുന്താറ്റിൽ ഗോപാലന്റെ കഠിനമായ ശിക്ഷണമായിരുന്നുവെന്നും അനുഗൃഹീതനായ ഗുരുവിന്റെ ശിക്ഷണത്തിൽ വളരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്ും വിവിധ സന്ദർഭങ്ങളെ ഓർത്തെടുത്ത് വിനീത് പറഞ്ഞു.പെരുന്താറ്റിൽ ഗോപാലൻ സ്മൃതി സംഗമം 23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്‌കൂൾ യുവജനോത്സവ വേളയിൽ അദ്ദേഹം നൽകിയ ഊർജ്ജമാണ് തന്നെ കലാകാരനാക്കി മാറ്റിയത്. കാലങ്ങൾക്കപ്പുറം കലകളെ കൊണ്ടെത്തിക്കുകയും, ‘മലബാറിന്റെ ഭാഷയും സംസ്‌കൃതിയും നാടൻ പ്രയോഗങ്ങളും കലാകൈരളിക്ക് സമ്മാനിക്കുകയും ചെയ്ത മഹാപ്രതിഭയുമായിരുന്നു പെരുന്താറ്റിൽ ഗോപാലനെന്ന് വിനീത് അഭിപ്രായപ്പെട്ടു. അക്കാലത്തെ ഏറെ ജനപ്രീതി നേടിയ ഒരു മോണോ ആക്ടും വിനീത് അവതരിപ്പിച്ചു. പെരുന്താറ്റിൽ ഗുരുകൃപ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ: ദാസൻ പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു .സമഗ്ര സംഭാവനയ്ക്കുള്ള പെരുന്താറ്റിൽ ഗോപാലൻ സ്മാരക പ്രഥമ കലാരത്‌ന അവാർഡ് ടി.കെ. ഡി. മുഴപ്പിലങ്ങാടിന് നടൻ വിനീത് സമ്മാനിച്ചു.കലാപ്രതിഭകളായ ശാരങ്ധരൻ കൂത്തുപറമ്പ് ,രാജേന്ദ്രൻ തായാട്ട് എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. യതീന്ദ്രൻ മാസ്റ്റർ അനുസ്മരണഭാഷണം നടത്തി. അനിൽ തിരുവങ്ങാട്, ടി.പി.ശ്രീധരൻ, സി.പി.സുരേന്ദ്രൻ, സുശാന്ത് മാസ്റ്റർ, വി.സുധാകരൻ, കെ. മനോഹരൻ, മോഹനൻ മാനന്തേരി ,ദേവൻ പെരുന്താറ്റിൽ, രാജേഷ് തന്ത്രി പി.പ്രീത, സംസാരിച്ചു. ചന്ദ്രമോഹൻ പാലത്തായി സ്വാഗതം പറഞ്ഞു. പെരുന്താറ്റിലിന്റെ ശിഷ്യർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *