കഥകളി – കേരളത്തിന്റെ തനതുകല

കഥകളി – കേരളത്തിന്റെ തനതുകല

കേരളത്തിന്റെ തനതുകലകളിൽ ഒന്നാണ് കഥകളി. അഭിനയകലയായ കഥകളി നാട്യന്യത്തഗീതാവാദ്യാദികളുടെ സുരചിരമേളത്താൽ ആസ്വാദകർക്ക്,അവാച്യമായ ആനന്ദാനുഭൂതി നൽകുന്നു. ലോകത്തുള്ളതിൽവെച്ച് ഏറ്റവും ശക്തമായ ദൃശ്യകലാരൂപമായി കഥകളി വളർന്നു കഴിഞ്ഞു. ക്ഷേത്രമതിൽക്കെട്ടിനകത്തും കൊട്ടാരക്കെട്ടുകളിലുമായി കലകളുടെ രാജാവും രാജാക്കന്മാരുടെ കലയുമായി വളർന്നു വന്ന കഥകളി ഇന്ന് വളരെയേറെ പ്രസിദ്ധിയാർജ്ജിച്ചു. മറ്റൊരു രംഗകലയിലും ഇല്ലാത്ത തൗര്യത്രികം (പാട്ട്, കൊട്ട്, നൃത്തം ഇവയുടെ ചേരുംപടി ആണ് കഥകളിയുടെ വ്യക്തിമുദ്ര).

കളിവിളക്കിന്നൊളിയിൽ:

മലയാളിയുടെ ഹൃദയതാളങ്ങൾ കൊണ്ട്
വിശ്വത്തോളമുയർത്തിയ കല
ആ അഭിമാനസ്തംഭത്തിന് മുന്നിൽ
കലയുടെ സമസ്ത ഭാവങ്ങളും സമർപ്പിക്കുന്ന
കലയുടെ തുടിതാളങ്ങളുയർത്തുന്ന കാണിക്കയുമായി………

നാനൂറു വർഷത്തിലേറെയായി കേരളത്തിന്റെ സാംസ്‌കാരിക. സമുന്നതിയുടെ പര്യായമായി നിലകൊള്ളുന്ന ഒരു കലയാണ് കഥകളി. കേരളത്തിന്റെ ഉത്കൃഷ്ടമായ രംഗകലയായ കഥകളി എ.ഡി 17ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടത്തിന്റെ വികസിതവും പരിഷ്‌കൃതവുമായ രൂപമാണ് ഇന്നത്തെ കഥകളി. ഭാരതീയ നാട്യശാസ്ത്ര സങ്കല്പമനുസരിച്ചുള്ള നൃത്ത-നൃത്യ-നാട്യരംഗ കലാവിഭാഗങ്ങളുടെ കൂടിച്ചേരുവയാണ് കഥകളി.

ആട്ടക്കഥാ സാഹിതൃത്തിനും കഥകളിക്കും അടിത്തറ പാകിയത് കവിയും കലാമർമ്മജ്ഞനുമായിരുന്ന കോട്ടയത്ത് തമ്പുരാനാണ്. കഥകളിയുടെ വളർച്ചയ്ക്ക് എം.കെ.കെ.നായർ, പ്രൊഫ.ഐമനം കൃഷ്ണക്കൈമൾ, കെ.പി.എസ്. മേനോൻ, നൃത്യകലാരംഗം കഥകളി മാസികയുടെ എഡിറ്റർ കിളിമാനൂർ കുട്ടൻപിള്ള. തുടങ്ങി പലരും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കഥകളിയുടെ ഉത്ഭവം

രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാനായിരുന്നു. രാമനാട്ടത്തിന്റെ പരിമിതകളിൽ നിന്നും കേരളീയ ദൃശ്യകലയെ കഥകളിയെന്ന സാമാന്യസംജ്ഞയ്ക്ക് അർഹമാക്കി ഉയർത്തിയതും കോട്ടയത്തുതമ്പുരാനാണ്, പിന്നീട് പലരുടെ ശ്രമഫലമായി കഥകളി പരിഷ്‌കരിക്കപ്പെട്ടു. രണ്ടായിരത്തിലേറെ വർഷങ്ങളുടെ പഴക്കമുള്ള ഭാരതീയനാട്യകലാസിദ്ധാന്തങ്ങൾ എല്ലാം തന്നെ 15ാം നൂറ്റാണ്ടോടുകൂടി കലകളിൽ ഒത്തിണങ്ങി – അത് കഥകളിയിൽ ഇന്നും സുരക്ഷിതമാണ്. എന്നാൽ ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിക്കുന്ന അഭിനയരീതികളിൽ നിന്ന് കഥകളി കേരളത്തിൽ പ്രാചീനകാലം മുതൽ നിലനിന്നിരുന്ന പല നാടൻ കലകളിൽ നിന്നും ഊർജ്ജം ഉൾകൊണ്ടാണ് കഥകളി ഉദയം ചെയ്തിട്ടുള്ളത്. ഈ വിശിഷ്ടത ഉൾകൊള്ളുന്ന കഥകളിയെന്ന കലാരൂപം അവതരിപ്പിക്കുന്ന കലാകരനെക്കുറിച്ച് എപ്പോഴും കാഴ്ചക്കാരന്റെ മുന്നിൽ ഒരു മുഖമുണ്ടായിരിക്കും. ആ ഒരു മുഖത്തെക്കുറിച്ചും ഭാവത്തെക്കുറിച്ചും മാത്രമേ വന്നറിയുന്നുളളൂ. ആ കലാകാരനിൽ മനുഷ്യന്റെ പച്ചയായ ഒരു മുഖമുണ്ട്. ഇതാരും അറിയുന്നില്ല. കഥകളി
ക്കാരന്റെ ഭാവങ്ങളുടേയും ചലനങ്ങളുടെയും ഉൾതലങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ നാം ശ്രമിക്കണം.

കേളികൊട്ട് ഉയരാൻ പോകുന്നു. കഥകളിക്കാരന്റെ വേഷം വേദിയിലേക്ക് എത്തുമ്പോൾ ആ മുഖത്ത് ഭാവങ്ങൾക്കൊപ്പം നിറങ്ങളുടെ ചായക്കൂട്ടം ഒന്നൊന്നായി അടർന്നുവീഴുന്നു. ചെണ്ടയുടേയും ശുദ്ധമദ്ദളത്തിന്റെയും ഇലത്താളത്തിന്റെയും നാദം ചുട്ടിതേക്കാനുള്ള മനയോലയും അരിമാവുമൊക്കെ ചെപ്പ് തുറക്കുന്നു. ഇരുകവിളിലും ചൂട്ടികുത്തി മുഖാകൃതി പാടെ മാറ്റി അരിമാവും, ചുണ്ണാമ്പും ചേർത്ത് ചാലിച്ച് കുഴച്ചെടുത്ത് പശ ചേർത്ത് ചുട്ടി കുത്തുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ സമയമാണ് വേണ്ടത്. പിന്നെ ചുണ്ട് ചുവപ്പിക്കുന്നു. ചുട്ടിയുടെ ഉൾവശത്ത് മുഖഭാഗത്തായി പച്ചപനയോല അരച്ച് കുഴമ്പാക്കി തേയ്ക്കുന്നു. അരക്കെട്ടിൽ ഉടുത്തുകെട്ടും പട്ടുവാലും പടിയരഞ്ഞാണവും വേണം. അതണിഞ്ഞ് കഴിഞ്ഞാൽ മാറത്ത് പിറകുവശം തുറന്നുകിടക്കുന്ന പച്ചകുപ്പായം ധരിക്കുന്നു. അതിന് മീതെ കുരലാരം, കഴുത്താരം എന്നീ മാലകൾ ചാർത്തി തലയിൽ വട്ടക്കിരീടം ചാർത്തി ഇരുവശത്തുമുള്ള ചെവികളിൽ ചെവിപ്പുവ് ചാർത്തും.മൂന്ന് ഉത്തരീയം തോളത്ത് ചാർത്തിയിട്ടുണ്ട് ചുണ്ടയ്ക്കകൊണ്ട് കണ്ണുകൾ ചുവന്നു തുടുക്കുമ്പോൾ ആളാകെ മാറും. കത്തിവേഷവും താടിവേഷവുമൊക്കെയായി കഥകളിയുടെ സാമാന്യരൂപം രംഗത്തെത്തുന്നു. പിന്നീട് മേളപ്പദമാണ്.

അഷ്ടപദീഭാഗം പാടികൊണ്ട് തിരശ്ശീല പിടിക്കുന്നു. കേരളത്തിന്റെ തനതു കലാരൂപമായ കഥകളി ലോകമെങ്ങും അറിയപ്പെടട്ടെ. കേരളത്തിന്റെ സാംസ്‌കാരിക സമുന്നതിയുടെ പര്യായമായി നിലകൊള്ളുന്ന കലയാണ് കഥകളി. വിദേശികൾ കഥകളിയെ സർവ്വോത്തമമായ വിശ്വകലയെന്നും സമ്പൂർണ്ണ തിയേറ്ററെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. കലകളുടെ മേളനത്തിലൂടെ കഥകളി എന്ന സാങ്കേതിക കല ദൃശ്യാനുഭവത്തിന്റെ പുതിയ തലങ്ങൾ ആർജ്ജിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിലാണ്. കേരളത്തിന്റെ പ്രാചീനകലകളിൽ ഒന്നായ കഥകളിയുടെ നേരെയുള്ള പ്രേക്ഷകരുടെ ബഹുമാനം ഇന്ന് ഏറെയാണ്. എങ്കിലും കഥകളി ആസ്വദിക്കുവാനുള്ള അവസരങ്ങൾ കുറവാണ്. ജനങ്ങളുടെയിടയിൽ കഥകളിയെക്കുറിച്ചുള്ള ജ്ഞാനം പകർന്നുകൊടുക്കുവാനും പ്രചരിപ്പിക്കുവാനും ശ്രമിക്കാത്തിടത്തോളം കാലം കഥകളിക്ക് പ്രയത്‌നത്തിനനുസരിച്ച് ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല. ശരിക്കും കഥ മനസ്സിലാക്കിയ ശേഷം വേണം കളികാണാൻ കഥ അറിഞ്ഞ് ആട്ടം കാണുക. എങ്കിൽ മാത്രമേ കഥകളി ആസ്വദിക്കാൻ തന്നെ കഴിയു. നമ്മുടെ സാംസ്‌കാരിക പൈതൃകവും തനിമയും വിളിച്ചോതുന്ന പല പ്രസിദ്ധീകരണങ്ങളും കഥകളിയുടെ മഹത്വം ലോകത്തെത്തിച്ചിട്ടുണ്ട്.

എ.ഡി. 1750 മുതൽ 1850 വരെയുള്ള കാലഘട്ടം കഥകളിയുടെ സുവർണ്ണ കാലമായിരുന്നു. ഉത്രം തിരുനാളും സ്വാതിതിരുനാൾ മഹാരാജാവും ഇരയിൻമ്മൻ തമ്പിയും ഈ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. പ്രസിദ്ധരായ അനേകം കഥകളി രചയിതാക്കൾ ജീവിച്ചിരുന്ന നാടാണ് കേരളം. കഥകളി ഗ്രന്ഥങ്ങൾ രചിച്ച അനേകം പേർ ഉണ്ട്. ആട്ടക്കഥകൾ തന്നെ നൂറിലധികമുണ്ട്.

കഥകളിയിൽ തെക്കൻചിട്ടയെന്നും വടക്കൻ ചിട്ടയെന്നും വൃത്യാസങ്ങൾ ഉണ്ട്. പ്രധാനവേഷങ്ങൾ പച്ച, കത്തി, താടി, (വെള്ളത്താടി), കറുത്തതാടി, ചുവന്നതാടി, കരി, മിനുക്ക് എന്നിവയാണ്.. പിന്നണിയിൽ പാടുന്ന പാട്ടുകാർ ചേങ്ങില, ഇലത്താളം, കൂടാതെ ചെണ്ട, മദ്ദളം, ഇടക്ക എന്നീവാദ്യോപകരണങ്ങളും കഥകളിയിൽ ഉപയോഗിക്കുന്നു. കഥാവതരണത്തിൽ മുൻപുള്ള ചടങ്ങുകൾക്ക് പ്രാധാന്യമുള്ള കഥകളിയിൽ കേളികൊട്ട്, അരങ്ങ്കളി, തോടയം, വന്ദനശ്ലോകം, പുറപ്പാട്, മേളപദം എന്നിവയ്ക്ക് ശേഷമാണ് കഥ അരങ്ങേറുന്നത്. ഇതിന്റെ പ്രാചീനനാമം ആട്ടം എന്നാണ്. കലകളുടെ മേളനത്തിലൂടെ കഥകളി എന്ന സാങ്കേതിക കല ദൃശ്യാനുഭവത്തിന്റെ പുതിയ തലങ്ങൾ ആർജ്ജിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിലാണ്. കേരളത്തിന്റെ പ്രാചീന കഥകളിലൊന്നായ കഥകളിയുടെ നേരെയുള്ള പ്രേക രുടെ ബഹുമാനം ഇന്ന് ഏറെയാണ്.
കലകളുടെ മേളനത്തിലൂടെ കഥകളി എന്ന സാങ്കേതികകലദൃശ്യാനുഭവത്തിന്റെ പുതിയ തലങ്ങൾ ആർജ്ജിക്കുന്നത് ഇന്നത്തെ കാലഘട്ടത്തിലാണ്. കേരളത്തിന്റെ പ്രാചീന കലകളിലൊന്നായ കഥകളിയുടെ, നേരെയുള്ള പ്രേക്ഷകരുടെ ബഹുമാനം ഇന്ന് ഏറെയാണ്.
കേരളത്തിന്റെ സ്വന്തമായ ദൃശ്യകലകളിൽ ഏറ്റവും പ്രധാനപ്പെട്ടത് കഥകളിയാണെങ്കിലും അതിനർഹിക്കുന്ന പ്രചാരം ലഭിക്കുന്നില്ല എന്നത് യാഥാർത്ഥ്യം മാത്രമാണ്. കഥകളി സങ്കേതബദ്ധമായ ദൃശ്യകല ആകയാൽ അതാസ്വദിക്കുന്നതിനും മനസ്സിലാക്കുന്നതിനും ആ കലയെക്കുറിച്ച് തികഞ്ഞ അറിവ് നേടിയിരിക്കണം. ഏതൊരു പ്രേക്ഷകനേയും വിസ്മയിപ്പിക്കുന്ന തരത്തിൽ കൈമുദ്രകൾ കാണിച്ചും നൃത്തം ചെയ്തും മണിക്കൂറോളം ക്ഷീണിക്കാതെ അഭിനയിക്കുന്ന നടന്റെ രംഗപ്രയോഗപാടവത്തെ അതിവിശിഷ്ടമെന്നല്ലാതെ എന്തുപറയാൻ.

ഭക്തിസാന്ദ്രമായ കഥകളി

ക്ഷേത്രകലകളിലൊന്നായി രൂപം കൊണ്ട കഥകളിയെ ഭക്തിയുടെ പ്രചരണത്തിലായിരുന്നില്ല കണ്ടിരുന്നത്. കൃഷ്ണനാട്ടത്തിന്റെയും കൂടിയാട്ടത്തിന്റെയും ചുവടുപിടിച്ച് നിലവിൽ വന്ന കഥകളി പുരാണേതിഹാസങ്ങളായ ക ഥാഭാഗങ്ങളുടെ നാടകാവിഷ്‌കാരത്തിലൂടെ അവ സാധാരണക്കാരിലേക്കെത്തിക്കുകയായിരുന്നു. കഥകളിയിൽ പല കഥകളിലും വിവിധതലത്തിലുള്ള ഭക്തിയുടെ ആവിഷ്‌ക്കാരം കാണാം. സമ്പൂർണ്ണ സമർപ്പണരുപത്തിലുള്ള ഭക്തിഭാവത്തിന്റെ ആവിഷ്‌കാരം പ്രകടമാക്കുന്ന കഥകളും കഥകളിയിൽ ഉണ്ട്. രുഗ്മാംഗചരിതം, അംബരീക്ഷചരിതം, കുചേലവൃത്തം സന്താനഗോപാലം എന്നിവ സമ്പൂർണ്ണ സമർപ്പണ രീതിയിലുള്ള ഭക്തിഭാവത്തിന്റെ കഥകളാണ്. പലതരത്തിലും ഇതരകൃതികളിൽ നിന്നും നളചരിതം വൃത്യസ്തത പുലർത്തുന്ന പോലെ ഭക്തിയുടെ ആവിഷ്‌കാരത്തിലും തനതായ നിലപാടാണ് നളചരിതത്തിൽ ദൃശ്യമാകുന്നത്. ഇങ്ങനെ കഥകളിയെ സാമാന്യമായി അവലോകനം ചെയ്യുമ്പോൾ ഭക്തിയുടെ ആവിഷ്‌കാരം വിഭിന്നതലങ്ങളിലായി കഥകളിയിൽ പ്രതൃക്ഷപ്പെടുന്നതു കാണാം. കഥയ്ക്കും കഥാവതരണത്തിലെ സന്ദർഭത്തിനും അനുഗുണമായി അവതതരിപ്പിക്കേണ്ടിവരുന്ന ഭക്തിയാണ് കഥകളിയിൽ കാണുന്നത്. ഇന്നും ക്ഷേത്രാങ്കണങ്ങളിൽ ആസ്വാദ്യകലാരുപമെന്ന നിലയിൽ കഥകളി നിലനില്ക്കുന്നു.

കേരളകലാമണ്ഡലം

മഹാകവി വള്ളത്തോളിന്റെ നേതൃത്വത്തിൽ കഥകളിയെ ജനകീയമാക്കുന്നതിന് വേണ്ടി നടന്ന പ്രവർത്തനങ്ങൾ കേരള കലാമണ്ഡലം രൂപീകരണത്തിലേക്ക് നയിക്കുകയും പിൻക്കാലത്ത് തികച്ചും സങ്കേതനിബദ്ധവും സങ്കീർണ്ണവുമായ കഥകളി ആസ്വാദനം സാധാരണക്കാരിൽ എത്തിക്കുവാനും കേരള കലാമണ്ഡലത്തിന് കഴിഞ്ഞു. കഥകളിയിലും മോഹിനിയാട്ടത്തിലും പ്രാഗത്ഭ്യം നേടിയവരുടെ ഒരു വൻ നിര ഇന്ത്യയിലും പുറം രാജ്യങ്ങളിലും കേരളത്തിന്റെ സാംസ്‌കാരിക പ്രതാപം വീണ്ടും വീണ്ടും പ്രഖ്യാപിച്ചു. സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളിൽ കലാമണ്ഡലം വളർന്നു. അധികമധികം വിദ്യാർത്ഥികളും അദ്ധ്യാപകരും രംഗാവതരണങ്ങളുമായി കലാണ്ഡലത്തിന്റെ യശസ്സ് അവിശ്വസനീയമാം വണ്ണം ഉയർത്തി. സമൂഹമാറ്റത്തിനൊപ്പം പെരുമാറാൻ പാകത്തിൽ കലാകാരന്മാർക്കും, കലാകാരികൾക്കും പൊതു വിദ്യാഭ്യാസം അനിവാര്യമാണെന്ന ബോദ്ധ്യത്തിലാണ് ഇടതുപക്ഷ സർക്കാർ 1990ൽ കലാമണ്ഡലത്തിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്. എട്ടാം ക്ലാസ്സ് മുതൽ പത്താംക്ലാസ്സ് വരെ നീണ്ട പഠന പദ്ധതിക്കൊപ്പം കലാപരിശീലനം കൂടി ചേർക്കുന്ന ശ്രമകരമായൊരു ദൗത്യമാണ് ഇതിലൂടെ പുർത്തിയാക്കുന്നത്. പഠനം പൂർത്തിയാക്കുന്നവർക്ക് പേരിന് മുന്നിൽ കലാമണ്ഡലം എന്ന അലങ്കാരമുദ്ര ചേർക്കാൻ കഴിയുന്നു.

സമകാലിക കലാവിഭാഗം

കാവാലം നാരായണപണിക്കരും, ചന്ദ്രലേഖയും, ഭക്ഷാസെത്തും, മായറാവുവും പതിറ്റാണ്ടുകളായി സംവിധാനം ചെയ്ത് അവതരിപ്പിച്ചുപോരുന്ന നാടകവും നൃത്തരൂപങ്ങളും ഉരുവം കൊള്ളുന്നതെങ്ങനെയെന്ന തിരിച്ചറിവ് ശാസ്ത്രീയ കലകൾ അഭ്യസിക്കുന്നവർക്കും ഉണ്ടാവേണ്ടതാണ്. തന്നെയുമല്ല കൂടിയാട്ടവും, കഥകളിയും, മോഹിനിയാട്ടവും പല കാരണങ്ങളാലും വഴങ്ങാത്തവർക്ക് നൃത്ത – നാടക പ്രസ്ഥാനങ്ങളിൽ താല്പര്യം ഉളവാക്കാനുള്ള സന്ദർഭം കൂടിയാണ് ഇതിലൂടെ സിദ്ധിക്കുക. യൂറോപ്പിൽ നിന്നും അമേരിക്ക; കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ മുതലായ രാജ്യങ്ങളിൽ നിന്നും കലാമണ്ഡലത്തിൽ പഠനത്തിനും ഗവേഷണത്തിനുമായി എത്തിച്ചേരുന്നവരിൽ ഭുരിഭാഗവും ആധുനിക നൃത്ത – നാടകകലകളുമായി ബന്ധമുള്ളവരാണ്. സ്ത്രീസാന്നിദ്ധ്യം കുറവായിരുന്ന കഥകളിയിൽ ഇന്ന് ധാരാളം പേർ ഈ കല അഭ്യസിക്കുകയും അരങ്ങുകൾ കീഴടക്കുകയും ചെയ്തിട്ടുണ്ട്. തൃപ്പുണിത്തുറയിലെ വനിതാകഥകളി ക്ലബ്ബ് കൂടാതെ കേരളത്തിൽ ഇപ്പോൾ പുജപ്പുര നൂപുര ഡാൻസ് അക്കാദമിയിൽ വനിതാ കഥകളി ക്ലാസ്സ് തുടങ്ങിയിട്ടുണ്ട്. നമ്മുടെ
സാംസ്‌കാരിക പൈതൃകവും തനിമയും വിളിച്ചോതുന്ന ഒരു കലയാണ് കഥകളിയെന്ന് നിസ്സംശയം പറയാം.

ഗുരുകുല സമ്പ്രദായം കഥകളിയിൽ

പ്രഗത്ഭരായ പല കഥകളിനടന്മാരും ഗുരുനാഥന്റെ വീട്ടിൽ പത്തും, പന്ത്രണ്ടും വർഷംതാമസിച്ചാണ് കല അഭ്യസിച്ചിരുന്നത്. അതിനായി പ്രത്യേക സംവിധാനം ഗുരുകുലത്തിൽ ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി സ്വദേശികളും കഴിഞ്ഞ നൂറുവർഷത്തിനുള്ളിൽ വിദേശികളും ഭാരതീയമായ പാരമ്പര്യം കലകളെ സ്പർശിക്കുന്ന സന്ദർഭങ്ങളിലെല്ലാം പല്ലവിയാക്കിയ പദങ്ങളിലൊന്നാണ് ഗുരുകുല ശിക്ഷണം. ഗുരുശിക്ഷ പരമ്പര എന്ന പേരിൽ വടക്കേ ഇന്ത്യയിലെ കലാതത്വവേദികൾ അവരുടെ പ്രബന്ധങ്ങളിൽ ഈ സംജ്ഞയെ ആവോളം നിഗുഢവല്ക്കരിച്ചിട്ടുണ്ട്.

ഗുരു തന്റെ ശിഷ്യനെ സ്വപുത്രനായും ശിഷ്യൻ തിരിച്ച് ഗുരുവിനെ പിതാവായും സങ്കൽപിച്ചുകൊണ്ടുള്ള തീവ്രമായൊരു ബന്ധവിശേഷമായി കൂടിയാട്ട മനീഷിയായിരുന്ന മാണിമാധവചാക്യാർ ഗുരുകുല സമ്പ്രദായത്തെ നിർവചിക്കുകയുണ്ടായി. സ്ഥാപന വൽക്കരിക്കപ്പെടാതെ ശാസ്ത്രീയകലകൾക്കൊന്നും ഇനിയൊരിക്കലും നിലനിൽപ്പില്ല എന്ന ക്രാന്തദർശിത്വമാണല്ലോ മഹാകവി വള്ളത്തോളിനെ കേരള കലാമണ്ഡലത്തിന്റെ
രൂപീകരണത്തിന് പ്രേരിപ്പിച്ചത്. അതേസമയം കലകളുടെ പാരമ്പര്യ പഠനരീതികളെ സ്വാംശീകരിച്ചുകൊണ്ടുള്ള ഒരു അധ്യയന വ്യവസ്ഥയും അവതരണ സംസ്‌കാരത്തിനും കാരണമായി കലാമണ്ഡലം വളർന്നു. സമയപരിധിയില്ലാത്ത അഭ്യാസബലത്തിന്റെയും ഏകാഗ്രതയുടെയും അനല്പമായ വാസനയുടേയും ഏകോപനത്തിലൂടെയും കലകളെ ഉപാസിക്കുന്നവരുടേയും അവയിൽ വിസ്മയം തീർക്കുന്നവരുടേയും തലമുറ വളർന്നുകൊണ്ടേയിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആസ്വാദകരുള്ള കേരളത്തിന്റെ തനതുകലയായ കഥകളി ഒരു മഹനീയ കലാരൂപമായി വളർന്നു കഴിഞ്ഞു എന്നതും ഒരു യാഥാർത്ഥ്യമാണ്. ലോകത്തിന്റെ ഏതൊരുകൊണിലും മലയാളിക്ക് അഭിമാനപൂർവ്വം തല ഉയർത്തി നില്ക്കാൻ ഉതകുന്ന വിധത്തിൽ കഥകളിയെ വളർത്തിയെടുത്തതിൽ നമുക്ക് വള്ളത്തോൾ നാരായണമേനോനെയും മുകുന്ദരാജാവിനെയും പോലുള്ള മഹാരഥന്മാരെ നമിക്കാം. കലയുടെ അവതാരമായ ശ്രീകൃഷ്ണനു തുല്യമായിട്ടാണ് മഹാകവി പി.കുഞ്ഞിരാമൻനായർ കഥകളി ആചാര്യനെ കാണുന്നത്.

ഇതാ ഒരു ചിത്രം :

ലോലപീതാംബരച്ചാർത്തുകൾക്കപ്പുറം
പീലി മുടിവനമാലകൾക്കപ്പുറം
പ്രീതിപ്പൊലിമതൻ വൻതിടമ്പാകുമീ
ജ്യോതിസ്വരൂപനെക്കാണുന്നതില്ലയോ…..
(കളിയച്ഛൻ)

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *