കന്നുകാലികളിലെ ബ്രൂസെല്ലോസിസ് രോഗ പ്രതിരോധകുത്തിവെയ്പ്പ് തുടങ്ങി

കന്നുകാലികളിലെ ബ്രൂസെല്ലോസിസ് രോഗ പ്രതിരോധകുത്തിവെയ്പ്പ് തുടങ്ങി

വാക്‌സിനേഷന്‍ യജ്ഞം മെയ് 15 മുതല്‍ 19 വരെ

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ബ്രൂസെല്ല പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം ഇന്നലെ (മെയ് 15 ) മുതല്‍ ആരംഭിച്ചു. നാല് മാസത്തിനും എട്ട് മാസത്തിനും ഇടയിലുള്ള എല്ലാ പശുക്കുട്ടികള്‍ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് മെയ് 15 മുതല്‍ 19 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ എല്ലാ മൃഗാശുപത്രികള്‍ ,വെറ്ററിനറി സബ് സെന്ററുകള്‍ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവയുടെ പരിസരങ്ങളിലും ഭവനസന്ദര്‍ശനം വഴിയും സൗജന്യമായി ലഭിക്കും. ബ്രൂസെല്ലാ രോഗത്തിന് ചികിത്സ ഇല്ലാത്തതിനാല്‍ ഒറ്റത്തവണ കുത്തിവെയ്പിലൂടെ മാത്രമേ പ്രതിരോധം സാധ്യമാകൂ. അതുകൊണ്ട് കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തീകരിക്കാന്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരെയും നിയോഗിച്ചതായി മന്ത്രി പറഞ്ഞു.
ബ്രൂസെല്ലാ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി മൃഗാശുപത്രിയുടെ സെമിനാര്‍ ഹാളില്‍ വെച്ച് മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ സാജു അധ്യക്ഷയായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ , വൈസ് പ്രസിഡന്റ് നയന, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.മനേജ്കുമാര്‍, ഡോ.ജയദേവന്‍ എന്നിവര്‍ പങ്കെടുത്തു.
കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വ്വഹിച്ചു. മൃഗങ്ങളിലെ രോഗങ്ങള്‍ കണ്ടെത്തി പ്രതിരോധകുത്തിവെയ്പ്പ് നല്‍കുന്നതില്‍ മൃഗസംരക്ഷണ വകുപ്പ് അതീവജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്.ജെ ലേഖ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍, ടി.രമേശന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ടിവി ജയമോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *