പാരീസില്‍ എന്ത് ഇംഗ്ലീഷ് ?  (വാടാമല്ലി – ഭാഗം 23)

പാരീസില്‍ എന്ത് ഇംഗ്ലീഷ് ?  (വാടാമല്ലി – ഭാഗം 23)

കെ.എഫ് ജോര്‍ജ്ജ്
            ഇംഗ്ലീഷ് ഭാഷ വശമുണ്ടെങ്കില്‍ ഏതു രാജ്യത്തു പോയാലും അത്യാവശ്യ കാര്യങ്ങള്‍ നടത്തിക്കിട്ടുമെന്നുള്ള വിചാരം പാരീസ് യാത്രയില്‍ പൊളിഞ്ഞുപോയി.
2019ലാണ് കൊച്ചിയിലെ സോമന്‍സ് ടൂര്‍ കമ്പനി ഒരുക്കിയ യൂറോപ്പ്-യു.കെ യാത്രയില്‍ പങ്കെടുക്കാന്‍ ഞാനും ഭാര്യ വത്സമ്മയും ഒരുങ്ങിയത്. രണ്ടു ദിവസം ഇംഗ്ലണ്ടില്‍, ബാക്കി ദിവസങ്ങള്‍ നെതര്‍ലന്റ്്‌സ്, ബെല്‍ജിയം, ഓസ്ട്രിയ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം.
യാത്രക്കൊരുങ്ങി ഞങ്ങള്‍ കൊച്ചി വിമാനത്താവളത്തിലെത്തി. ഭാര്യയുടെ ലഗേജ് ആദ്യം പരിശോധിച്ചു കടത്തിവിട്ടു. ഞാന്‍ കൗണ്ടറില്‍ ചെന്നപ്പോള്‍ എന്റെ വിസയില്‍ പ്രശ്‌നം. ഒക്ടോബര്‍ 11നാണ് യാത്ര തുടങ്ങുന്നത്. 11-10-2019 നു പകരം എന്റെ യു.കെ.വിസയില്‍ 11-11-2019 എന്നാണ് അടിച്ചിരിക്കുന്നത്. അതായത് എനിക്ക് അടുത്ത മാസം മാത്രമേ ലണ്ടനിലേക്ക് യാത്ര ചെയ്യാനാകൂ. ഞങ്ങളുടെ ഗ്രൂപ്പിലുള്ള ആര്‍ക്കും വിസ തിയതിയില്‍ പ്രശ്‌നമില്ല. എന്റെ വിസയിലെ തിയതി മാറിയത് ട്രാവല്‍ ഏജന്‍സിക്കാര്‍ ശ്രദ്ധിച്ചില്ല. ഏജന്‍സിക്കാര്‍ വഴിയായതുകൊണ്ട് അവര്‍ ശ്രദ്ധിക്കുമെന്ന ധാരണയില്‍ ഞാനും തിയതി നോക്കിയില്ല.
ഗ്രൂപ്പിലുള്ളവര്‍ ചെക്കിങ് കഴിഞ്ഞ് കടന്നുപോയി. ഞാനും ഭാര്യയും സോമന്‍സിന്റെ ടൂര്‍ ഗൈഡ് ഹരിയും കൗണ്ടറില്‍ ബാക്കിയായി. ഹരി ഹെഡ് ഓഫീസിലേക്ക് വിളിച്ചു. യാത്ര ക്യാന്‍സല്‍ ചെയ്‌തോ അടുത്ത വര്‍ഷം കൊണ്ടു പോകാം എന്നായി അവര്‍. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഉടനെ വന്ന കോവിഡില്‍ പെട്ട് യാത്ര മുടങ്ങി പണം നഷ്ടമാകുമായിരുന്നു.
എന്തു ചെയ്യണമെന്നറിയാതെ ധര്‍മ്മ സങ്കടത്തിലായി. ഏറെ ഒരുക്കങ്ങള്‍ നടത്തിയ യാത്രയാണ്. മാറ്റി വയ്ക്കാന്‍ മടി. പെട്ടെന്ന് ഒരു ഐഡിയ മനസില്‍ മിന്നി. ഞാന്‍ നേരത്തെ തനിച്ച് രണ്ടാഴ്ച ഇംഗ്ലണ്ട് പര്യടനം നടത്തിയതാണ്. യു.കെ.മുഴുവന്‍ യാത്ര ചെയ്തു. ഇത് രണ്ടു ദിവസത്തെ യാത്ര മാത്രമാണ്. ലണ്ടനും പരിസരവും ചുറ്റിക്കറങ്ങി ടൂര്‍ ഗ്രൂപ്പ് നെതര്‍ലന്റ്‌സിലെ ഹേഗിലെത്തി യൂറോപ്യന്‍ പര്യടനത്തിലേക്ക് കടക്കും.
എന്റെ യു.കെ വിസയില്‍ മാത്രമേ തിയതി പ്രശ്‌നമുള്ളൂ. യൂറോപ്യന്‍ യാത്രയ്ക്കുള്ള ഷെങ്കണ്‍ വിസയില്‍ തിയതി ഒക്ടോബര്‍ മാസത്തിലേതു തന്നെയാണ്.
എനിക്ക് ലണ്ടനിലേക്ക് പോകേണ്ട. ടൂര്‍ ഗ്രൂപ്പ് യൂറോപ്പിലെത്തുമ്പോള്‍ ഗ്രൂപ്പിന്റെ കൂടെ ചേരാന്‍ പാകത്തില്‍ വിമാന ടിക്കറ്റും മറ്റു സൗകര്യങ്ങളും ചെയ്തു തന്നാല്‍ മതി – ഗൈഡ് ഹരിയോടു ഞാന്‍ പറഞ്ഞു. ടൂര്‍ കമ്പനിക്ക് ആശ്വാസമായി. രണ്ടു ദിവസം കഴിഞ്ഞ് എനിക്ക് പാരീസിലേക്ക് വിമാന ടിക്കറ്റും അവിടെ താമസ സൗകര്യവും ഒരുക്കാമെന്ന് സോമന്‍സ് ഉറപ്പു തന്നു.
എന്റെ കുറച്ചു വസ്ത്രങ്ങള്‍ ഭാര്യയുടെ ബാഗിലും അവളുടെ ചില സാധനങ്ങള്‍ എന്റെ ബാഗിലുമുണ്ട്. അവളുടെ ലഗേജ് ചെക്കിങ് കഴിഞ്ഞു പോയതിനാല്‍ ഒന്നും ചെയ്യാനാവില്ല. ഇങ്ങനെ ഒരു അവസ്ഥ പ്രതീക്ഷിച്ചിട്ടില്ലല്ലോ. ഭാര്യ ടൂര്‍ ഗ്രൂപ്പിന്റെ കൂടെ മസ്‌കറ്റ് വഴിയുള്ള ലണ്ടന്‍ ഫ്‌ളൈറ്റില്‍ പോയി. ഞാന്‍ എന്റെ  ബാഗുമായി തിരിച്ച് കാക്കനാട് ഇന്‍ഫോപാര്‍ക്കിലുള്ള മകന്‍ ആനന്ദിന്റെ വീട്ടിലേക്കു മടങ്ങി.
രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ മസ്‌ക്കറ്റ് വഴി പാരീസിലെത്തി. പാരീസ് സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്ന് രാത്രി പത്തിനുള്ള ഫ്‌ളിക്‌സ് കമ്പനിയുടെ ബസില്‍ ഹേഗിലേക്കുള്ള ബസ് ടിക്കറ്റിന്റെ കോപ്പിയും ക്യൂ ആര്‍ കോഡും സോമന്‍സ് തന്നിരുന്നു.
ഫ്രഞ്ചു സമയം വൈകിട്ട് ആറരയ്ക്ക് ഫ്‌ളൈറ്റ് പാരീസിലെത്തി. ടെര്‍മിനല്‍ മൂന്നില്‍ കൂടി പുറത്തിറങ്ങാനാണ് നിര്‍ദ്ദേശം. മൂന്നിലെത്തിയപ്പോള്‍ ഒരു ട്രെയിന്‍ അവിടെ കിടക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് ഈ ട്രെയിനിലൂടെയാണ് യാത്രക്കാര്‍ പുറത്തേക്ക് പോകുന്നത്.
ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നല്ല തണുപ്പ്. അവിടെ ആദ്യം കാണുന്നത് ഒരു ഓപ്പണ്‍ ബാറും റസ്റ്ററന്റുമാണ്. എല്ലാവരും തണുപ്പിനെ ചെറുക്കാന്‍ വൂളന്‍ തൊപ്പികൊണ്ട് തലമൂടി കാപ്പി കുടിക്കുന്നു. ചിലര്‍ മദ്യപിക്കുന്നു. ചിലര്‍ അലസമായി ചാരുബഞ്ചുകളിലിരുന്നു പുസ്തകം വായിക്കുന്നു.
വിമാനത്താവളത്തിനു തൊട്ടടുത്താണ് സെന്‍ട്രല്‍ ബസ് സ്റ്റേഷനെന്ന് സോമന്‍സ് ടൂര്‍ ഉടമ പറഞ്ഞിരുന്നു. പക്ഷേ അവിടെ നമ്മുടെ നാട്ടിലെ ബസ് സ്റ്റേഷനിലേതുപോലെ ഒരു ലക്ഷണവും കാണാനില്ല.
ഇവിടെ എവിടെയാണ് പാരീസ് സെന്‍ട്രല്‍ ബസ് സ്റ്റേഷനെന്ന് പലരോടും ഇംഗ്ലീഷില്‍ ചോദിച്ചു. എല്ലാവരും അറിയില്ലെന്ന മട്ടില്‍ ചുമല്‍ കുലുക്കി ഒഴിഞ്ഞു മാറുന്നു. ചിലര്‍ കേട്ട ഭാവം പോലും നടിക്കുന്നില്ല. ഇംഗ്ലീഷ് പരിജ്ഞാനം കൊണ്ട് നിരക്ഷരന്റെ അവസ്ഥയിലായല്ലോ! ഇനി എന്തു ചെയ്യും?
ബസ് വരാന്‍ മൂന്ന് മണിക്കൂര്‍ കൂടി ഉണ്ടല്ലോ, അപ്പോള്‍ എന്തെങ്കിലും വഴി തെളിയുമായിരിക്കുമെന്ന് ആശ്വസിച്ചുകൊണ്ട് ഒരു കാപ്പിക്ക് ഓര്‍ഡര്‍ കൊടുത്തു. കാപ്പി കുടിച്ചുകൊണ്ട് അവിടെയുള്ള ബെഞ്ചിലിരുന്ന് ബാഗിലുണ്ടായിരുന്ന ഫാ.ബോബി ജോസ് കട്ടിക്കാടിന്റെ പുസ്തകം വായിച്ചു തുടങ്ങി.
അങ്ങനെയിരിക്കുമ്പോള്‍ റസ്റ്ററന്റിന്റെ പുറത്ത് മങ്ങിയ വെളിച്ചമുള്ള സ്ഥലത്ത്് പച്ച നിറമുള്ള ഒരു ബസ് വന്നു നിന്നു. കുറച്ചു യാത്രക്കാര്‍ അവിടെ ഇറങ്ങി. രണ്ടു പേര്‍ കയറി. അപ്പോഴാണ് ബസിന്റെ പേര് കണ്ണില്‍പ്പെട്ടത് – ഫ്‌ളിക്‌സ് ബസ്്. ഞാന്‍ ഓടിച്ചെന്ന് എന്റെ ബസ് ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി കാണിച്ചു. എന്റെ  ബസ് ഇവിടെയാണോ വരുക, എപ്പോള്‍ ബസ് വരും എന്നു ചേദിച്ചു. അവിടെ ബസില്‍ കണ്ടക്ടറില്ല. ഡ്രൈവര്‍ മാത്രമേ സ്റ്റാഫായുള്ളൂ. ടിക്കറ്റെല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്തതായിരിക്കും. എന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഡ്രൈവര്‍ ഒന്നും മറുപടി പറഞ്ഞില്ല. പക്ഷേ രണ്ട് കൈപ്പത്തിയും ഉയര്‍ത്തി വിരല്‍ കൊണ്ട് 10 എന്ന് ആംഗ്യഭാഷയില്‍ മറുപടി നല്‍കി. ഓ, ആശ്വാസമായി. 10 മണിക്ക് എന്റെ ബസ് എത്തുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.
കേരളത്തിലെ ബസ് സ്റ്റാന്റുകളില്‍ എന്തൊരു ബഹളമായിരിക്കും? ബസ് വരുന്നതിന്റെ അറിയിപ്പ്, അന്വേഷണ കൗണ്ടര്‍, യാത്രക്കാരുടെ തിരക്ക് ഇതെല്ലാമാണ് പാരീസിലെ സെന്‍ട്രല്‍ സ്റ്റേഷനിലും ഞാന്‍ പ്രതീക്ഷിച്ചത്. ഇവിടെ ശ്മശാന മൂകത. ബസ് സ്റ്റേഷനിലാണെന്ന ഒരു ബോര്‍ഡു പോലും കാണാനില്ല. ഇടയ്ക്കിടെ ബസുകള്‍ വരുന്നു യാത്രക്കാര്‍ കയറുന്നു, ഇറങ്ങുന്നു, അത്ര തന്നെ.
അങ്ങനെ കൃത്യം 10 മണിക്ക് എന്റെ ബസ് എത്തി. വെള്ളവും ടോയ്‌ലറ്റ് സൗകര്യങ്ങളുമെല്ലാം ബസിലുണ്ട്. മീശ മുളച്ചു തുടങ്ങിയ ഒരു ചെറുപ്പക്കാരന്റെ അടുത്താണ് എന്റെ സീറ്റ്. ഒരു ഇരുനിറക്കാരന്‍ അവന്റെ അടുത്തിരിക്കുന്നത് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് അവന്റെ മുക്കലിലും മൂളലിലും എനിക്ക് മനസിലായി. നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാമില്‍ ഇറങ്ങുന്നതുവരെ അവന്‍ ചെറിയ തോതിലാണെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അന്യ നാട്ടുകാര്‍ തങ്ങളുടെ നാട്ടിലെത്തുന്നതും അവിടെ ജോലി ചെയ്യുന്നതും ഇഷ്ടപ്പെടാത്ത യൂറോപ്യന്മാര്‍ ഇഷ്ടം പോലെയുണ്ട്. കാലം ചെല്ലുന്തോറും ഈ അസഹിഷ്ണുത കൂടി വരുകയാണെന്നു തോന്നുന്നു.
അന്യ രാജ്യത്തുപോയി പൗരത്വം നേടിയാലും അവിടെയുള്ള സ്വാഭാവിക പൗരന്മാരുടെ അന്തസും വിലയും നമുക്ക് അവിടെയുള്ളവര്‍ അംഗീകരിച്ചു തരണമെന്നില്ല. നിയമാനുസൃത പൗരത്വം കിട്ടിയവരെന്ന നിലയില്‍ അടങ്ങി ഒതുങ്ങി  കഴിയേണ്ടി വരും.
പുലര്‍ച്ചെ ആറു മണിയോടെ ബസ് ഹേഗിലെത്തി. ലോക സമാധാന ചര്‍ച്ചകള്‍ക്ക് പലതവണ വേദി ഒരുങ്ങിയ നഗരമാണ് ഹേഗ്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയും  പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന യു എന്നിന്റെ  കീഴിലുള്ള ഇന്റര്‍ നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്.
അവിടെ നിന്ന് ടാക്‌സിക്കാറില്‍ എനിക്കായി സോമന്‍സ് ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെത്തി. പല തവണ കാളിങ് ബെല്‍ അമര്‍ത്തിയ ശേഷമാണ് ഒരു പെണ്‍കുട്ടി ജനല്‍ തുറന്ന് പുറത്തേക്ക് എത്തി നോക്കിയത്. ‘ഇപ്പോള്‍ എനിക്ക് ഉറങ്ങണം, എട്ട് മണിക്ക് ഹോട്ടല്‍ തുറക്കും, അപ്പോള്‍ വരൂ’ എന്ന് അവള്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ദൂര യാത്ര കഴിഞ്ഞ് ക്ഷീണിച്ചു വരുകയാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ വാതില്‍ തുറന്നു. രജിസ്റ്ററില്‍ പേര്‍ എഴുതി മുറി തന്നു. റൂത്ത് എന്നാണ് അവളുടെ പേര്. കോളജ് പഠനത്തിനൊപ്പം വരുമാനത്തിനായി ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുകയാണ്.
കുളിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിരിക്കുമ്പോള്‍ ഞങ്ങളുടെ ടൂര്‍ ഗ്രൂപ്പ് ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞ് ഈ ഹോട്ടലിലെത്തി. ഞാന്‍ അവരുടെ കൂടെ ചേര്‍ന്നു.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.) 

 

 

 

പാരീസില്‍ എന്ത് ഇംഗ്ലീഷ് ?  (വാടാമല്ലി – ഭാഗം 23)

Share

Leave a Reply

Your email address will not be published. Required fields are marked *