കെ.പിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വ്യക്തി ജീവിതത്തിന്റെയും  സാമൂഹിക ജീവിതത്തിന്റെ അനുഭവ സാക്ഷ്യം 

കെ.പിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വ്യക്തി ജീവിതത്തിന്റെയും  സാമൂഹിക ജീവിതത്തിന്റെ അനുഭവ സാക്ഷ്യം 

പുസ്തക പരിചയം പി.ടി.നിസാര്‍

കഴിഞ്ഞ ദിവസം പ്രകാശനം ചെയ്യപ്പെട്ട കെ.പി.അബൂബക്കറിന്റെ  ‘കെ.പി.യുടെ ഓര്‍മ്മക്കുറിപ്പുകള്‍’ എല്ലാവരും വായിക്കേണ്ട ഒരു പുസ്തകമാണ്. കെ.പി.അബൂബക്കര്‍ അറിയപ്പെടുന്ന എഴുത്തുകാരനൊന്നുമല്ലെങ്കിലും,സ്വന്തം ജീവിതാനുഭവങ്ങളാണ് വായനാസുഖം പകരുന്ന തരത്തില്‍ അദ്ദേഹം രചിച്ചിട്ടുള്ളത്. കോഴിക്കോട് നഗരത്തിലെ മുസ്ലിം ലീഗ് നേതാവായിരുന്ന പിതാവ് കെ.പി.കുഞ്ഞിസാഹിബിനും, മാതാവായ മുസ്ല്യാരകത്ത് സൈനബിക്കുമാണ് കെ.പി ഈ ഗ്രന്ഥം സമര്‍പ്പിച്ചിട്ടുള്ളത്. നീതിമാനും, ധര്‍മ്മിഷ്ഠനും, സര്‍വ്വ മത സാഹോദര്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വവും, മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്നു കെ.പി.കുഞ്ഞി. തന്റെ പിതാവ് പകര്‍ന്നു തന്ന മൂല്യങ്ങള്‍ അദ്ദേഹം മുറുകെ പിടിച്ചെങ്കിലും രാഷ്ട്രീയ പാത പിതാവിന്റെ ഭിന്ന വഴിയാണ് കെ.പി.തിരഞ്ഞെടുത്തത്. മുസ്ലിംലീഗ് പ്രവര്‍ത്തകനായി പൊതുവെ ജീവിതമാരംഭിച്ച കെ.പി, പിന്നീട് സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായാണ് ജീവിതം പിന്തുടരുന്നത്. പ്രവാസ ജീവിതം നയിച്ച കെ.പി പ്രവാസകാല അനുഭവങ്ങളും ഗ്രന്ഥത്തില്‍ പങ്ക് വെക്കുന്നുണ്ട്. താന്‍ ജനിച്ച തറവാട്, തന്റെ യൗവ്വനം, പ്രിയ സുഹൃത്തുക്കള്‍, നാട്ടിലെ പ്രധാന ആഘോഷങ്ങള്‍, തന്റെ ഗ്രാമ ചരിത്രവും, ഗ്രാമ വര്‍ണ്ണനയും സാമൂതിരി രാജാക്കന്മാര്‍, ഹജ്ജനുഭവം, താന്‍ അംഗമായ എം.ഇ.എസ്, ഖാസി ഫൗണ്ടേഷന്‍, വിദേശ രാജ്യ സന്ദര്‍ശനം, താന്‍ ഭാഗഭാക്കായ സഹകരണ മേഖല, റസിഡന്‍സ് അസോസിയേഷന്‍, അരങ്ങില്‍ ശ്രീധരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് പഠന കേന്ദ്രം, എന്നിത്യാദി വിഷയങ്ങളും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
ബിജെപിയുടേത് വര്‍ഗ്ഗീയ രാഷ്ട്രീയമാണെന്നും, കോണ്‍ഗ്രസ്സിന്റേത് കറകളഞ്ഞ മതേതര രാഷ്ട്രീയമല്ലെന്നും കുറിക്കുന്ന കെ.പി രാജ്യം ഭരിച്ച സോഷ്യലിസ്റ്റുകളുടെ ഇന്നത്തെ അവസ്ഥയില്‍ ദു:ഖിതനാണ്. മണ്ഡല്‍ കമ്മീഷന്‍ അട്ടിമറിക്കാനും, സവര്‍ണ്ണ രാഷ്ട്രീയ ആധിപത്യം നിലനിര്‍ത്താനും വേണ്ടി ബാബരി മസ്ജിദ് വിഷയത്തിലൂന്നി എല്‍.കെ.അദ്വാനി നയിച്ച രഥയാത്ര, മണ്ഡല്‍ കമ്മീഷന്‍ നടപ്പിലാക്കാതെ കോണ്‍ഗ്രസ് നടത്തിയ ഒളിച്ചുകളി എന്നിവയെല്ലാം കെ.പി ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പുതു തലമുറ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോടിന്റെ പ്രാദേശിക ചരിത്രവും, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളും മനസ്സിലാക്കാന്‍ ഈ പുസ്തകം പ്രയോജനപ്പെടും. ജീവിതത്തില്‍ താന്‍ കണ്ടുമുട്ടിയ ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ മുതല്‍ ഏറ്റവും അടിത്തട്ടില്‍ സാമൂഹിക സേവനം നടത്തുന്നവരെ വരെ കെ.പി. ഈ ഗ്രന്ഥത്തില്‍ അടയാളപ്പെടുത്തി എന്ന സവിശേഷത എടുത്ത് പറയേണ്ടതാണ്. ബിജെപി സര്‍ക്കാരിന്റെത് വര്‍ഗ്ഗീയ പ്രീണനവും, ഭരണഘടനയെ തകര്‍ക്കുന്നതുമാണെന്നും കെ.പി എഴുതുന്നുണ്ട്. കോഴിക്കോട് നഗരത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സൗമ്യ സാന്നിധ്യമായ കെ.പി.അബൂബക്കര്‍ രചിച്ച ഈ പുസ്തകം പഴയ കാലത്തിന്റെ നേര്‍ ചിത്രവും, ഭാവി കാലത്തിന്റെ ചൂണ്ടുപലകയുമാണ്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ കെ.അജിത, അഡ്വ.നൂര്‍ബിന റഷീദിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ വില 100 രൂപ.

കെ.പിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വ്യക്തി ജീവിതത്തിന്റെയും

 സാമൂഹിക ജീവിതത്തിന്റെ അനുഭവ സാക്ഷ്യം

Share

Leave a Reply

Your email address will not be published. Required fields are marked *