ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ഇന്ന് ലോക പുകയില വിരുദ്ധ ദിനം

 

” വി നീഡ് ഫുഡ് നോട്ട് ടൊബാക്കോ ” എന്നുള്ളതാണ് 2023ലെ പുകയില രഹിത ദിനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന സന്ദേശം .

ഇതര വിള ഉല്‍പാദനത്തെക്കുറിച്ചും വിപണന സാധ്യതകളെക്കുറിച്ചും അവബോധം വര്‍ദ്ധിപ്പിച്ച് പോഷക സാന്ദ്രമായ സുസ്ഥിരവിളകള്‍ ഉത്പാദിപ്പിക്കുന്നതിന് പുകയില കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ ആണ് 2023 ആഗോള പ്രചാരണം ഉദ്ദേശിക്കുന്നത്. കൂടാതെ ലോക ഭക്ഷ്യ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുന്ന പുകയില കൃഷിക്ക് പകരം പരിസ്ഥിതി സൗഹൃദ വിളകള്‍ കൊണ്ടുവരുന്നതിനുള്ള സംരംഭങ്ങളെ തടസ്സപ്പെടുത്തുന്നതിനുള്ള പുകയില വ്യവസായത്തിന്റെ തന്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ഇത് ശ്രമിക്കുന്നത്..

ചരിത്രം..————

ലോക പുകയില വിരുദ്ധ ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1987 ലാണ്. ലോകാരോഗ്യ അസംബ്ലി പുകയില പകര്‍ച്ചവ്യാധിക്കെതിരെ ഒരു ആഗോള സംരംഭത്തിന് ആഹ്വാനം ചെയ്യുന്ന പ്രമേയം പാസാക്കിയതാണ് . ഇതിനു മറുപടിയായി ,വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ 2003ല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഫ്രെയിം വര്‍ക്ക് കണ്‍വെന്‍ഷന്‍ കണ്‍ട്രോള്‍ (WHO FCTC) അംഗീകരിച്ചതിന്റെ വാര്‍ഷികം പ്രമാണിച്ച് മെയ് 31 ലോക പുകയില വിരുദ്ധ ദിനം ആയി പ്രഖ്യാപിച്ചു.

ക്യാന്‍സര്‍.. —————

ഓരോ വര്‍ഷവും പുകയില വിരുദ്ധ ദിനം കടന്നുപോകും. രണ്ടു എക്‌സ്ട്രാ സിഗരേറ്റ് കൂടി പുകച്ച് നമ്മള്‍ അത് വായിച്ചും കേട്ടും തള്ളിക്കളയുകയും ചെയ്യും… യാതൊരുവിധ ഉപയോഗവുമില്ലാതെ ലക്ഷോപലക്ഷം ആളുകളെ മരണത്തിലേക്കും രോഗത്തിലേക്കും നയിക്കുന്ന ഏക ഉപഭോഗ വസ്തു പുകയില മാത്രമാണ്. ലോകത്ത് കാല്‍നൂറ്റാണ്ട് കൊണ്ട് ലക്ഷം കോടി ജനങ്ങള്‍ പുകയില ഉപയോഗത്തിലൂടെ മരണപ്പെട്ടതായാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗം പേരും വ്യത്യസ്ത ക്യാന്‍സറുകള്‍ ബാധിച്ചാണ് മരണമടഞ്ഞിരിക്കുന്നത്.
നാലായിരത്തില്‍ പരം രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ സിഗരറ്റില്‍ 600 എണ്ണവും ക്യാന്‍സറിന് കാരണമാകുന്നവയാണ്. 100 പേര്‍ അര്‍ബുദം ബാധിച്ച് മരിക്കുമ്പോള്‍ അതില്‍ 30 പേരും പുകവലി മൂലം മരണപ്പെടുന്നവരാണ്. ശ്വാസകോശ അര്‍ബുദം, രക്താര്‍ബുദം, സ്തനാര്‍ബുദം തുടങ്ങി ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സറിന് കാരണവും പുകയില തന്നെ.

പാസീവ് സ്‌മോക്കിങ്.. ————-

പാസീവ് സ്‌മോക്കിങ് അഥവാ നിഷ്‌ക്രിയ പുകവലിയാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്ത്. മറ്റൊരാളുടെ സിഗരറ്റിന്‍ തുമ്പത്തു നിന്നും വരുന്ന പുക ശ്വസിക്കുന്നത് പുകവലിക്കുന്നതിനേക്കാള്‍ അപകടമാണ്. ഇങ്ങനെ പുകവലിക്കുന്നവരുമായുള്ള സഹവാസത്തിലൂടെ മറ്റുള്ളവര്‍ക്ക് മാരകരോഗങ്ങള്‍ പിടികൂടുന്നു എന്നതാണ് ഇതിന്റെ അനന്തരഫലം. 4000ത്തോളം കെമിക്കലുകള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് അടക്കം 150 അധികം മാരക വിഷങ്ങളുമാണ് പുകവലിക്കാര്‍ സമൂഹത്തിന് സംഭാവന ചെയ്യുന്നത്. രണ്ടുമാസത്തിനും അഞ്ചു വയസ്സിനും ഇടയിലുള്ള 38% കുഞ്ഞുങ്ങള്‍ വീടുകളിലെ സ്മോക്കിങ്ങിന്റെ ഇരകളാണെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. പാസീവ് സ്‌മോക്കിങ് മൂലമുള്ള അര്‍ബുദം വര്‍ദ്ധിക്കുന്നതായി ക്യാന്‍സര്‍ രോഗ വിദഗ്ധര്‍ പോലും പറയുന്നു. പുകവലിച്ച ഒരാള്‍ എടുക്കുന്ന കുട്ടിക്ക് വരെ കാന്‍സര്‍ സാധ്യതയുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഗര്‍ഭിണികളില്‍ 50% സ്ത്രീകളും പാസീവ് സ്‌മോക്കിങ്ങിന്റെ ഇരകളാണ് എന്നാണ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പുകവലിയെക്കാള്‍ ദോഷകരമായി ഗര്‍ഭിണികളെ ബാധിക്കുന്നത് പാസീവ് സ്‌മോക്കിങ് ആണെന്നാണ് പഠനത്തില്‍ പറയുന്നത്.

പുകവലിക്കാരുമായുള്ള സഹവാസം കുറയ്ക്കുക പൊതുവിടങ്ങളിലെ പുകവലി നിരോധന നിയമം കര്‍ക്കശമാക്കുക തുടങ്ങിയവയാണ് നിഷ്‌ക്രിയ പുകവലി തടയാനുള്ള മാര്‍ഗങ്ങള്‍ .

————— വാല്‍ക്കഷ്ണം

നിക്കോട്ടില്‍ പുകയെടുത്തു 10 സെക്കന്‍ഡിനുള്ളില്‍ തലച്ചോറില്‍ ലഹരിയായി പ്രവര്‍ത്തിക്കും. ഇത് രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും കാരണമാകും. വാഹനങ്ങള്‍ പുറംതള്ളുന്ന പുകയേക്കാള്‍ ദോഷകരമാണ് സിഗരറ്റില്‍ നിന്ന് വലിച്ചു പുറന്തള്ളുന്ന പുക. അര്‍ബുദത്തിന് പുറമേ ലൈംഗികതയും പ്രത്യുല്‍പാദനത്തെയും വരെ പുകവലി ബാധിക്കുന്നു. പുകവലി കാര്യത്തിലും പുരുഷന് ഒപ്പം എത്താന്‍ സ്ത്രീകള്‍ ശ്രമിക്കുന്നതാണ് പുതിയ മാറ്റം.

 

പുകവലി ശീലമാക്കിയ…. ശീലമില്ല ഇടയ്ക്ക് എപ്പോഴെങ്കിലും എന്ന് പറയുന്ന.. ഓരോരുത്തരും ഓര്‍ക്കുക ഇന്ന് നിങ്ങളിലൂടെ എരിഞ്ഞു തീരുന്നതൊക്കെയും നാളെ നിങ്ങളെയും വെണ്ണിറാക്കും…

 

Share

Leave a Reply

Your email address will not be published. Required fields are marked *