ഡോ.കുഞ്ഞാലി – ഹൃദയ ചികിത്സാ രംഗത്ത്  നൂതന ചികിത്സ വെട്ടി തുറന്ന അപൂര്‍വ്വ പ്രതിഭ

ഡോ.കുഞ്ഞാലി – ഹൃദയ ചികിത്സാ രംഗത്ത്  നൂതന ചികിത്സ വെട്ടി തുറന്ന അപൂര്‍വ്വ പ്രതിഭ

പി.ടി.നിസാര്‍
            ഹൃദയത്തിന്റെ താളമിടിപ്പ് കാതോര്‍ക്കുന്ന ഒരു ഡോക്ടര്‍ക്കറിയാം ഒരു രോഗിയുടെ ആരോഗ്യ സ്ഥിതി. ഇന്നത്തേപോലെ ആധുനിക സാങ്കേതിക വിദ്യകള്‍ ഒന്നും ലഭ്യമല്ലാതിരുന്ന കാലത്ത് ഡോക്ടര്‍മാരുടെ ആശ്രയം ഇത്തരം ചികിത്സാ രീതിയായിരുന്നു. അരനൂറ്റാണ്ട് മുന്‍പ് ഡോ.കെ.കുഞ്ഞാലി  ഹൃദയാരോഗ്യ ചികിത്സകനായി മെഡിക്കല്‍ ജീവിതം ആരംഭിക്കുമ്പോഴും ഇതുതന്നെയാണവസ്ഥ. ഡോ.കുഞ്ഞാലി തന്റെ  ആത്മകഥയായ ‘ഡോ.ഹാര്‍ട്ടി’ ല്‍ രേഖപ്പെടുത്തിയത് പോലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ , കാലത്ത് പതിവുള്ള റൗണ്ട്‌സിന് പോകുമ്പോള്‍, ഒരു കൂട്ടം രോഗികളെ വാര്‍ഡിലും, പരിസരത്തും കാണുമായിരുന്നു. അവരുമായി സംസാരിക്കുമ്പോള്‍ അവര്‍ പറയും സാറെ ഹൃദയത്തിന് ബ്ലോക്കുണ്ട് ഓപ്പറേഷന്‍ ചെയ്യാനാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത് എന്നായിരുന്നു. അക്കാലത്ത് ഡോ.കെ.കുഞ്ഞാലിയുടെ പ്രഫസര്‍മാരടക്കം പറഞ്ഞ് പഠിപ്പിച്ചിരുന്നത് ഹൃദയത്തില്‍ ബ്ലോക്കുണ്ടായാല്‍ അത് തുറക്കാന്‍ ഓപ്പറേഷന്‍ മാത്രമേ പരിഹാരമുള്ളൂ എന്നാണ്. പ്രൊഫസറുടെ നിര്‍ദ്ദേശം കിട്ടുന്ന രോഗികളില്‍ പലരും ഓപ്പറേഷന് വിധേയരാവും. പലരും കാശില്ലെന്ന കാരണം പറഞ്ഞ് ഓപ്പറേഷന്‍ നീട്ടിക്കൊണ്ട് പോകുകയും മരുന്ന് കഴിക്കുകയും ചെയ്യും. ആദ്യ ഘട്ടങ്ങളില്‍ ഞാന്‍ രോഗികളെ ശസ്ത്രക്രിയയ്ക്ക് അയയ്ക്കാറുണ്ടായിരുന്നു. 20 വര്‍ഷത്തിനുശേഷം സര്‍വേകള്‍ കാണിക്കുന്നത് ശസ്ത്രക്രിയയ്ക്കും ആന്‍ജിയോപ്ലാസ്റ്റിക്കും വിധേയരായ രോഗികളില്‍ ഭൂരിഭാഗവും മരിച്ചുവെന്നും വൈദ്യചികിത്സ സ്വീകരിച്ചവര്‍ അതിജീവിച്ചു എന്നുമാണ്. പല അന്താരാഷ്ട്ര പഠനങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്.ഈ പ്രക്രിയ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ കുഞ്ഞാലിയുടെ നിരീക്ഷണത്തിന് വിധേയമായി. വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം അതിനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഒരു കാര്യം മനസിലായത്. ഡോക്ടറുടെ നിര്‍ദ്ദേശം കേട്ട് ഓപ്പറേഷന്‍ ചെയ്ത പലരും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാല്‍ മരുന്ന് കഴിച്ച് മുന്നോട്ട് പോയവര്‍ പലരും ജീവിച്ചിരിപ്പുണ്ട്. ഇതിന്റെ  അടിസ്ഥാനത്തില്‍ പല അന്താരാഷ്ടര ജേര്‍ണലുകളും ഡോ.കെ.കുഞ്ഞാലി പഠിക്കുകയുണ്ടായി. അപ്പോഴാണ് മറ്റൊരു തെളിവ് ശ്രദ്ധയില്‍പ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധക്കാലത്ത് തടവിലാക്കപ്പെട്ട സൈനികരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ഒരു കാര്യം വ്യക്തമായത്. കോളറയും ടൈഫോയിഡും മൂലം മരിച്ച രോഗികള്‍ക്ക് ബ്ലോക്കുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ യുദ്ധത്തില്‍ മരിച്ചവര്‍ക്ക് പോസ്റ്റ്മോര്‍ട്ടത്തില്‍ ഒന്നിലധികം ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്ന് ഡോക്ടര്‍ കുഞ്ഞാലി എന്ന ഭിഷഗ്വരന്‍ ഒരു യാഥാര്‍ത്ഥ്യം മനസ്സിലാക്കി. ഭക്ഷണം നിയന്ത്രിച്ച്, തൂക്കം കുറച്ച് ചിട്ടയായി ജീവിച്ചാല്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ തുറക്കാന്‍ സാധ്യതയുണ്ട് എന്ന ശാസ്ത്ര സത്യം. പിന്നീട് ഇത് കണ്ടെത്താനായി ഡോക്ടറുടെ പരിശ്രമം.അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചികിത്സാ രീതിയാണ് ഡോക്ടര്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പിന്തുടരുന്ന ചികിത്സാ രീതി. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ വേള്‍ഡ് ഹാര്‍ട്ട് ഡേ ആചരിക്കുന്നതിന് മുന്‍പ് തന്നെ ഡോ.കുഞ്ഞാലിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഹാര്‍ട്ട് ഡേ ആചരിക്കുകയും അനുബന്ധ പരിപാടികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
പല ആശുപത്രികളില്‍ നിന്ന് ഓപ്പറേഷന്‍ നിര്‍ദ്ദേശിക്കപ്പെട്ട രോഗികള്‍  ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തന്നെ കാണാന്‍ വരികയും, പരിശോധനകള്‍ക്ക് ശേഷം ഓപ്പറേഷന്‍ ഇപ്പോള്‍ ആവശ്യമില്ലെന്ന ഡോ.കുഞ്ഞാലിയുടെ നിര്‍ദ്ദേശം പാലിച്ച് ആവശ്യത്തിന് മരുന്നും ചിട്ടയായ ജീവിത ക്രമവും പാലിച്ച് സാധാരണ ജീവിതം നയിക്കുന്ന നൂറുകണക്കിന് പേര്‍ നമ്മുടെ രാജ്യത്തും വിദേശ രാജ്യങ്ങളിലും  സുഖമായി ജീവിക്കുന്നുണ്ടെന്ന് അറിയുമ്പോഴാണ് ഈ ഭിഷഗ്വരന്റെ മഹത്വം നാം തിരിച്ചറിയുന്നത്.
2010ല്‍ ജിദ്ദയില്‍ ജോലി ചെയ്യുന്ന 49 വയസ്സുള്ള ഒരാള്‍ ഡോക്ടറെ കാണാനെത്തി. നെഞ്ച് വേദന വന്നതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് ആന്‍ജിയോഗ്രാം എടുത്തിരുന്നു. ഒരു രക്തക്കുഴലില്‍ 90% ബ്ലോക്കുണ്ടെന്ന് മനസ്സിലായി. ഉടന്‍തന്നെ ആന്‍ജിപ്ലാസ്റ്റി ചെയ്യണമെന്ന് പരിശോധന നടത്തിയ ഡോക്ടര്‍ പറഞ്ഞു. അതിന് സമ്മതിക്കാതെ അയാള്‍ കോഴിക്കോട്ടെത്തി ഡോ.കെ.കുഞ്ഞാലിയെ കണ്ടു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം 10 ദിവസം ചികിത്സ നടത്തി. അതോടുകൂടി നടക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് മാറി. ചികിത്സ പൂര്‍ത്തിയാക്കി ജിദ്ദയിലേക്ക് മടങ്ങി. രണ്ട് വര്‍ഷം കഴിഞ്ഞ് തിരിച്ചു വന്ന് ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ 90% ബ്ലോക്കുള്ളത് 50%മായി കുറഞ്ഞിട്ടുണ്ട്. അയാള്‍ വീണ്ടും ജിദ്ദയിലേക്ക് മടങ്ങി. നാലു വര്‍ഷം കഴിഞ്ഞ് 2016ല്‍ ആന്‍ജിയോഗ്രാം ചെയ്തുനോക്കിയപ്പോള്‍ ബ്ലോക്കിന്റെ യാതൊരു ലക്ഷണവും കാണാനില്ലായിരുന്നു. രക്തക്കുഴലില്‍ ഉണ്ടാവുന്ന ബ്ലോക്ക് 100% നീങ്ങിയെന്നത് ആന്‍ജിയോഗ്രാം എടുത്ത് തെളിയിക്കാന്‍ കഴിഞ്ഞ ആദ്യ സംഭവമായിരുന്നു അത്. ഇതാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിന്റെയും അറേബ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെയും അംഗീകാരം നേടാന്‍ സാധിച്ചത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ വന്ന ലേഖനം ഡോക്ടറുടെ ചികിത്സാ രീതിക്കുള്ള അന്താരാഷ്ട്ര അംഗീകാരം തന്നെയാണ്. കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയില്‍ നിന്നും ഹൃദയത്തില്‍ ബ്ലോക്കുണ്ടെന്നും ഉടന്‍ ഓപ്പറേഷന്‍ നടത്തണമെന്നും നിര്‍ദ്ദേശിച്ച രോഗി ഡോക്ടറെ കാണാനെത്തി. പരിശോധയ്ക്ക് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സ ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ആശുപത്രിയില്‍ ചെന്നു, മറ്റെല്ലാ പരിശോധനകള്‍ക്കും ശേഷം നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ തകരാറുകള്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്! ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ കാണാനെത്തുന്ന രോഗികളെ ടെസ്റ്റിന് വിധേയമാക്കിയതിന് ശേഷം മാത്രമേ ഡോക്ടര്‍ ചികിത്സ  ആരംഭിക്കാറുള്ളൂ.
ഹൃദയ രോഗം വന്നാല്‍ ചികിത്സയും ഭാരിച്ചതാണ്. അതുണ്ടാക്കുന്ന മാനസിക പ്രയാസങ്ങളും വേറെ. ഇതിനെയെല്ലാം പ്രതിരോധിക്കാന്‍  ജീവിത ക്രമം മെച്ചപ്പെടുത്താനാണ് ഡോ.കെ.കുഞ്ഞാലി നിര്‍ദ്ദേശിക്കുന്നത്. ശാരീരികാധ്വാനം കുറഞ്ഞു വരുന്ന കാലത്ത് അമിത ഭക്ഷണം കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്ര മേഖലയില്‍ ഡോ.കെ.കുഞ്ഞാലി കണ്ടെത്തി വിജയകരമായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമായി മുന്നോട്ട് കൊണ്ട്‌പോകുന്ന ചികിത്സാ രീതി രാജ്യം തിരിച്ചറിയേണ്ടതുണ്ട്.
കാസര്‍കോട്ടെ ഒരു മികച്ച കര്‍ഷക കുടുംബത്തില്‍ ജനിച്ച കെ.കുഞ്ഞാലി പഠനത്തോട് കാണിച്ച അഗാധമായ അഭിനിവേശമാണ് ഇന്ന് ലോകമറിയുന്ന ഹൃദയാരോഗ്യ വിദഗ്ധനായി അദ്ദേഹത്തെ മാറ്റിയത്.പുതു തലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ ഗ്രഹിക്കാനുണ്ട്. അദ്ദേഹത്തിന്റെ പഠനത്തിന്റെ നാള്‍വഴികള്‍ ഹൃദ്യമായ ഭാഷയില്‍ അദ്ദേഹം തന്റെ ആത്മ കഥയായ ഡോ.ഹാര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. പഠനം തന്നെ ശരണമെന്ന മുദ്രാവാക്യവുമായി മുന്നേറിയ കുഞ്ഞാലി എം.ബി.ബി.എസും, ഡി.എം ഉം, എം.ഡിയും പാസാകുന്നത് രാജ്യത്തെ മുന്‍നിര മെഡിക്കല്‍ കോളേജായ വെല്ലൂരില്‍ നിന്നാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് അക്കാലത്ത് ഒരു ഡോക്ടറുണ്ടാവുക എന്നത് സ്വപ്‌നങ്ങളില്‍ മാത്രമായിരുന്നു. ആ സ്വപ്‌നം മെഡിക്കല്‍ ബിരുദം റാങ്കോടെ കരസ്ഥമാക്കി ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തില്‍ നിന്നുള്ള രണ്ടാമത്തെ കാര്‍ഡിയോളജിസ്റ്റ് എന്ന വെന്നിക്കൊടി പാറിച്ച പ്രതിഭാശാലിയാണ് ഡോ.കെ.കുഞ്ഞാലി. ഒരു ഡോക്ടറെന്ന നിലയില്‍ തന്റെ പ്രൊഫഷനില്‍ മാത്രമൊതുങ്ങാതെ റോട്ടറി ക്ലബ്ബ്, എം.എസ്.എസ്, കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി, ഖാസി ഫൗണ്ടേഷന്‍, ഫ്രഡേ ക്ലബ്ബ്, കേരള മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗങ്ങളിലും കയ്യൊപ്പ് ചാര്‍ത്തി. 50ലധികം അന്താരാഷ്ട്ര മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത കോഴിക്കോട്ടെ അപൂര്‍വ്വം ഭിഷഗ്വരന്മാരില്‍ ഒരാളാണദ്ദേഹം. തന്റെ പ്രഫഷനില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ക്കായി അദ്ദേഹത്തിന്റെ  ഹൃദയം വെമ്പിയതും, ആ ചികിത്സാ രീതികള്‍ മനസ്സിലാക്കി അതിന്റെ പ്രയോജനം തന്റെ രോഗികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള ഒരു ഭിഷഗ്വരന്റെ അടങ്ങാത്ത അഭിവാജ്ഞയും നമുക്കിവിടെ ദര്‍ശിക്കാനാവും.
ഡോക്ടറുടെ ആത്മകഥയായ ‘ഡോ.ഹാര്‍ട്ട്’ ഇന്നലെ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. ഹൃദയ ചികിത്സാ രംഗത്ത് കാല്‍ നൂറ്റാണ്ട്‌കൊണ്ട് മാറ്റത്തിന്റെ കാഹളം മുഴക്കിയ ഡോക്ടറുടെ ജീവിതത്തിന്റെ നേര്‍ ചിത്രമാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഷിബു.ടി.ജോസഫ് രേഖപ്പെടുത്തിയിട്ടുള്ളത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വഴികാട്ടിയാണ് ഈ പുസ്തകം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് സര്‍ജറി മാത്രമാണ് പരിഹാരമെന്ന് നിര്‍ദ്ദേശിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഡോക്ടറുടെ ചികിത്സാ രീതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിലയിരുത്തി മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗമാക്കാനും ഈ ചികിത്സാ രീതി കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. ഹൃദയാരോഗ്യ മേഖലയുടെ നവീകരണത്തിന് മുതല്‍ക്കൂട്ടാവും ഡോ.കെ.കുഞ്ഞാലി ആവിഷ്‌ക്കരിച്ച ചികിത്സാ രീതി. അത് മെഡിക്കല്‍ സയന്‍സിന് മുതല്‍ക്കൂട്ടായി, മാനവ ഹൃദയങ്ങള്‍ക്ക് സാന്ത്വനം പകര്‍ന്ന് കുളിര്‍ക്കാറ്റായി മനുഷ്യഹൃദയങ്ങളെ മുന്നോട്ട് നയിക്കട്ടെ.പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ആണ് ഡോ.ഹാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഡോ.കുഞ്ഞാലി – ഹൃദയ ചികിത്സാ രംഗത്ത്

നൂതന ചികിത്സ വെട്ടി തുറന്ന അപൂര്‍വ്വ പ്രതിഭ

Share

Leave a Reply

Your email address will not be published. Required fields are marked *