അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായക ദിവസം; സൂറത്ത് കോടതിയില്‍ ഇന്ന് അപ്പീല്‍ നല്‍കും

അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായക ദിവസം; സൂറത്ത് കോടതിയില്‍ ഇന്ന് അപ്പീല്‍ നല്‍കും

ന്യൂഡല്‍ഹി:  അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരന്‍ ആണെന്ന സൂറത്ത് കോടതി വിധിക്കെതിരേ രാഹുല്‍ ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും. രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സൂറത്തിലെ സെഷന്‍സ് കോടതിയിലേക്ക് തിങ്കളാഴ്ച എത്തുക. ഉച്ചക്ക് പന്ത്രണ്ടരയോടെ ഡല്‍ഹിയില്‍ നിന്ന് തിരിക്കുന്ന രാഹുല്‍ രണ്ടരയോടെ കോടതിയില്‍ ഹാജരാകും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മുതിര്‍ന്ന നേതാവ് കെ സി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പം സൂറത്തിലെത്തും. മനു അഭിഷേക് സിങ്വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ദ സംഘമാണ് രാഹുല്‍ ഗാന്ധിക്കായി അപ്പീല്‍ തയ്യാറാക്കിയത്.

2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ മാസം 23 നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം നല്‍കുകയും ചെയ്തിരുന്നു. വിധിക്ക് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മയാണ് തടവ് ശിക്ഷ വിധിച്ചത്.

ശിക്ഷാ വിധിയില്‍ പാളിച്ചയുണ്ടെന്നും, കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടും. കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിക്ക് അത് വലിയ ആശ്വാസവും ആത്മവിശ്വാസവുമാകും. പാര്‍ലമെന്റ് അംഗത്വത്തിലെ അയോഗ്യതയും നീങ്ങും. എന്നാല്‍ പാറ്റ്‌ന, ഹരിദ്വാര്‍ എന്നിവിടങ്ങളിലടക്കം മറ്റ് കോടതികളിലും മാനനഷ്ടക്കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *