കോഴിക്കോട്: സമൂഹത്തിലെ അനീതികള്‍ക്കെതിരെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗക്കാര്‍ക്ക് വേണ്ടിയും നിര്‍ഭയമായി തൂലിക ചലിപ്പിക്കാന്‍ സാഹിത്യകാരന്മാര്‍ തയ്യാറാവണമെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഐസക് ഈപ്പന്‍ പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയോടനുബന്ധിച്ച് സാഹിത്യ രചനയിലെ നൂതന പ്രണതകള്‍ എന്ന വിഷയത്തില്‍ എഴുത്തുകാരുമായുള്ള സംവാദത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലയും, സാഹിത്യവും വരേണ്യ വര്‍ഗ്ഗത്തിന്റെ കുത്തകയായിരുന്ന കാലത്ത് നിന്ന് അത സാധാരണ മനുഷ്യരിലേക്ക് എത്തിച്ചത് എഴുത്തുകാരാണ്. സാഹിത്യം ജനാധിപത്യപരമാണെന്നും ജീവിതത്തിന്റെ ഭാഗമാണെന്നും തെളിയിക്കപ്പെട്ടത് 18-ാം നൂറ്റാണ്ടിലാണ്. മതങ്ങളുടെ കെട്ടുപാടില്‍ നിന്ന് മനുഷ്യര്‍ എന്ന് മുതല്‍ വിടുതല്‍ ചെയ്യാനാരംഭിച്ചോ അന്ന് മുതലാണ് സാഹിത്യം പിറവിയെടുക്കുന്നത്. ആദ്യത്തെ സാഹിത്യ പുസ്തകങ്ങള്‍ വളരെ ചെറുതായിരുന്നു. 19-ാം നൂറ്റാണ്ടിലാണ് സാഹിത്യത്തിന്റെ ജനാധിപത്യ വല്‍ക്കരണം നടന്നത്. സാഹിത്യത്തിന്റെ വളര്‍ച്ച മതങ്ങളുടെയും ഭരണകൂടങ്ങളുടെയും അപ്രമാദിത്വത്തിനെതിരായ പോരാട്ടം കൂടിയാണ്. ഇന്ത്യയിലും ജാതി വ്യവസ്ഥ ശക്തമായിരുന്നു. സാധാരണക്കാര്‍ നീച ജാതികളാക്കപ്പെട്ടിരുന്ന കാലത്ത് അവരെ പുറം ലോകത്തെത്തിച്ചത് സാഹിത്യമായിരുന്നു. മനുഷ്യര്‍ക്കിടയിലെ വേര്‍തിരിവുകള്‍ക്കെതിരെ പോരാടിയത് സാഹിത്യമാണ്.
സ്ത്രീകള്‍ക്ക് എഴുതാന്‍ സ്വാതന്ത്ര്യം നല്‍കിയത് സാഹിത്യമായിരുന്നു. മൂന്ന് ലക്ഷം വര്‍ഷമായി മനുഷ്യ ജീവിതം ഭൂമിയിലാരംഭിച്ചിട്ട് എന്നാണ് ശാസ്ത്രം കണ്ടുപിടിച്ചിട്ടുള്ളത് അതില്‍ തന്നെ ഇന്ന് കാണുന്ന മനുഷ്യന്‍ പരിവര്‍ത്തനപ്പെട്ടിട്ട് 65,000 വര്‍ഷമായി എന്നാണ് കണക്കുകള്‍. എന്നാല്‍ തുല്ല്യരും, സ്ത്രീകള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന ഒരു സാഹചര്യത്തിന് മാറ്റം വന്നത് അയ്യായിരം വര്‍ഷം മുന്‍പ് ആരംഭിച്ച മതങ്ങളാണെന്ന് കാണാന്‍ കഴിയും. അടിമയായിരുന്ന മനുഷ്യനില്‍ നീയെന്ന ബോധമുണ്ടാക്കിയത് സാഹിത്യമാണ്. പുസ്തകങ്ങള്‍ വന്നതിന് ശേഷമാണ് ആശയങ്ങള്‍ക്ക് ലോകം മുഴുവന്‍ സഞ്ചരിക്കാമെന്ന സാധ്യത ഉയര്‍ന്നു വന്നത്. ഇന്ത്യയില്‍ നമ്മളറിയാത്ത നിരവധി സാഹിത്യകാരന്മാര്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണകൂടങ്ങള്‍ക്കും, വ്യവസ്ഥാപിത സംഘങ്ങള്‍ക്കുമെതിരെ തൂലിക ചലിപ്പിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെടേണ്ടിവന്നവരും, കൊലമരത്തിലേറ്റപ്പെട്ട സാഹിത്യകാരന്മാരും ഉണ്ടായിട്ടുണ്ട്. മനുഷ്യ വിരുദ്ധതക്കെതിരായ നില്‍പ്പാണ് എഴുത്തുകാരന്റെ ദൗത്യം. എല്ലാ മനുഷ്യനെയും, മനുഷ്യനായി കണ്ടത് സാഹിത്യമാണ്. പ്രേംചന്ദിന്റെ ഹോദാന്‍ ഇന്ത്യയിലെ കര്‍ഷകരുടെ ദുരിതങ്ങളുടെ നേര്‍ ചിത്രമാണ്. ഭൂമി മുഴുവന്‍ അദ്ധ്വാനിക്കുന്നവരുടേതല്ല, അത് ജന്മിമാരുടേതാണെന്ന മനോഭാവത്തിനെതിരായ പോരാട്ടത്തിന് ആക്കം കൂട്ടിയത് സാഹിത്യ കൃതികളാണ്. മനുഷ്യ ദു:ഖങ്ങള്‍ കണ്ട് ഉറങ്ങാന്‍ കഴിയാത്ത ആളാണെങ്കില്‍ നിങ്ങള്‍ എഴുത്തുകാരനായിരിക്കും. പുരോഗമനം പറയുകയും, പിന്തിരിപ്പന്‍ ആശയങ്ങള്‍ കൊണ്ട് നടക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് മലയാളിക്ക്. ആത്മ നിര്‍വൃതിക്ക് വേണ്ടിയല്ല എഴുതേണ്ടത്. മനുഷ്യ മനസ്സുകള്‍ തമ്മിലുള്ള പാലം പണിഞ്ഞത് തകഴിയെ പോലുള്ള സാഹിത്യകാരന്മാരാണ്. ബഷീറിന്റെ കൃതികള്‍ വായിക്കുമ്പോള്‍ സാധാരണക്കാരന്റെ വിശപ്പറിയും. വേശ്യയെ ഉപയോഗിക്കുകയും പിന്നീടവളെ തള്ളിപ്പറയുകയും ചെയ്യുന്ന കപട സദാചാര വാദത്തെ തള്ളിപ്പറഞ്ഞ്, വേശ്യയെ ചേര്‍ത്തുപിച്ച എഴുത്തുകാരനാണ് ബഷീര്‍. സാഹിത്യകാരനു മുമ്പില്‍ വെല്ലുവിളികളുണ്ടെങ്കിലും, കാലമേല്‍പ്പിക്കുന്ന കര്‍ത്തവ്യം നിറവേറ്റാന്‍ അവര്‍ തയ്യാറാവണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.എന്‍.എം.സണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ ഉസ്മാന്‍ ചാത്തംചിറ, മോഹനന്‍ പുതിയോട്ടില്‍, ഷിബുദാസ് വേങ്ങേരി, സരസ്വതി ബിജു, ആര്‍.കെ.ഇരവില്‍, ടി.ഹസ്സന്‍, പുരുഷു കക്കോടി, ശശി പതിയത്ത്, ടി.ടി.കണ്ടന്‍കുട്ടി, സിറു റസാഖ്.ഡി, ജയപ്രകാശ്.പി.ടി, ശ്രീജ ചേളന്നൂര്‍, ഹരികൃഷ്ണന്‍ പറോപ്പടി, പി.പി.മമ്മത് കോയ എന്നിവര്‍ ഐസക് ഈപ്പനുമായി സംവാദം നടത്തി.