തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍. വര്‍ഷങ്ങള്‍ നീണ്ട് അച്ഛന്റെ പൊതു പ്രവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന ആദരമാണിതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
മുന്‍പ് പത്മ പുരസ്‌കാരം സിപിഎം നേതാക്കള്‍ നിഷേധിച്ചത് അവരുടെ നിലപാടെന്നാണ് സിപിഎം വിശദീകരണം. കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നാണ് ഇപ്പോഴത്തെ നേതൃത്വത്തിന്റെ നിലപാട്.
പുരസ്‌കാരങ്ങള്‍ക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവര്‍ത്തനമെന്നും ഭരണകൂടം നല്‍കുന്ന ബഹുമതികള്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിക്കേണ്ടതില്ല എന്നുമുള്ള രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി മുന്‍പ് പുരസ്‌കാരങ്ങള്‍ നിരസിച്ചത്. രാജ്യത്തെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന് നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ്പത്മവിഭൂഷണ്‍ നല്‍കിയത്.പാര്‍ട്ടിയും ഇ.എം.എസും അത് നിരസിച്ചു. 1996 ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ് അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്‌നം നല്‍കാനും തീരുമാനമുണ്ടായിരുന്നത്. എന്നാല്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന നയമാണ് പാര്‍ട്ടി സ്വീകരിച്ചത്. അതിനാല്‍ പ്രഖ്യാപനം ഉണ്ടായില്ല. ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് തന്നെ സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന് പത്മവിഭൂഷണ്‍ നല്‍കാന്‍ ആലോചന ഉണ്ടായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. 2022 ല്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷണ്‍ നല്‍കിയെങ്കിലും അദ്ദേഹവും പുരസ്‌കാരം നിരസിക്കുകയാണുണ്ടായത്.
വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍
ലഭിച്ചതില്‍ സന്തോഷമറിയിച്ച് മകന്‍
