ദിൽനയ്ക്കും സിന്റോയ്ക്കും സ്വർണ്ണം; പാർവതിക്കു വെള്ളി; അച്ചുവിനു വെങ്കലം
ബിലാസ്പുർ: സ്പെഷ്യൽ ഒളിമ്പിക്സ് ദേശീയ ബോച്ചെ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വനിതാവിഭാഗത്തിൽ കേരളത്തിന്റെ ദിൽന ശശികുമാറിനും പുരുഷവിഭാഗത്തിൽ സിന്റോ എം. എയ്ക്കും സ്വർണ്ണനേട്ടം. പാർവതി സി., അച്ചു പി. എം. എന്നിവർ വെള്ളിയും വെങ്കലവും നേടി. സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് – ഛത്തിസ്ഗർഡ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(SAI)യുമായി ചേർന്നാണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുത്ത് ബിലാസ്പുരിൽ നടന്ന മത്സരത്തിൽ കേരളത്തിൽനിന്നു പങ്കെടുത്ത നാലുപേരും മെഡലുകൾ നേടുകയായിരുന്നു.
ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി ഊരാളുങ്കൽ സൊസൈറ്റിയുടെ സാമൂഹിക സേവനവിഭാഗമായ യുഎൽസിസിഎസ് ഫൗണ്ടേഷൻ കോഴിക്കോട്ട് നടത്തുന്ന നൈപുണ്യ പരിശീലനകേന്ദ്രമായ യുഎൽ കെയർ നായനാർ സദനത്തിൽ പരിശീലനം നേടിവരികയാണ് ദിൽന. തൃശ്ശൂർ മഡോണ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയാണ് സിന്റോ. പാർവതി കാസർഗോഡ് ജില്ലയിലെ നവജീവന സ്പെഷ്യൽ സ്കൂളിലെയും അച്ചു എറണാകുളം ചാവറ സ്പെഷ്യൽ സ്കൂളിലെയും വിദ്യാർത്ഥികളാണ്. അഞ്ചുദിവസത്തെ മത്സരം ഇന്നു (28/07) സമാപിച്ചു.
