വിശക്കുന്നവർക്ക് ഭക്ഷണമൊരുക്കി വനിതാ കൂട്ടായ്മ

വിശക്കുന്നവർക്ക് ഭക്ഷണമൊരുക്കി വനിതാ കൂട്ടായ്മ

കോഴിക്കോട്: ഉച്ചനേരത്ത് നഗരത്തിൽ ആരും പട്ടിണി കിടക്കരുതെന്ന കരുതൽ ഇനി കോഴിക്കോട്ടും. സർക്കാർ ഇതര വനിതാ സംഘടനയായ ഐ.എൻ.എ(അയാം നോട്ട് എലോൺ അസോസിയേഷൻ) നടപ്പാക്കുന്ന വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന കരുതൽ പദ്ധതിക്കാണ് ശനിയാഴ്ച തുട
ക്കമായത്. ആദ്യഘട്ടമായി നഗരത്തിലും പരിസരത്തുമായി പത്തിടങ്ങളിൽ ലഞ്ച് ബോക്‌സ് സ്ഥാപിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം മാവൂർ റോഡ് മൊഫ്യൂസിൽ സ്റ്റാന്റ് പരിസരത്ത് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. മേയർ ഡോ.ബീനഫിലിപ്പ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാൻ, വ്യാപാരി സംഘടനാ പ്രതിനിധികളായ സൂര്യ അബ്ദുൽ ഗഫൂർ, എൻ.സുഗുണൻ, കെ.പി.അബ്ദുൽ റസാഖ് സംസാരിച്ചു. കരുതൽ ജില്ലാ കോ-ഓഡിനേറ്റർ അയിഷഫസ്‌ന സ്വാഗതവും, ഐഎൻഎ സംസ്ഥാന സെക്രട്ടറി ലൗന എഡിസൺ നന്ദിയും പറഞ്ഞു.
മാനാഞ്ചിറ, റെയിൽവെസ്റ്റേഷൻ, മുതലക്കുളം, ബസ്സ്റ്റാന്റ്, പാളയം, രണ്ടാം ഗേറ്റ്, മാങ്കാവ്, പുഷ്പ ജങ്ഷൻ, കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭക്ഷണപ്പെട്ടികൾ സ്ഥാപിക്കുക. ദിവസവും ഉച്ചക്ക് ഓരോ പെട്ടിയിലും 30 പൊതിച്ചോറുകൾ കൊണ്ടുവെക്കും. ആവശ്യക്കാർക്ക് ഇതെടുക്കാം.
നിലവിൽ എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലും കോയമ്പത്തൂരിലും തെലുങ്കാനയിലും ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. നീതി അയോഗിന്റെ അംഗീകാരമുള്ള വനിതാകൂട്ടായ്മയാണ് ഐ.എൻ.എ അസോസിയേഷൻ. 50ഓളം വിദ്യാർത്ഥിനികളും കുടുംബിനികളും ചേർന്നാണ് തൃശൂരിൽ ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്. ടുഗതർ വി കാൻ അസോസിയേഷനുമായി ചേർന്ന് വിശപ്പ് രഹിത രാജ്യം എന്ന ലക്ഷ്യവുമായി കൂടുതൽ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സംഘടന. വ്യക്തികളുടേയും കൂട്ടായ്മകളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. ഒരു പൊതിച്ചോറിന് 30 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഭക്ഷണം സ്‌പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്ക് സംഘടനയുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 8714505887

Share

Leave a Reply

Your email address will not be published. Required fields are marked *