ബിപോര്‍ജോയ്: രാജസ്ഥാനില്‍ കനത്തമഴ; എട്ട് മരണം, പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ബിപോര്‍ജോയ്: രാജസ്ഥാനില്‍ കനത്തമഴ; എട്ട് മരണം, പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ജയ്പൂര്‍: ഗുജറാത്തിന് ശേഷം രാജസ്ഥാനിലേക്ക് സഞ്ചരിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ശക്തമായ മഴയാണ് രാജസ്ഥാനിലുള്ളത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ചുരുങ്ങിയത് എട്ടുപേരെങ്കിലും മരിച്ചതായാണ് വിവരം. 17,000 ത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. മഴയ്ക്ക് ശമനമില്ലാത്തതിനാല്‍ പല ജില്ലകളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നേരിടുന്നത്.
മഴ ശക്തമായ ജലോര്‍, സിരോഹി, ബാര്‍മര്‍ മേഖലകളില്‍ അശോക് ഗെഹ്ലോട്ട് വ്യോമനിരീക്ഷണം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള നാശനഷ്ടടങ്ങള്‍ കുറയ്ക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയതായി അശോക് ഗെഹ്ലോട്ട് പറഞ്ഞു. അജ്മീര്‍, ഭില്‍വാര, ധോല്‍പൂര്‍, ബാരന്‍, ചിറ്റോര്‍ഗഡ്, ബുണ്ടി, സവായ്മധോപൂര്‍, കരൗലി എന്നിവിടങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.
ഗുജറാത്തില്‍ ചുഴലിക്കാറ്റായി വീശിയടിച്ച ബിപോര്‍ജോയ് അതിതീവ്ര ന്യൂനമര്‍ദമായി ശക്തി കുറഞ്ഞാണ് രാജസ്ഥാനിലേക്ക് പ്രവേശിച്ചത്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്തിന്റ വടക്ക് – കിഴക്കന്‍ ഭാഗങ്ങളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടങ്ങളിലും റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. രാജസ്ഥാനില്‍ നിന്നുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു.

ധോല്‍പൂര്‍, അജ്മീര്‍ എന്നിവടങ്ങളില്‍ വെള്ളം കെട്ടികിടക്കുന്ന സാഹചര്യവും നേരിട്ടു. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അജ്മീറിലെ അന സാഗര്‍ തടാകവും കരകവിഞ്ഞൊഴുകി. കനത്ത മഴയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതാണ് റിപ്പോര്‍ട്ടുകള്‍. രണ്ടായിരത്തോളം പവര്‍ ട്രാന്‍സ്ഫോര്‍മറുകളും നിരവധി റോഡുകളും തകര്‍ന്നു. ട്രാന്‍സ്ഫോര്‍മറുകളും പോസ്റ്റുകളും തകര്‍ന്നതോടെ വൈദ്യുതി വിതരണവും പ്രതിസന്ധിയിലായി. വീടുകള്‍ തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *