കൊളോണിയല്‍ ഭരണകാലത്തെ വെസ്റ്റ്ഹില്‍ മൈതാനം

കൊളോണിയല്‍ ഭരണകാലത്തെ വെസ്റ്റ്ഹില്‍ മൈതാനം

വസിസ്ഷ്ഠ്.എം.സി,റിട്ട.പ്രൊഫ.
കൊളോണിയല്‍ ഭരണകാലത്ത് മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട്ടെ രണ്ട് പ്രധാനപ്പെട്ട പൊതുഇടങ്ങള്‍ ഒന്ന് മാനാഞ്ചിറ മൈതാനവും രണ്ട് വെസ്റ്റ്ഹില്‍ മൈതാനവുമായിരുന്നു.
ബ്രിട്ടീഷ് ഭരണകൂടവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പരിപാടികളൊക്കെ സംഘടിപ്പിക്കപ്പെട്ടിരുന്നത് ഈ സ്ഥലങ്ങളിലാണ്.
പൊതു ഇടമെന്ന പരാമര്‍ശം എല്ലാ രീതിയിലും അര്‍ഹിക്കുന്ന ഒന്നായിരുന്നില്ല വെസ്റ്റ്ഹില്‍ മൈതാനം. പട്ടാളത്തിന്റെ നിയന്ത്രണത്തിലായിരുന്ന വെസ്റ്റ്ഹില്‍ മൈതാനം ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെട്ടിരുന്നുള്ളൂ അല്ലെങ്കില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.
മലബാറില്‍ ബ്രിട്ടീഷ് ഭരണകൂടം നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ആഘോഷ പരിപാടികള്‍ 1877 ലെയും 1911 ലെയും ദര്‍ബാറുകള്‍ ആയിരുന്നു. ഈ രണ്ട് ദര്‍ബാറുകളുടെ സമയത്തും കായികമത്സരങ്ങള്‍ക്കുള്ള പ്രധാന വേദിയായി അവര്‍ ഉപയോഗിച്ചത് വെസ്റ്റ്ഹില്‍ മൈതാനത്തെയായിരുന്നു.
1877 ലെ ഡല്‍ഹി ദര്‍ബാറിന്റെ സമയത്ത് ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിയെ (18371901) ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിച്ചു. 1877 ലെ ഈ ഒരു പ്രഖ്യാപനം കേവലം ആലങ്കാരികമായിരുന്നു. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് 1857 ലെ കലാപത്തിനെ തുടര്‍ന്ന് 1858 ല്‍ തന്നെ ഈസ്റ്റിന്ത്യാ കമ്പനിക്ക് പകരം ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിലെ ഭൂപ്രദേശങ്ങളുടെ ഭരണം ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യ എന്നു പറയുന്ന വലിയൊരു ഭൂപ്രദേശത്തിന്റെ മേല്‍ ആധിപത്യമുള്ളതുകൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യം സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായി മാറിയത്.
അന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി ലോര്‍ഡ് ലിറ്റണ്‍ ആയിരുന്നു. ഈ ചരിത്രസന്ദര്‍ഭത്തില്‍ ബ്രിട്ടീഷ് ഭരണത്തിന്‍ നേരിട്ടുള്ള മലബാറില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.
1877 ജനുവരി ഒന്നാം തിയ്യതി കലക്ടറുടെ ഓഫീസിനു മുമ്പില്‍ തയ്യാറാക്കപ്പെട്ടിരുന്ന പ്രത്യേക പന്തലായിരുന്നു  കോഴിക്കോട്ടെ ദര്‍ബാറിന്റെ പ്രധാന ആഘോഷകേന്ദ്രം.
നിരവധി ചടങ്ങുകള്‍ ആ ദിവസം പന്തലില്‍ സഘടിപ്പിക്കപ്പെട്ടിരുന്നു. അതിലൊന്ന് വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിക്കുന്ന വിളംബരമായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി പിറ്റേ ദിവസം അതായത് 1877 ജനുവരി രണ്ടാം തിയ്യതി പ്രത്യേകമായി കായികമത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. അന്നേ ദിവസം ഉച്ചക്ക്് 3 മണി മുതല്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ അരങ്ങേറിയത് ബ്രിട്ടീഷ് സൈന്യത്തിന്റെ ആസ്ഥാനമായ ബാരക്‌സിന് സമീപമുള്ള കളിസ്ഥളം അതായത് ഇന്നത്തെ വെസ്റ്റ്ഹില്‍ മൈതാനത്തായിരുന്നു.
ആ ദിവസം വെസ്റ്റ്ഹില്‍ മൈതാനം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമായി തുറക്കപ്പെട്ടു. അതായത് അവിടെ എല്ലാ ആളുകള്‍ക്കും പ്രവേശിക്കാനും കായികമത്സരങ്ങളില്‍ ഏര്‍പ്പെടാനും അത് വീക്ഷിക്കാനുമുള്ള അവസരങ്ങള്‍ ലഭിച്ചു.
അവിടെ സംഘടിപ്പിക്കപ്പെട്ടിരുന്ന കായികമത്സരങ്ങളുടെ വിശദാംശങ്ങള്‍ നമുക്ക് ഫയലില്‍ നിന്ന് ലഭ്യമല്ല.
1877 ന് പുറമെ 1911 ലെ ഡല്‍ഹി ദര്‍ബാറിന്റെ സമയത്തും കായികമത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. 1877ലെയും 1911 ലെയും ദര്‍ബാറുകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആഘോഷമായിരുന്നു, അല്ലെങ്കില്‍ പ്രഖ്യാപനമായിരുന്നു. കീഴടക്കപ്പെട്ട ജനങ്ങളുടെമേല്‍ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതിന്റെ ആഘോഷം, പ്രഖ്യാപനം.
തന്റെ 60 വര്‍ഷത്തെ കാലത്തിനിടയില്‍ വിക്ടോറിയ രാജ്ഞി ഒരിക്കല്‍പ്പോലും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. വിക്ടോറിയാ രാജ്ഞിയുടെ ഈ ആലങ്കാരികമായ ചക്രവര്‍ത്തിനീ പ്രഖ്യാപനം വലിയ ആഘോഷങ്ങളോടുകൂടിയാണ് മലബാറിലെ ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുത്തത്.
ഇത്തരം ആഘോഷങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയുമാണ് ബ്രിട്ടീഷ് സാമ്രാജ്യം കീഴടക്കപ്പെട്ട ജനങ്ങളുടെമേല്‍ തങ്ങളുടെ അധീശത്വം ഊട്ടിയുറപ്പിക്കുന്നത്. അതിന് അവര്‍ സാംസ്‌കാരിക രൂപങ്ങളെയും ഉപയോഗിക്കുന്നു.
  അന്നും കായികമത്സരങ്ങളുടെ കേന്ദ്രം വെസ്റ്റ്ഹില്‍ മൈതാനമായിരുന്നു. ചുരുക്കത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് പൊതുഇടമായി വെസ്റ്റ്ഹില്‍ മൈതാനം 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ തന്നെ രൂപാന്തരം ചെയ്യപ്പെട്ടിരുന്നു.

കൊളോണിയല്‍ ഭരണകാലത്തെ വെസ്റ്റ്ഹില്‍ മൈതാനം

Share

Leave a Reply

Your email address will not be published. Required fields are marked *