തലശ്ശേരി നഗരസഭാ ബജറ്റ്; മാതൃകാ ബജറ്റെന്ന് ഭരണപക്ഷം, ഫോട്ടോസ്റ്റാറ്റെന്ന് പ്രതിപക്ഷം

തലശ്ശേരി നഗരസഭാ ബജറ്റ്; മാതൃകാ ബജറ്റെന്ന് ഭരണപക്ഷം, ഫോട്ടോസ്റ്റാറ്റെന്ന് പ്രതിപക്ഷം

തലശ്ശേരി: നഗരസഭയുടെ ബജറ്റ് ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രിത ബജറ്റാണെന്ന് ഭരണകക്ഷിയും വാഗ്ദാനങ്ങള്‍ക്കുമപ്പുറം പ്രതീക്ഷയേതുമില്ലാത്തതാണെന്ന് പ്രതിപക്ഷവും.മാലിന്യപ്രശ്‌നത്തിനും, കുടിവെള്ള പ്രശ്‌നത്തിനും പരിഹാരം, വിദ്യാഭ്യാസ കാര്‍ഷികമേഖലയിലെ പുരോഗതി ഇതെല്ലാം നഗരസഭയുടെ ആത്മബോധത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് സി.പി.എം കൗണ്‍സിലര്‍ സി. ഗോപാലന്‍ വ്യക്തമാക്കി.52 വാര്‍ഡുകളിലും കുടിവെള്ള ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്തി. ലഹരിക്കെതിരേയുള്ള ഫലപ്രദമായ ബോധവല്‍ക്കരണം ഊര്‍ജിതമായി നഗരസഭയുടെ നേത്യത്വത്തില്‍ നടന്ന് വരികയാണ്. പല നിര്‍മാണ പ്രവര്‍ത്തനങ്ങളും മന്ദീഭവിക്കാന്‍ കാരണം കാലവര്‍ഷക്കെടുതിയാണെന്ന് അദ്ദേഹം പറഞ്ഞു.

യാഥാര്‍ഥ്യബോധത്തോടെയുള്ള ബജറ്റല്ല ഇതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ ഫൈസല്‍ പുനത്തില്‍ പറഞ്ഞു.ഒരു ഫോട്ടോസ്റ്റാറ്റ് ബജറ്റായി മാത്രമായിട്ടേ ബജറ്റിനെ കാണാന്‍ കഴിയുള്ളുവെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ.അജേഷ് കുറ്റപ്പെടുത്തി. തുടങ്ങിവച്ച വികസന പദ്ധതികളൊന്നും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ, വാഗ്ദാനം മാത്രമേ ബജറ്റില്‍ കാണാനുള്ളൂവെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ ടി.വി റാഷിദ കുറ്റപ്പെടുത്തി. ടൗണ്‍ഹാള്‍ നവീകരണത്തിനായി ബജറ്റില്‍ ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ലെന്നും റാഷിദ പറഞ്ഞു. മാതൃകാ ബജറ്റാണ് നഗരസഭയുടേതെന്ന് സി.പി.എം കൗണ്‍സിലര്‍ തബസു പറഞ്ഞു. തലശ്ശേരിയുടെ സമഗ്ര വികസനത്തിനുള്ള ബജറ്റാണെന്ന് ചെയര്‍പേഴ്‌സണ്‍ കെ.എം ജമുന റാണി ഉദാഹരണങ്ങള്‍ നിരത്തി വ്യക്തമാക്കി. ദീര്‍ഘ വീക്ഷണത്തോടെയുള്ള ബജറ്റാണെന്ന് വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശിയും ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ആരോപണം തികച്ചും ബാലിശമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ.കെ.എം ശ്രീശന്‍, കെ.ഭാര്‍ഗ്ഗവന്‍, സി.സോമന്‍, സി.ഒ.ടി ഷബീര്‍, ടി.ഗീത, എന്‍.മോഹനന്‍ എന്നിവരും വിഷയത്തില്‍ പ്രതികരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *