കോഴിക്കോട്: മറൈന്‍ ഡ്രൈവില്‍ കേരള സംസ്ഥാന ഹൗസിംങ് ബോര്‍ഡിന്റെ കൈവശത്തിലുള്ള പതിനേഴര ഏക്കറില്‍ 1700 കോടി രൂപയുടെ വന്‍ പ്രൊജക്ട് വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഹൗസിംങ് ബോര്‍ഡ് ചെയര്‍മാന്‍ ടി.വി.ബാലന്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ സി ബി സിക്കാണ് നിര്‍മ്മാണച്ചുമതല. അടുത്ത് തന്നെ പദ്ധതിയുടെ തറക്കല്ലിടല്‍ നടക്കും. കേരള ഹൗസിംങ് ബോര്‍ഡ് പ്രവര്‍ത്തന പന്ഥാവില്‍ മുന്നേറുകയാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ട്. കേരള ഹൗസിംങ് ബോര്‍ഡ് ആരംഭിക്കുന്ന കാലത്ത് ഉള്ളതില്‍ നിന്ന് ഇപ്പോള്‍ ഭൗതിക സാഹചര്യങ്ങളില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ബോര്‍ഡിന്റെ ഇന്നത്തെ വളര്‍ച്ചയുടെ അടിസ്ഥാനം മന്ത്രിയായിരുന്ന എം.എന്‍.ഗോവിന്ദന്‍നായരുടെ ദീര്‍ഘവീക്ഷണമായിരുന്നു. കേരളത്തിന്റെ ആവാസ വ്യവസ്ഥക്ക് കുതിച്ചുചാട്ടമുണ്ടാക്കിയ ലക്ഷം വീട് കോളനികള്‍ ആരംഭിച്ചത് അദ്ദേഹമാണ്. ഇതിന്റെ ചുവട് പിടിച്ചാണ് പിന്നീട് സ്വകാര്യ സ്ഥാപനങ്ങളടക്കം ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് വഴിയൊരുങ്ങിയത്. 20 ലക്ഷം രൂപയുടെ ബഡ്ജറ്റില്‍ സാധാരണക്കാര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌കീമുകള്‍ നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബാലരാമപുരത്ത് 100 കണക്കിന് പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. കേരള ഹൗസിംങ് ബോര്‍ഡിന്റെ ഫണ്ട് സംസ്ഥാന സര്‍ക്കാരിന്റൈ പക്കലുണ്ട്. ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് സ്‌കീമുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ഹൗസിംങ് ബോര്‍ഡിന്റെ കെട്ടിടങ്ങള്‍ സംസ്ഥാനത്ത് പലയിടങ്ങളിലുമുണ്ട്. വായ്പ കുടുശ്ശിഖയുള്ളത് പിരിച്ചെടുക്കുകയും, ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് കുറഞ്ഞ നിരക്കില്‍ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഹൗസിംങ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ നിരവധി പ്രൊജക്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.